വടക്കഞ്ചേരി: മുൻ വർഷങ്ങളിലേതുപോലെ വേനൽമഴയിൽ മുടപ്പല്ലൂർ ടൗൺ മുങ്ങി. വെള്ളക്കെട്ടിൽ നിയന്ത്രണം തെറ്റി സ്കൂട്ടർ മറിഞ്ഞ് യാത്രികരായ മൂന്ന് സ്ത്രീകൾക്ക് പരിക്കേറ്റു.നിരവധി കടകളിൽ വെള്ളം കയറി വലിയ നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയത്. ഇന്നലെ വൈകീട്ടുണ്ടായ മഴയാണ് വെള്ളക്കെട്ട് രൂക്ഷമാക്കിയത്. മംഗലം -ഗോവിന്ദാപുരം സംസ്ഥാനപാത കടന്നുപോകുന്ന ടൗണിലാണ് വർഷങ്ങൾ പിന്നിട്ടിട്ടും ദുരവസ്ഥ തുടരുന്നത്.
വെള്ളക്കെട്ടിന് ശാശ്വതപരിഹാരം കാണണമെന്നാവശ്യപ്പെട്ട് വ്യാപാരികൾ വലിയ പ്രക്ഷോഭ പരിപാടികൾക്കുള്ള നീക്കത്തിലാണ്. വർഷങ്ങളായി ടൗണിൽ വെള്ളക്കെട്ട് തുടരുന്നുണ്ട്. മാനത്ത് മഴമേഘങ്ങൾ ഉരുണ്ടുകൂടിയാൽ മംഗലംഡാമിലേക്ക് തിരിയുന്ന ജംഗ്ഷനിലെ കടക്കാർക്കെല്ലാം ആധിയേറും.
കടകൾ അടച്ചിട്ടാലും റോഡിൽ ഉയർന്നുനിൽക്കുന്ന വെള്ളം ഷട്ടറുകൾക്കിടയിലൂടെ കടയിൽ കയറുന്ന സ്ഥിതിയാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് എ.പ്രകാശൻ, ജനറൽ സെക്രട്ടറി ആർ. രമേഷ് ബാബു എന്നിവർ പറഞ്ഞു.
കടകളിൽ വെള്ളം കയറി ഓരോ മഴ സീസണിലും വലിയ നാശനഷ്ടമാണ് കച്ചവടക്കാർക്ക് ഉണ്ടാകുന്നത്. ബന്ധപ്പെട്ട അധികാരികൾ വിഷയത്തിൽ അടിയന്തരമായി ഇടപെടണം. അതല്ലെങ്കിൽ സമരപരിപാടികളല്ലാതെ മറ്റു മാർഗങ്ങൾ തങ്ങൾക്കു മുന്നിലില്ലെന്ന് വ്യാപാരി നേതാക്കൾ പറഞ്ഞു.
വെള്ളക്കെട്ട് സംബന്ധിച്ച് നിരവധിതവണ പഞ്ചായത്തിനും പൊതുമരാമത്ത് റോഡ്സ് വിഭാഗത്തിനും പരാതികൾ നൽകിയിട്ടും പ്രശ്നപരിഹാരം നീളുകയാണ്. വെള്ളം സുഗമമായി ഒഴുകിപോകാൻ താഴേക്ക് വഴിയൊരുക്കണമെന്നത് മനസിലാക്കാൻ വലിയ അക്കാദമിക് യോഗ്യതയൊന്നും വേണ്ട.
എന്നാൽ പൊതുമരാമത്ത് വകുപ്പിലെ എൻജിനീയർമാരുടെ പടയെത്തി പലതവണ തിരിച്ചും മറിച്ചും പഠനം നടത്തിയാണ് വെള്ളക്കെട്ട് പരിഹരിക്കാൻ രണ്ട് ഘട്ടങ്ങളിലായി അരക്കോടി രൂപ ചെലവഴിച്ച് സംസ്ഥാനപാതക്ക് കുറുകെ ജംഗ്ഷനിൽ കൾവർട്ടും ഡ്രെയ്നേജും നിർമിച്ചത്. എന്നാൽ ഇത് വെള്ളക്കെട്ട് രൂക്ഷമാക്കാനാണ് കാരണമായതെന്ന് വ്യാപാരികൾ കുറ്റപ്പെടുത്തുന്നു. വെള്ളം താഴേക്ക് ഒഴുക്കാൻ വലിയ പൈപ്പ് സ്ഥാപിക്കുകയോ ഡ്രെയ്നേജ് താഴ്ത്തി നിർമിച്ച് സമീപത്തെ പുഴയുമായി ബന്ധിപ്പിക്കുകയോ ചെയ്യണമെന്നാണ് ആവശ്യം. ഇന്നലെ വൈകീട്ട് വലിയ തോതിലാണ് വെള്ളം പൊങ്ങിയത്.
ഇതിനാൽ വാഹനങ്ങൾ കടന്നു പോകുമ്പോൾ ഓളം വെട്ടി കൂടുതൽ വെള്ളം കടകളിൽ കയറി നാശനഷ്ടം ഉയർന്നതായി വ്യാപാരികൾ പറഞ്ഞു. പത്തിലേറെ കടകളിൽ വെള്ളംകയറി സാധനങ്ങൾ നശിച്ചു. നേരത്തെ പല പറമ്പുകളിലൂടെയാണ് ടൗണിലെ വെള്ളം ഒഴുകിയിരുന്നത്. ഇവിടെയെല്ലാം മതിലുകളും കെട്ടിടങ്ങളും ഉയർന്നതോടെ വെള്ളത്തിന് പോകാനുള്ള വഴിയടയുകയായിരുന്നു.