തിരുവനന്തപുരം: വെള്ള, നീല റേഷന്‍കാര്‍ഡുകള്‍ക്കുള്ള അരിവിഹിതം അഞ്ചു കിലോവരെ വര്‍ധിപ്പിക്കല്‍ പരിഗണനയിലെന്ന് മന്ത്രി അനൂപ് ജേക്കബ്. നിലവിലെ കുറഞ്ഞ വിഹിതം കാരണം ഈ വിഭാഗത്തിലെ പലരും റേഷന്‍ വാങ്ങാത്ത സ്ഥിതിയുണ്ട്. കൂടുതല്‍ അരി ലഭിച്ചാല്‍ ഇവരും റേഷന്കടകളിലെത്തുമെന്നും അരിവില നിയന്ത്രിക്കാന്‍ ഇതും സഹായകമാകുമെന്നാണു പ്രതീക്ഷയെന്നും മന്ത്രി അറിയിച്ചു.
ചില്ലറ റേഷന്‍കടകളുടെ മിനിമം പ്രതിമാസ വില്പന 45 ക്വിന്റലില്‍നിന്ന് 35 ആക്കണമെന്നു റേഷന്‍ വ്യാപാരികള്‍ ആവശ്യപ്പെടുന്നുണ്ട്. മുന്‍ഗണനേതര കാര്‍ഡിനുള്ള വിഹിതം വര്‍ധിപ്പിക്കുന്നതോടെ കമ്മിഷന് കുറയുന്ന പ്രശ്നം പരിഹരിക്കാനാവും. റേഷന്‍ വ്യാപാരിസംഘടനാപ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണു മന്ത്രി ഇക്കാര്യം അറിയിച്ചത്.
ഭക്ഷ്യഭദ്രത നിയമത്തിന്റെ ഭാഗമായി 2021 ഫെബ്രുവരിയില്‍ നിലവില്‍വന്ന കേരള ലക്ഷ്യാധിഷ്ഠിത പൊതുവിതരണ ആക്ടിലെ (കെടിപിഡിഎസ്) ചട്ടത്തില്‍ കാലോചിതമായ മാറ്റങ്ങള്‍ പരിഗണനയിലുണ്ട്. അനന്തരാവകാശി നിയമനം, സെയില്സ്മാന്മാര്ക്കു ലൈസന്‍സ് കൈമാറല്‍ ഉള്‍പ്പെടയുള്ള റേഷന്‍ വ്യാപാരികളെ ബാധിക്കുന്ന വിഷയങ്ങളിലാണു ഭേദഗതി ഉദ്ദേശിക്കുന്നത്. സംസ്ഥാനത്ത് റേഷന്‍ വിതരണവും റേഷന്‍ കടകളുടെ പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കുന്നതിനുള്ള നിയമമാണിത്.
ചില്ലറ റേഷന്‍വ്യാപാരികളുടെ വേതനവര്‍ധന പാക്കേജ് സംബന്ധിച്ച ഫയല്‍ എത്രയും വേഗം സര്‍ക്കാരിന്റെ പരിഗണനയ്ക്കു വിടാന്‍ മന്ത്രി നിര്‍ദേശം നല്കി. സ്മാര്‍ട്ട് പിഡിഎസ് പൂര്‍ണമായി നടപ്പില്‍ വരുമ്പോള്‍ കാര്‍ഡ് ഉടമകള്‍ക്കു റേഷന്‍ വിതരണം നടത്തുന്ന സമയത്തുതന്നെ റേഷന്‍ വ്യാപാരി അക്കൗണ്ടിലേക്കു കൈമാറ്റം ചെയ്യപ്പെടുന്നതാണെന്നു കേന്ദ്രസര്‍ക്കാരിന്റെ ഉറപ്പ് നിലവിലുണ്ട്.
റേഷന്‍ വ്യാപാരി ക്ഷേമനിധി കാലോചിതമായി പരിഷ്കരിക്കല്‍ പരിഗണിക്കുമെന്ന് മന്ത്രി അറിയിച്ചു. നിലവിലുള്ള ക്ഷേമനിധി കുടിശിക വിതരണം ചെയ്യാനുള്ള 1.70 കോടി രൂപ നല്‍കാനുള്ള തീരുമാനം നിലവിലുണ്ട്. കൊല്ലം ജില്ലയിലെ മണ്ണെണ്ണ വിതരണവുമായി ബന്ധപ്പെട്ടുള്ള പരാതികള്‍ പരിശോധിക്കും. കെ സ്റ്റോറിന്റെ പ്രവര്‍ത്തനം വിപുലപ്പെടുത്താനുള്ള പദ്ധതികള്‍ പരിഗണിക്കും.
ഗ്രാമീണ ബാങ്ക് സേവനങ്ങള്‍കൂടി റേഷന്‍കടകളില്‍ ഏര്‍പ്പെടുത്തുന്നതിന്റെ സാധ്യത പരിഗണനയിലുണ്ട്. ഇതുവഴി സാമൂഹ്യസുരക്ഷാ പെന്ഷന്, മറ്റു സര്‍ക്കാര്‍ പെന്‍ഷനുകള്‍ എന്നിവ അക്കൗണ്ടിലൂടെ കൈപ്പറ്റുന്നവര്‍ക്കു റേഷന്‍കടയില്‍ വന്ന് സ്വന്തം അക്കൗണ്ടില്‍നിന്ന് തുക പിന്‍വലിക്കാന്‍ അവസരമൊരുക്കാനാവും. നിലവിലുള്ള സിഎസ്സി സേവനങ്ങള്‍, എല്‍പിജി വിതരണം എന്നിവയും കൂടുതല്‍ വ്യാപിപ്പിക്കാന്‍ കഴിയുമെന്ന അഭിപ്രായം പരിശോധിക്കാനും മന്ത്രി നിര്‍ദ്ദേശം നല്കി.