കോഴിക്കോട്: രൂപമാറ്റം വരുത്തിയ ബൈക്കുകൾ ഓടിക്കുന്നവരുടെപേരിൽ ശക്തമായ നിയമനടപടിയുമായി മോട്ടോർവാഹനവകുപ്പും പോലീസും.
വാഹനനിർമാതാക്കൾ ഘടിപ്പിച്ച സൈലൻസറുകൾക്ക് പകരം പുതിയവ ഉപയോഗിച്ച് രൂപമാറ്റംവരുത്തുന്ന വാഹന ഉടമകൾക്കെതിരേയാണു നിയമനടപടി. രാത്രികാലങ്ങളിൽ ഇത്തരം ബൈക്കുകൾ ഓടിക്കുന്നത് പലയിടത്തും പതിവായിട്ടുണ്ടെന്ന് ട്രാഫിക് അധികൃതർ വ്യക്തമാക്കി.
രണ്ടു മാസത്തിനിടെ ഇത്തരത്തിലുള്ള 165 കേസുകളെടുത്തു. ഇ-ചെലാൻ വഴി 8,80,000 രൂപ പിഴയീടാക്കി. വിവരങ്ങൾ നൽകുന്ന വ്യക്തിയുടെ പേരും വിവരങ്ങളും രഹസ്യമായി സൂക്ഷിക്കുമെന്നു മോട്ടോർ വകുപ്പ് അധികൃതർ പറഞ്ഞു. സൈലൻസർ രൂപമാറ്റത്തിന് 5,000 രൂപയും ശബ്ദമലിനീകരണത്തിന് 2000 രൂപയും പിഴയൊടുക്കണം. രണ്ട് സൈലൻസർ രൂപംമാറ്റിയാൽ 10,000 രൂപ പിഴ ഈടാക്കും.
കുറ്റകൃത്യത്തിന്റെ വ്യാപ്തി വർധിക്കുന്നതിനനുസരിച്ച് പിഴത്തുകയും കൂടും. കുറ്റകൃത്യങ്ങൾ ആവർത്തിച്ചാൽ ഏഴു ദിവസത്തിനകം പൊലൂഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഇത് കൂടാതെ ആർസിയും സസ്പെൻഡ് ചെയ്യും.
മോട്ടോർവാഹന നിയമത്തിലെ സെക്ഷൻ 52, സെക്ഷൻ 190 (2) എന്നിവ പ്രകാരം ശിക്ഷാർഹമായ കുറ്റമാണ് വാഹനങ്ങളുടെ രൂപമാറ്റം വരുത്തൽ. നിലവിലെ നിയമപ്രകാരം വാഹനനിർമാതാക്കളുടെ അടിസ്ഥാനഘടനയിലോ പ്രധാന ഘടകങ്ങളിലോ അനധികൃതമായി മാറ്റുംവരുത്താൻ പാടില്ല.
റോഡ് സുരക്ഷാ മാനദണ്ഡങ്ങളുടെ ലംഘനവും ശബ്ദമലിനീകരണവുംകൂടിയാണിത്. കേന്ദ്രസർക്കാരിന്റെ മോട്ടോർവാഹനനിയമം 1989ലെ റൂൾ 120 പ്രകാരവും ശബ്ദപരിധി ലംഘിക്കാൻ പാടില്ല.