കോൽക്കത്ത: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഔദ്യോഗിക പരിപാടികളിൽനിന്ന് ഉന്നത ഉദ്യോഗസ്ഥരായ മുസ്ലിംകളെ ഒഴിവാക്കിയെന്നാരോപിച്ച് ഐക്യരാഷ്ട്രസഭയെ സമീപിച്ച് തൃണമൂൽ എംപി മഹുവ മൊയ്ത്ര.
പശ്ചിമ ബംഗാളിൽ അമിത് ഷായുടെ സന്ദർശനത്തിൽ മുസ്ലിം ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരെ അവരുടെ മതത്തിന്റെ പേരിൽ ഔദ്യോഗിക പരിപാടിയിൽനിന്ന് ഒഴിവാക്കിയെന്നാണ് ആരോപണം.
ഐക്യരാഷ്ട്രസഭയുടെ ന്യൂനപക്ഷ വിഷയങ്ങൾക്കായുള്ള പ്രത്യേക റാപ്പോട്ടറെയാണ് മഹുവ സമീപിച്ചത്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ അമിത് ഷായുടെ സന്ദർശനത്തിനിടെ മൂന്നു വ്യത്യസ്ത അവസരങ്ങളിൽ മുതിർന്ന മുസ്ലിം ഉദ്യോഗസ്ഥരോട് ഔദ്യോഗിക പരിപാടികളിൽനിന്ന് വിട്ടുനിൽക്കാനോ അവധിയെടുക്കാനോ ആവശ്യപ്പെട്ടതായി, യുഎൻ മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ ഓഫിസിലെ ന്യൂനപക്ഷ വിഷയങ്ങൾക്കായുള്ള പ്രത്യേക റാപ്പോട്ടർ പ്രഫസർ നിക്കോളാസ് ലെവ്രാറ്റിന് അയച്ച കത്തിൽ മൊയ്ത്ര പറഞ്ഞു.
സിലിഗുഡി പൊലിസ് കമ്മിഷണർ വഖർ റാസ, പശ്ചിമ ബംഗാൾ പൊലിസ് സ്പെഷൽ ടാസ്ക് ഫോഴ്സ് മേധാവി ജാവേദ് ഷമീം, മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ഖലീൽ അഹമ്മദ് എന്നിവരെയാണ് ഷായുടെ പരിപാടിയിൽനിന്ന് ഒഴിവാക്കിയതെന്ന് മഹുവ പറയുന്നു.