തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കുന്നതിനുള്ള മുഴുവൻ ചെലവും കേരളം വഹിക്കാമെന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ. തമിഴ്നാട് കണ്ടെത്തി നിർദേശിക്കുന്ന സ്ഥലത്ത് മുല്ലപ്പെരിയാർ ഡാം നിർമിക്കാം. അണക്കെട്ടിന്റെ രൂപകൽപന, നിർമാണം തുടങ്ങിയ കാര്യങ്ങളിൽ തമിഴ്നാടിനു പൂർണ അധികാരം നൽകാമെന്നും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗത്തിൽ മുഖ്യമന്ത്രി സതീശൻ നിർദേശം മുന്നോട്ടുവച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ അധ്യക്ഷതയിലാണു യോഗം ചേർന്നത്.
കേരളത്തിനു സുരക്ഷിതത്വം, തമിഴ്നാടിനു പൂർണമായി വെള്ളം എന്ന നയമാണു കേരളത്തിനുള്ളതെന്നു മുഖ്യമന്ത്രി സതീശൻ പറഞ്ഞു. “മുൻപും കേരളത്തിനു സുരക്ഷിതത്വം തമിഴ്നാടിനു വെള്ളം എന്ന നയമാണു കേരളം പിന്തുടർന്നത്. ഇത്തവണയും അതുതന്നെയാണ് കേരളത്തിന്റെ നയം. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ടു നിർമാണ കരാറിൽ തന്നെ പൂർണമായി വെള്ളം തമിഴ്നാടിനു നൽകാമെന്ന് കരാർ എഴുതിയുണ്ടാക്കാം”- മുഖ്യമന്ത്രി പറഞ്ഞു.
എന്നാൽ, യോഗത്തിൽ പിന്നീടു സംസാരിച്ച തമിഴ്നാട് നിയമ, ഊർജ സ്രോതസ് മന്ത്രി സി.ടി.ആർ. നിർമൽകുമാർ കേരളത്തിന്റെ ആവശ്യം പൂർണമായി തള്ളി. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാൻ കഴിയില്ലെന്നു നയപ്രഖ്യാപനത്തിൽ തമിഴ്നാട് സർക്കാർ വ്യക്തമാക്കിയിരുന്നതായി നിർമൽകുമാർ പറഞ്ഞു. തമിഴ്നാട് ജനതയ്ക്കു വെള്ളം എന്നതാണു സർക്കാർ നയം. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടി ആക്കണമെന്ന ആവശ്യത്തിൽ തമിഴ്നാട് സർക്കാർ ഉറച്ചുനിൽക്കുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.
എന്നാൽ, മുല്ലപ്പെരിയാർ വിഷയത്തിൽ മുഖ്യമന്ത്രി സി. ജോസഫ് വിജയ് കൃത്യമായ അഭിപ്രായം രേഖപ്പെടുത്തിയില്ല. കൗണ്സിൽ ഉപാധ്യക്ഷൻകൂടിയായ തമിഴ്നാട് മുഖ്യമന്ത്രി യോഗത്തിന്റെ ഉപസംഹാരത്തിൽ, തമിഴ്നാട്ടിലെ കർഷകരുടെ പ്രയത്നമാണ് അയൽ സംസ്ഥാനങ്ങൾക്കു പച്ചക്കറി ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾ നൽകുന്നതെന്നു ചൂണ്ടിക്കാട്ടി. എന്നാൽ, മുല്ലപ്പെരിയാറിന്റെ പേരെടുത്തു പറഞ്ഞു നിലപാട് വ്യക്തമാക്കിയില്ല. കേന്ദ്രമന്ത്രി അമിത്ഷാ ഇക്കാര്യത്തിൽ അഭിപ്രായം രേഖപ്പെടുത്തിയില്ല.
തമിഴ്നാട്ടിലെ മഹാബലിപുരത്തു ചേർന്ന സതേൺ സോണൽ കൗൺസിൽ യോഗത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ള മുഖ്യമന്ത്രിമാർ, മന്ത്രിമാർ, ഉദ്യോഗസ്ഥ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. കേരളം, തമിഴ്നാട്, പുതുച്ചേരി, കർണാടക, ലക്ഷദ്വീപ്, ആന്ധ്രപ്രദേശ്, തെലുങ്കാന എന്നിവ ഉൾപ്പെട്ടതാണ് സതേൺ സോണൽ കൗൺസിൽ.