കണ്ണൂർ: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്കു വീണ്ടും പരോൾ. കണ്ണൂർ സെൻട്രൽ ജയിലിലെ ശിക്ഷാ തടവുകാരായ ചൊക്ലി സ്വദേശി മുഹമ്മദ് ഷാഫി, പള്ളൂർ സ്വദേശി ഷിനോജ് എന്നിവർക്കാണ് പരോൾ അനുവദിച്ചത്. 15 ദിവസത്തേക്കാണു പരോൾ.
ഒരു മാസം ജയിലിൽ കിടക്കുന്നവര്‍ക്ക് അഞ്ചുദിവസത്തെ പരോളുണ്ട്. അതുപോലെ ഒരു വര്‍ഷം ജയിലിൽ കഴിയുന്നവര്‍ക്ക് 60 ദിവസം ലഭിക്കും. ഇത് അനുവദിക്കുക എന്നുള്ളതു ജയിൽ ചട്ടമാണ്. തെരഞ്ഞെടുപ്പ് സമയമായതു കൊണ്ട് കഴിഞ്ഞ രണ്ടു മാസമായി ആര്‍ക്കും പരോള്‍ നൽകിയിരുന്നില്ല. 31 ആകുമ്പോഴേക്കും സമയം അവസാനിക്കുന്നതുകൊണ്ട് പരമാവധി ആളുകള്‍ക്ക് ആവശ്യപ്പെട്ടതുപോലെ പരോളനുവദിക്കുന്നു എന്ന വിശദീകരണമാണ് ജയിൽ വകുപ്പ് നൽകുന്നത്.
നാലാം പ്രതി രജീഷിനും കഴിഞ്ഞ ദിവസം പരോൾ ലഭിച്ചിരുന്നു. ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ കൊടി സുനി ഉൾപ്പെടെയുള്ളവർക്ക് ഇഷ്ടംപോലെ പരോൾ അനുവദിക്കുന്നതിന് ജയിൽ ഡിഐജി വിനോദ്കുമാർ കൈക്കൂലി വാങ്ങിയതെളിവുകൾ പുറത്തുവന്ന സാഹചര്യത്തിലാണ് പ്രതികൾക്കു പരോൾ കിട്ടുന്നത്. പരോളിനും ജയിലിൽ സൗകര്യമൊരുക്കാനും ഡിഐജി വിനോദ്കുമാർ തടവുകാരുടെ ബന്ധുക്കളിൽനിന്ന് പണം വാങ്ങുന്നതായി വിജിലൻസ് കണ്ടെത്തിയിരുന്നു.