ചന്ദ്രനെ വലംവെച്ച് ചരിത്രം കുറിച്ച ആർട്ടെമിസ് II ദൗത്യത്തിന് ശേഷം ഭൂമിയിൽ തിരിച്ചെത്തിയ ബഹിരാകാശ സഞ്ചാരി ക്രിസ്റ്റീന കോക്കിന് ലഭിച്ചത് ഹൃദയസ്പർശിയായ വരവേൽപ്പ്.
ശൂന്യാകാശത്തിന്‍റെ നിശബ്ദതയിൽ ദിവസങ്ങളോളം ചിലവഴിച്ചെത്തിയ ക്രിസ്റ്റീനയെ കാത്ത് ആൾക്കൂട്ടമോ ക്യാമറകളോ ആയിരുന്നില്ല, മറിച്ച് തന്‍റെ പ്രിയപ്പെട്ട വളർത്തുനായ സാഡിയായിരുന്നു വീട്ടുവാതിൽക്കൽ ഉണ്ടായിരുന്നത്.
മാസങ്ങൾ നീണ്ട വിരഹത്തിന് ശേഷം തന്‍റെ സുഹൃത്തിനെ കണ്ട ആവേശത്തിൽ സാഡി ചുറ്റും ഓടി നടന്നും കുരച്ചും കളിപ്പാട്ടങ്ങൾ കൊണ്ടുവന്നു നൽകിയും സ്നേഹം പ്രകടിപ്പിക്കുന്ന വീഡിയോ ക്രിസ്റ്റീന ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചു. ബഹിരാകാശത്തെ അത്ഭുതക്കാഴ്ചകളേക്കാൾ വലുത് ഈ സ്നേഹമാണെന്ന് ആ ദൃശ്യങ്ങൾ ഓർമ്മിപ്പിക്കുന്നു.
പസഫിക് സമുദ്രത്തിലെ ലാൻഡിംഗിന് പിന്നാലെ ഹൂസ്റ്റണിലെ ജോൺസൺ സ്‌പേസ് സെന്‍ററിൽ റീഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ, ജെറമി ഹാൻസൺ എന്നിവർക്കൊപ്പം ക്രിസ്റ്റീനയും ലോകത്തിന് മുന്നിലെത്തിയിരുന്നു.
യാത്രയുടെ ആവേശം വിട്ടുമാറാത്തതിനാൽ താൻ തലേദിവസം ഉറങ്ങിയിട്ടില്ലെന്നും കഴിഞ്ഞ 10 ദിവസത്തെ അനുഭവങ്ങൾ എങ്ങനെ വാക്കുകളിൽ ഒതുക്കുമെന്ന് ചിന്തിക്കുകയായിരുന്നുവെന്നും അവർ വെളിപ്പെടുത്തി.
കേവലം ശാസ്ത്രീയ നേട്ടങ്ങൾക്കപ്പുറം മനുഷ്യർ തമ്മിലുള്ള ആത്മബന്ധത്തെക്കുറിച്ചാണ് അവർ സംസാരിച്ചത്. ഏറ്റവും കഠിനമായ സാഹചര്യങ്ങളിലും ഏകാന്തതയിലും പരസ്പരം താങ്ങായി നിൽക്കുന്ന ഒരു സംഘം കടമകളാൽ കോർക്കപ്പെട്ടവരാണെന്ന് ക്രിസ്റ്റീന തന്‍റെ പ്രസംഗത്തിൽ അടിവരയിട്ടു പറഞ്ഞു. ചന്ദ്രനിലേക്കുള്ള ഈ യാത്ര മനുഷ്യന്‍റെ ഇച്ഛാശക്തിയുടെയും കൂട്ടായ്മയുടെയും അടയാളമായി മാറിയിരിക്കുകയാണ്.