ജയ്പുർ: രാജസ്ഥാനിലെ നഗരസഭാ തെരഞ്ഞെടുപ്പിൽ ചരിത്രനേട്ടവുമായി സിപിഎം. നോഖ നഗരസഭയുടെ ഭരണം സിപിഎം പിടിച്ചെടുത്തു. ആകെയുള്ള 45 വാർഡുകളിൽ 29 എണ്ണത്തിലും സിപിഎം നേതൃത്വം നൽകുന്ന സഖ്യത്തിലെ സ്ഥാനാർഥികൾ വിജയിച്ചു. ബിജെപിക്ക് 13 സീറ്റും സ്വതന്ത്ര സ്ഥാനാർഥികൾക്ക് മൂന്ന് സീറ്റുമാണ് ലഭിച്ചത്.
രാജസ്ഥാനിൽ ചരിത്രത്തിലാദ്യമായാണ് കേവല ഭൂരിപക്ഷത്തോടെ ഒരു തദ്ദേശ സ്ഥാപനത്തിന്റെ ഭരണം സിപിഎം പിടിക്കുന്നത്. നോഖയിലെ പ്രാദേശിക വിഷയങ്ങളിൽ പാർട്ടി സജീവമായി ഇടപെട്ടെന്നും ബിജെപിക്കെതിരായ വോട്ടർമാരുടെ അതൃപ്തിയുമാണ് വിജയത്തിന് പിന്നിലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കിഷൻ പരീഖ് പറഞ്ഞു. സംസ്ഥാനത്തുടനീളം 192 സ്ഥാനാർഥികളെയാണ് സിപിഎം മത്സരരംഗത്തിറക്കിയത്.
ഇതിൽ 40 പേർ വിജയിച്ചതായാണ് പാർട്ടി വ്യക്തമാക്കുന്നത്. നോഖയിലെ വിജയം സംസ്ഥാനത്ത് പാർട്ടിയുടെ സ്വാധീനം വർധിക്കുന്നതിന്റെ സൂചനയായാണ് സിപിഎം വിലയിരുത്തുന്നത്. അതേസമയം സംസ്ഥാനത്തെ 7712 വാർഡുകളുടെ ഫലം പ്രഖ്യാപിച്ചപ്പോൾ ബിജെപിക്കാണ് മുൻതൂക്കം. 3181 വാർഡുകളിൽ ബിജെപി സ്ഥാനാർഥികൾ വിജയിച്ചു.
കോൺഗ്രസ് 2875 വാർഡുകളിലും സ്വതന്ത്രരും മറ്റ് കക്ഷികളും 1656 വാർഡുകളിലും വിജയിച്ചു. മുൻ മുഖ്യമന്ത്രി വസുന്ധര രാജെയുടെ ശക്തികേന്ദ്രമായ ജലാവർ നഗരസഭയിലെ 45 വാർഡുകളിൽ 29 എണ്ണം നേടി കോൺഗ്രസ് ഭരണത്തിലെത്തി. ബിജെപിക്ക് 13 വാർഡുകൾ മാത്രമാണ് നേടാനായത്.