വെള്ളൂർ: മഴ ശക്തമായതോടെ കുണ്ടും കുഴിയുമായി തകർന്ന് ഗതാഗതം ദുഷ്കരമായ മുളക്കുളം - വെള്ളൂർ ചന്തപ്പാലം റോഡിലൂടെയുള്ള യാത്ര ദുരിതപൂർണമായി.
വൻ കുഴികൾ രൂപപ്പെട്ട് തകർന്ന റോഡ് മഴ കനത്തോടെ കുഴികളിൽ ചെളിയും വെള്ളവും നിറഞ്ഞതിനാൽ ഇതുവഴിയുള്ള കാൽനടപോലും ദുഃസഹമായിരിക്കുകയാണ്. റോഡ് തകർന്നതിനെത്തുടർന്ന് വാഹനാപകടങ്ങളും പതിവാകുന്നു.
വിവിധ രാഷ്ട്രീയ പാർട്ടികളും സന്നദ്ധസംഘടനകളും പ്രദേശവാസികളും ചേർന്ന് ഇതിനകം നിരവധി തവണ പ്രക്ഷോഭം നടത്തി. റോഡ് സഞ്ചാരയോഗ്യമിക്കുന്നതിന് സർക്കാർ 1.20 കോടി അനുവദിച്ച് അറ്റകുറ്റപ്പണി നടത്തിയെങ്കിലും ഈ ഭാഗങ്ങളടക്കം തകർന്നു.
കാൽനട പോലും ദുഷ്കരമായ റോഡിൽ വാഹനഗതാഗതം ദുഃസഹമായതോടെ വ്യാപാരമേഖലയിലും പ്രതിസന്ധിയായി. വെള്ളൂരിലെയും മിഠായിക്കുന്നത്തെയും വ്യാപാരികൾ ഏതാനും മാസങ്ങൾക്കു മുമ്പ് കടകൾ അടച്ച് പ്രതിക്ഷേധപ്രകടനവും ധർണയും നടത്തിയിരുന്നു.
നിർമാണം തുടങ്ങി നാലു വർഷം പിന്നിട്ടിട്ടും യാത്രാദുരിതം തുടരുന്നതിൽ പ്രദേശവാസികൾ കടുത്ത അമർഷത്തിലാണ്. നിർമാണപ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാതിരുന്ന കരാറുകാരനെ സർക്കാർ നീക്കിയെങ്കിലും പുതിയ കരാറുകാരന് പണി ഏൽപിച്ചു ദ്രുതഗതിയിൽ റോഡ് നിർമാണം പൂർത്തിയാക്കുമെന്ന അധികൃതരുടെ ഉറപ്പ് ജലരേഖയായി.