ന്യൂഡൽഹി: യുഎസ് ആഭ്യന്തര സുരക്ഷാവകുപ്പ് പുറത്തിറക്കിയ കുടിയേറ്റ വിരുദ്ധ പോസ്റ്റർ ഇന്ത്യക്കാരെ ഒന്നടങ്കം അപമാനിക്കുന്നതാണെന്ന് കോൺഗ്രസ്.
സിക്ക് സമൂഹത്തെ ലക്ഷ്യമിട്ടുള്ള വംശീയ അധിക്ഷേപ പോസ്റ്ററിനെതിരേ കേന്ദ്രസർക്കാർ മൗനം പാലിക്കുന്നതിൽ എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് രൂക്ഷമായി വിമർശിച്ചു.
അമേരിക്കയിലെ ഫ്ലോറിഡയിൽ ഹർജീന്ദർ സിംഗ് എന്നയാൾ ഓടിച്ച ട്രക്ക് അപകടത്തിൽപ്പെട്ട് മൂന്നു പേർ കൊല്ലപ്പെട്ട സംഭവത്തിനു പിന്നാലെയാണ് യുഎസ് ആഭ്യന്തര സുരക്ഷാവകുപ്പ് വിവാദമായ എഐ നിർമിത പോസ്റ്റർ പുറത്തുവിട്ടത്.
"സ്വയം നാടുകടത്തൂ, അല്ലെങ്കിൽ എന്താണു സംഭവിക്കുകയെന്ന് കണ്ടറിയൂ, ഞങ്ങളുടെ റോഡുകളിൽനിന്ന് പുറത്തുപോകൂ, മിസ്റ്റർ സിംഗ് നിങ്ങൾക്ക് വാഹനമോടിക്കാൻ അറിയില്ല' എന്നീ വാചകങ്ങളും തലപ്പാവ് ധരിച്ച യുവാവിന്റെ ചിത്രവും അടങ്ങിയതായിരുന്നു പോസ്റ്റർ.