കൊച്ചി: മോഡലിംഗിന്‍റെ മറവില്‍ മനുഷ്യക്കടത്തും പെണ്‍വാണിഭവും നടത്തിയ കേസില്‍ നിര്‍ണായക കണ്ടെത്തല്‍. സെക്‌സ് റാക്കറ്റിന്‍റെ പ്രവര്‍ത്തനം തുടങ്ങിയത് അഞ്ചു വര്‍ഷം മുമ്പാണെന്ന് പോലീസ് കണ്ടെത്തി. കോവിഡിന് ശേഷമാണ് തങ്ങള്‍ സെക്‌സ് റാക്കറ്റ് ആരംഭിച്ചത് എന്നാണ് മുഖ്യപ്രതികളായ ബിലാലിന്‍റെയും സിന്ധുവിന്‍റെയും മൊഴി.
പൂര്‍ണമായും ദുബായി കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനം. ജോലിയും മോഡലിംഗില്‍ അവസരവും വാഗ്ദാനം ചെയ്ത് യുവതികളെ കടത്തിയ ശേഷം മയക്കുമരുന്ന് നല്‍കി പലര്‍ക്കും കാഴ്ചവയ്ക്കുകയായിരുന്നു. ചില മാസങ്ങളില്‍ അഞ്ചു യുവതികളെ വരെ ഇയാള്‍ വിദേശത്തേക്ക് എത്തിച്ചിട്ടുണ്ട് എന്നാണ് കണ്ടെത്തല്‍.
ശ്രീകുമാര്‍ എന്ന ബിലാലും ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്ന് യുവതി രഹസ്യ മൊഴി നല്‍കിയിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ പ്രതിയുടെ ലൈംഗികശേഷി പരിശോധിച്ചു. ബംഗളൂരുവില്‍ നിന്നും യുവതികളെ വിദേശത്തേക്ക് എത്തിച്ചതായും പോലീസിന് വിവരം ലഭിച്ചു. മൂന്നു യുവതികള്‍ പരാതി നല്‍കിയിട്ടുണ്ട്.
ബിലാലിന്‍റെ ടെലിഗ്രാം ഗ്രൂപ്പുകളുടെ വിവരം പോലീസ് ശേഖരിച്ചു. ഇതില്‍ നിരവധി പെണ്‍കുട്ടികളുടെ ചിത്രങ്ങളും ഇന്‍സ്റ്റഗ്രാം ഐഡികളും നിര്‍ണായക ചാറ്റുകളുമടക്കം ഉണ്ടായിരുന്നു. ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ബിലാലിന് നിരവധി സിമ്മുകള്‍ ബാങ്ക് അക്കൗണ്ടുകളുമുണ്ട്.
വിദേശത്ത് മോഡലിംഗിനുള്ള സാധ്യത, ജോലി എന്നിവയെ കുറിച്ച് യുവതികളെയും അവരുടെ വീട്ടുകാരെയും ബോധ്യപ്പെടുത്തി കൊണ്ടുപോകാനുള്ള നീക്കം നടത്തിയതും ബിലാല്‍ ആണ്. റിമാന്‍ഡില്‍ തുടരുന്ന പ്രതികള്‍ക്കായുള്ള കസ്റ്റഡി അപേക്ഷ പോലീസ് തിങ്കളാഴ്ച സമര്‍പ്പിക്കും.