ജോർഹട്ട് (അസം): അസമിലെയും വടക്കുകിഴക്കൻ ഇന്ത്യയിലെയും ആയിരക്കണക്കിന് രോഗികൾക്ക് പ്രതീക്ഷയും ചികിത്സയും നൽകിയ അമേരിക്കൻ മിഷനറി ഡോക്ടർ ഡോ. കെനത്ത് വി. ഡോഡ്ജ്സൺ (100) അന്തരിച്ചു.
അദ്ദേഹത്തിന്റെ നിര്യാണം ജോർഹട്ട് ക്രിസ്ത്യൻ മെഡിക്കൽ സെന്ററിനെയും (JCMC) അദ്ദേഹം ജീവിതം സമർപ്പിച്ച് സേവനം ചെയ്ത പ്രദേശങ്ങളിലെ ജനങ്ങളെയും ദുഃഖത്തിലാഴ്ത്തി.
ഡോ. കെനത്ത് ഡോഡ്ജ്സണും ഭാര്യ സാലി ഡോഡ്ജ്സണും 1955-ൽ American Baptist Foreign Mission Societyയുടെ മിഷനറിമാരായി നിയോഗിക്കപ്പെട്ടു. 1957-ൽ അവർ അസമിലെ ജോർഹട്ടിലെത്തി.
തുടർന്ന് 24 വർഷത്തോളം ജോർഹട്ട് ക്രിസ്ത്യൻ മെഡിക്കൽ സെന്ററിന്റെ വളർച്ചയ്ക്കും വികസനത്തിനുമായി അദ്ദേഹം അക്ഷീണം പ്രവർത്തിച്ചു.
അദ്ദേഹത്തിന്റെ നേതൃത്വത്തിലും സേവനത്തിലും ജെസിഎംസി അസമിലെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും ജനങ്ങൾ വിശ്വാസത്തോടെ ആശ്രയിക്കുന്ന പ്രമുഖ ആശുപത്രികളിലൊന്നായി വളർന്നു.
സേവനകാലയളവിൽ 11,000-ത്തിലധികം ശസ്ത്രക്രിയകളും പ്രസവ ശസ്ത്രക്രിയകളും നിർവഹിച്ചതായി ആശുപത്രി അധികൃതർ അനുസ്മരിച്ചു. അതോടൊപ്പം നിരവധി ഇന്ത്യൻ ഡോക്ടർമാരെ പരിശീലിപ്പിച്ച് ആരോഗ്യരംഗത്തിന് വിലമതിക്കാനാകാത്ത സംഭാവനയും അദ്ദേഹം നൽകി.
1981-ൽ അമേരിക്കയിലേക്ക് മടങ്ങിയ ശേഷവും അദ്ദേഹം വൈദ്യസേവനം തുടർന്നു. മാനവിക സേവനത്തിനും വൈദ്യശുശ്രൂഷയ്ക്കും നൽകിയ അസാധാരണ സംഭാവനകളെ മാനിച്ച് വിവിധ ബഹുമതികളും അദ്ദേഹത്തെ തേടിയെത്തി.
ഒരു ഡോക്ടർ എന്നതിലുപരി, സ്നേഹവും കരുണയും നിറഞ്ഞ മിഷനറിയായും മനുഷ്യസ്നേഹിയായും ഡോ. കെനത്ത് വി. ഡോഡ്ജ്സൺ എന്നും ഓർമിക്കപ്പെടുമെന്ന് സഹപ്രവർത്തകരും മുൻ രോഗികളും അനുസ്മരിച്ചു.
അസമിലെ ആരോഗ്യരംഗത്തിന്റെ ചരിത്രത്തിൽ അദ്ദേഹത്തിന്റെ സേവനങ്ങൾ മായാത്ത അടയാളമായി നിലനിൽക്കുമെന്നും അവർ പറഞ്ഞു.