ലക്നോ: ബീഫ് സൂക്ഷിച്ചെന്നാരോപിച്ച് ഉത്തർപ്രദേശിലെ ദാദ്രിയിൽ മുഹമ്മദ് അഖ്ലാഖിനെ കൊലപ്പെടുത്തിയ കേസിൽ ഉത്തർപ്രദേശ് സർക്കാരിനു തിരിച്ചടി. പ്രതികൾക്കെതിരായ എല്ലാ കുറ്റങ്ങളും പിൻവലിക്കണമെന്ന സംസ്ഥാനത്തിന്റെ അപേക്ഷയാണ് കോടതി തള്ളി.
സൂരജ്പൂരിലെ കോടതിയാണ് സർക്കാരിന്റെ അപേക്ഷ തള്ളിയത്. വിചാരണ വേഗത്തിലാക്കാൻ കോടതി ഉത്തരവിട്ടു. 2015 ൽ മുഹമ്മദ് അഖ്ലാഖിനെ കൂട്ടക്കൊല ചെയ്ത കേസിൽ ആണ് നടപടി.
ദാദ്രിയിലെ ബിസാദ എന്ന ഗ്രാമത്തിലായിരുന്നു മുഹമ്മദ് അഖ്ലാഖിന്റെ വീട്. പശുവിനെ അറുത്ത് അതിന്റെ മാംസം വീട്ടിൽ സൂക്ഷിച്ചുവെന്ന അഭ്യൂഹങ്ങൾ പരന്നതിനെ തുടർന്നാണ് അയൽക്കാരടങ്ങുന്ന ആൾക്കൂട്ടം അഖ്ലാഖിനെ തല്ലിക്കൊന്നത്.
കുറ്റപത്രത്തിൽ പേരുള്ള എല്ലാവർക്കുമെതിരായ കുറ്റങ്ങൾ പിൻവലിക്കാൻ ഉത്തർപ്രദേശ് സർക്കാർ പ്രാദേശിക കോടതിയോട് അനുമതി തേടിയതോടെയാണ് കേസ് വീണ്ടും ചർച്ചയായത്.