ന്യൂഡൽഹി: ഡൽഹിയിലെ പ്രതിഷേധങ്ങൾക്ക് നേരെ നടന്ന പോലീസ് നടപടിയിൽ ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിൽ മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഇരുസഭകളിലും പ്രതിഷേധം ശക്തമാക്കി. സഭാ നടപടികളുമായി സഹകരിക്കണമെന്ന് കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയോട് അഭ്യർത്ഥിച്ചു.
ഇത് രാജഭരണ കാലമല്ലെന്നും പോലീസ് നടപടിയിൽ ജനങ്ങൾക്ക് മറുപടി നൽകാനുള്ള ഉത്തരവാദിത്തം ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുണ്ടെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി. വെടിവെയ്പ്പിന് ഉത്തരവാദി അമിത് ഷായാണെന്നും അവർ ആരോപിച്ചു.
പ്രതിഷേധത്തെ തുടർന്ന് ലോക്സഭയും രാജ്യസഭയും തടസപ്പെട്ടു. ദിവസവും ബഹളം വച്ചാൽ ജനകീയ വിഷയങ്ങൾ എങ്ങനെ ചർച്ച ചെയ്യുമെന്ന് ലോക്സഭാ സ്പീക്കർ ചോദിച്ചെങ്കിലും ബഹളം രൂക്ഷമായതോടെ സഭ നിർത്തിവച്ചു.
രാജ്യസഭയിൽ പ്ലക്കാർഡുയർത്തുകയോ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിക്കുകയോ ചെയ്താൽ കടുത്ത ശിക്ഷാനടപടികൾ നേരിടേണ്ടി വരുമെന്ന് രാജ്യസഭാ ചെയർമാൻ താക്കീത് നൽകി.