വണ്ടിപ്പെരിയാർ: വള്ളക്കടവിൽ വാനരന്മാരുടെ ശല്യംകൊണ്ടു പൊറുതിമുട്ടി നാട്ടുകാർ. പറമ്പിലെ കൃഷികളും വിളകളും നശിപ്പിച്ചു രസിച്ചിരുന്ന വാനരൻമാർ ഇപ്പോൾ കൂട്ടത്തോടെയെത്തി വീടുകൾ കൈയേറി നശിപ്പിക്കുന്ന സ്ഥിതിയിലേക്കു കാര്യങ്ങളെത്തി. ഏലം കൃഷിയും കുരങ്ങുകൾ നശിപ്പിക്കുന്നതാണ് കർഷകരെ വിഷമിപ്പിക്കുന്നത്.
വന അതിർത്തിയോടു ചേർന്നു കിടക്കുന്ന പ്രദേശമായ വള്ളക്കടവ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലാണ് ശല്യം കൂടുതൽ. ഒറ്റയ്ക്കൊറ്റയ്ക്ക് എത്തുന്ന കുരങ്ങുകൾ വീടുകളിൽനിന്നു ചെറിയ ചെറിയ വസ്തുക്കൾ, ഭക്ഷണപദാർഥങ്ങൾ, വസ്ത്രങ്ങൾ എന്നിവ എടുത്തുകൊണ്ടുപോകുന്നതു നേരത്തെയും പതിവായിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം വള്ളക്കടവ് മേഖലയിൽ കൂട്ടത്തോടെ എത്തിയ സംഘം ഏലം കൃഷിയുടെ തട്ടകൾ പിഴുതെറിഞ്ഞു.
വീടുകൾക്കുള്ളിൽ കയറി വ്യാപക നാശം വിതച്ചു. കുട്ടികളുടെ തൊട്ടിലിൽ കയറി ആടുകയും കളിപ്പാട്ടങ്ങളും മറ്റു വസ്തുക്കളും നശിപ്പിക്കുകയും ചിലതൊക്കെ എടുത്തുകൊണ്ടു പോവുകയുംചെയ്തു. കുരങ്ങുകൾ കൂട്ടത്തോടെ എത്തി വീടിനുള്ളിൽ അതിക്രമം കാണിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
വനം വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു. ഇതിനിടെ, കാട്ടാനയുടെ ശല്യം ഇപ്പോൾ വള്ളക്കടവ് മേഖലയിലേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്.