തിരുവനന്തപുരം: വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ചുള്ള വിജ്ഞാപനം ഇറങ്ങിയില്ല.
തർക്കം തുടരുന്നതിനാലാണ് വിജ്ഞാപനമിറങ്ങാൻ വൈകുന്നതെന്നാണ് സൂചന. ഉന്നത വിദ്യാഭ്യാസ വകുപ്പ് കോണ്‍ഗ്രസ് ഏറ്റെടുക്കുമ്പോൾ ഫിഷറീസ് വകുപ്പ് തങ്ങൾക്ക് വേണമെന്ന ആവശ്യമാണ് മുസ്ലിം ലീഗ് മുന്നോട്ടുവച്ചത്. ഇക്കാര്യത്തിൽ അന്തിമ തീരുമാനമായില്ല.
ഉമ്മൻചാണ്ടി സർക്കാരിൽ ലീഗ് ഭരിച്ചിരുന്ന ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇക്കുറി കോണ്‍ഗ്രസ് ഏറ്റെടുത്ത് റോജി എം. ജോണിനു നല്‍കാനാണ് കോണ്‍ഗ്രസ് തീരുമാനം.
എന്നാൽ ഫിഷറീസ് വകുപ്പ് വിട്ടുനല്‍കിയാലേ ഉന്നത വിദ്യാഭ്യാസ വകുപ്പ് തിരികെ നല്‍കുകയുള്ളൂവെന്നാണ് ലീഗ് പറയുന്നത്. ഫിഷറീസ് വകുപ്പ് വിട്ടുനല്‍കുന്നതിനോട് കോണ്‍ഗ്രസിനു താത്പര്യമില്ല.
എ.പി. അനിൽകുമാറിനും ടി.സിദ്ദിഖിനും നിലവിൽ നല്‍കിയിട്ടുള്ള വകുപ്പുകൾ സംബന്ധിച്ച് പൂർണ തൃപ്തിയില്ലെന്ന വാർത്തകളും പുറത്തുവരുന്നുണ്ട്.