ന്യൂഡൽഹി: തുടർച്ചയായി ഏറ്റവും കൂടുതൽ കാലം തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ പ്രധാനമന്ത്രിയായി റിക്കാർഡിട്ട് നരേന്ദ്ര മോദി. 2014 മേയ് 26 മുതൽ ഇന്നലെ വരെ 4399 ദിവസമാണ് നരേന്ദ്ര മോദി തുടർച്ചയായി പ്രധാനമന്ത്രിയായിരിക്കുന്നത്.
1952 മുതൽ 1964 വരെ തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയായി 4398 ദിവസം സേവനമനുഷ്ഠിച്ച പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ റിക്കാർഡാണ് മോദി മറികടന്നത്. മോദിയുടെ നേട്ടത്തെ അഭിനന്ദിച്ച് ഇന്നലെ ചേർന്ന കേന്ദ്രമന്ത്രിസഭ പ്രമേയം പാസാക്കിയപ്പോൾ വിവിധ ലോകനേതാക്കൾ മോദിയെ പ്രശംസിച്ച് സന്ദേശം നൽകി.
ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി, ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ, ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ, യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോണ് ഡെർ ലെയ്ൻ, ഓസ്ട്രേലിയൻ മുൻ പ്രധാനമന്ത്രി ടോണി അബോട്ട് തുടങ്ങിയ ലോകനേതാക്കൾ നേട്ടത്തിൽ മോദിയെ പ്രശംസിച്ചി ട്ടുണ്ട്.
അവകാശവാദം ശരിയല്ലെന്ന് കോൺഗ്രസ്
"ഏറ്റവും കൂടുതൽ തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി’ എന്ന വാക്യം ഉപയോഗിച്ച് ബിജെപി ആഖ്യാനം മാറ്റാനാണ് ശ്രമിക്കുന്നതെന്ന് കോണ്ഗ്രസ് ആരോപിക്കുന്നു. 1947 ഓഗസ്റ്റ് 15 മുതൽ പ്രധാനമന്ത്രിയായിരുന്നത് ജവഹർലാൽ നെഹ്റുവായിരുന്നതിനാൽ അദ്ദേഹമാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച പ്രധാനമന്ത്രിയെന്ന് കോണ്ഗ്രസ് ചൂണ്ടിക്കാട്ടുന്നു.
നെഹ്റു 1947ൽ പ്രധാനമന്ത്രിയായതിനുശേഷം 560ലധികം നാട്ടുരാജ്യങ്ങൾ സമാധാനപരമായി ഇന്ത്യൻ യൂണിയനിൽ ലയിച്ചുവെന്നും ഇന്ത്യൻ ഭരണഘടനയിൽ സംവാദങ്ങൾ നടന്നതിനുശേഷം അത് അംഗീകരിക്കപ്പെട്ടുവെന്നും എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് ചൂണ്ടിക്കാട്ടി.
സെമീന്ദാരി സംവിധാനം നിരോധിക്കപ്പെട്ടതും പട്ടികജാതികൾക്കും പട്ടികവർഗങ്ങൾക്കുമുള്ള സംവരണം നടപ്പിലാക്കപ്പെട്ടതും, ആണവോർജമുൾപ്പെടെയുള്ള ശാസ്ത്രീയ, സാങ്കേതിക ശേഷികൾക്കുള്ള വികസന പദ്ധതികൾ നടപ്പിലാക്കിയതും, ആഗോളകാര്യങ്ങളിൽ ഇന്ത്യ നിർണായക ശക്തിയായതും, സാർവത്രിക വോട്ടവകാശം ഉറപ്പാക്കുന്നതിനായി 18 കോടി രജിസ്റ്റേർഡ് വോട്ടർമാരുടെ വോട്ടർപട്ടിക തയാറാക്കിയതും സ്വതന്ത്ര ഇന്ത്യയിലെ ആദ്യ പൊതുതെരഞ്ഞെടുപ്പ് 1951 ഒക്ടോബറിനും 1952 ഫെബ്രുവരിക്കുമിടയിൽ നടത്തിയതും 1947 മുതൽ 1952 വരെ നെഹ്റുവിന്റെ കീഴിൽ കൈവരിച്ച നേട്ടങ്ങളായി കോണ്ഗ്രസ് നേതാവ് ഉയർത്തിക്കാട്ടുന്നു.