തിരുവനന്തപുരം: മൺസൂൺ ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ശനിയാഴ്ച നടത്തും. ഉച്ചകഴിഞ്ഞ് രണ്ടിനാണ് നറുക്കെടുപ്പ് നടക്കുക. ഇത്തവണ റിക്കാർഡ് വിൽപനയാണ് മൺസൂൺ ബമ്പറിന് ലഭിച്ചിരിക്കുന്നത്. ആകെ അച്ചടിച്ച് വിപണിയിലിറക്കിയ 40 ലക്ഷം ടിക്കറ്റുകളും വിറ്റഴിക്കാൻ സാധിച്ചതായി ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ കെ.എസ്. അഞ്ജു അറിയിച്ചു.
കഴിഞ്ഞ വർഷം 33 ലക്ഷം ടിക്കറ്റുകളായിരുന്നു വിറ്റുപോയത്. ഇത്തവണ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിഞ്ഞത് പാലക്കാട് ജില്ലയിലാണ്. 11,14,500 ടിക്കറ്റുകളാണ് പാലക്കാട് മാത്രം വിറ്റുപോയത്. 4,54,510 ടിക്കറ്റുകൾ വിറ്റ തൃശൂർ ജില്ലയ്ക്കാണ് രണ്ടാം സ്ഥാനം. 3,58,500 ടിക്കറ്റുകൾ വിറ്റഴിച്ച് തിരുവനന്തപുരം ജില്ലയാണ് മൂന്നാം സ്ഥാനത്തുള്ളത്. ഏറ്റവും കുറവ് വിൽപന നടന്നത് മലപ്പുറം ജില്ലയിലാണ് 1,29,000 ടിക്കറ്റുകൾ.
പത്ത് കോടിയുടെ ഒന്നാം സമ്മാനത്തിന് പുറമെ വൻ സമ്മാനത്തുകയാണ് ഇത്തവണ ഭാഗ്യശാലികളെ കാത്തിരിക്കുന്നത്. രണ്ടാം സമ്മാനം 10 ലക്ഷം രൂപയും മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപയും നാലാം സമ്മാനം മൂന്ന് ലക്ഷം രൂപയുമാണ്. ഇതിന് പുറമെ 5000, 1000, 500, 250 രൂപ വീതമുള്ള നിരവധി സമ്മാനങ്ങളും ഇത്തവണത്തെ മൺസൂൺ ബമ്പറിലുണ്ട്.