കാൻസാസ് സിറ്റി: ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ റിക്കാർഡുകൾ സ്വന്തമാക്കി ഇതിഹാസ താരം ലയണൽ മെസി വീണ്ടും ചരിത്രം കുറിച്ചിരിക്കുന്നു. 2026 ഫിഫ ലോകകപ്പിലെ തന്റെ ആദ്യ മത്സരത്തിൽ നേടിയ മിന്നുന്ന ഹാട്രിക്കിലൂടെ ജർമനിയുടെ ഇതിഹാസ സ്ട്രൈക്കർ മിറോസ്ലാവ് ക്ലോസെയുടെ റിക്കാർഡിനൊപ്പമെത്തി മെസി.
പുലർച്ചെ ഫ്രാൻസും സെനഗലും തമ്മിൽ നടന്ന മത്സരത്തിൽ ഇരട്ട ഗോളുകൾ നേടി ഫ്രാൻസിന്റെ തീപ്പൊരിതാരം എംബാപ്പെ മെസിയെ മറികടന്നിരുന്നെങ്കിലും ആ നേട്ടത്തിനു ഏതാനും മണിക്കൂറുകളുടെ ആയുസ് മാത്രമേയുണ്ടായിരുന്നുള്ളൂ. തൊട്ടുപിന്നാലെ അൾജീരിയക്കെതിരെയുള്ള അർജന്റീനയുടെ പോരാട്ടത്തിൽ ഹാട്രിക് അടിച്ചു കൂട്ടി മെസി റിക്കാർഡ് തിരിച്ചുപിടിച്ചു.
അർജന്റീന ജഴ്സിയിൽ തന്റെ 200-ാം അന്താരാഷ്ട്ര മത്സരത്തിലാണ് മെസി അവിസ്മരണീയ പ്രകടനം കാഴ്ചവച്ചത്. അൾജീരിയക്കെതിരെ നടന്ന ഗ്രൂപ്പ് ജെ പോരാട്ടത്തിൽ അർജന്റീന 3-0ന് വിജയിച്ചപ്പോൾ മൂന്നു ഗോളുകളും നേടിയത് നായകൻ മെസിയായിരുന്നു .
17ാം മിനിറ്റിൽ മൈതാനമധ്യത്തുനിന്ന് റോഡ്രിഗോ ഡി പോൾ നൽകിയ പാസുമായി മുന്നേറി പെനാൽറ്റി ബോക്സിന് പുറത്തുനിന്ന് ഉഗ്രൻ ഷോട്ടിലൂടെ മെസി ആദ്യ ഗോൾ നേടി. ലോകകപ്പിലെ മെസിയുടെ 14ആം ഗോളായിരുന്നു അത്. ഇതോടെ കിലിയൻ എംബാപ്പെ, ഗെർഡ് മുള്ളർ എന്നിവർക്കൊപ്പം മെസിയെത്തി.
60ാം മിനിറ്റിൽ അലക്സിസ് മാക് അലിസ്റ്ററുടെ ഷോട്ട് അൾജീരിയൻ കീപ്പർ തടുത്തപ്പോൾ റീബൗണ്ടിലൂടെ മെസി രണ്ടാം ഗോളും നേടി. ഇതോടെ ബ്രസീൽ താരം റൊണാൾഡോ നസാരിയോയുടെ റിക്കാർഡിനൊപ്പമെത്തി.
76-ാം മിനിറ്റിൽ ബോക്സിന്റെ അരികിൽനിന്ന് തൊടുത്ത ലോ ഫിനിഷിലൂടെ മെസി ലോകകപ്പിലെ തന്റെ ആദ്യ ഹാട്രിക് പൂർത്തിയാക്കി. മിറോസ്ലാവ് ക്ലോസെയുടെ 16 ലോകകപ്പ് ഗോളുകൾ എന്ന എക്കാലത്തെയും വലിയ റിക്കാർഡിനോപ്പം തന്റെ പേരും എഴുതി ചേർത്തു.
ലോകകപ്പിൽ ഇനി നിരവധി മത്സരങ്ങൾ നടക്കാനിരിക്കെ ക്ലോസെയുടെ റിക്കാർഡും മെസി തകർക്കുമെന്ന് ഉറപ്പാണ്. ക്ലോസെ തന്നെ ഇക്കാര്യം പ്രവചിച്ചിട്ടുമുണ്ട്.