തിരുവനന്തപുരം: മുതലപ്പൊഴിയിൽ മത്സ്യബന്ധനത്തിനിടെ കാണാതായ അഞ്ചുതെങ്ങ് സ്വദേശി ഷിജിക്കായുള്ള തെരച്ചിൽ ഒമ്പതാം ദിവസവും ഫലം കണ്ടില്ല. ശനിയാഴ്ച പുലർച്ചെ 5.30ഓടെ ആരംഭിച്ച തിരച്ചിൽ രാത്രി വരെ നീണ്ടെങ്കിലും ഷിജിയെ കണ്ടെത്താനായില്ല.
കോസ്റ്റ് ഗാർഡ്, മറൈൻ എൻഫോഴ്സ്മെന്റ്, കോസ്റ്റൽ പോലീസ്, സ്കൂബാ സംഘം, പ്രദേശവാസികളായ മത്സ്യത്തൊഴിലാളികൾ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെരച്ചിൽ. എന്നാൽ പ്രതികൂല കാലാവസ്ഥയും കടൽ പ്രക്ഷുബ്ധമായതും തെരച്ചിലിന് തടസമായി.
കടലിൽ ഇറങ്ങിയ സ്കൂബാ സംഘം ഉച്ചയ്ക്ക് ശേഷം കാലാവസ്ഥ മോശമായതിനെ തുടർന്ന് കരയിലേക്ക് മടങ്ങി. ഷിജിയെ കണ്ടെത്തുന്നതിനുള്ള നടപടികളിൽ സർക്കാർ ഭാഗത്തുനിന്നുണ്ടായ കാലതാമസത്തിൽ പ്രതിഷേധിച്ച് ഷിജിയുടെ ഭാര്യയും മത്സ്യത്തൊഴിലാളികളും കഴിഞ്ഞ ദിവസം കോസ്റ്റൽ പോലീസ് സ്റ്റേഷനും റോഡും ഉപരോധിച്ചിരുന്നു.
ഇതേത്തുടർന്ന് മന്ത്രി സി.പി. ജോൺ അഞ്ചുതെങ്ങിലെത്തി മത്സ്യത്തൊഴിലാളി നേതാക്കളുമായും ഇടവക വികാരിയുമായും ചർച്ച നടത്തി. തെരച്ചിൽ ഊർജിതമാക്കുമെന്നും ഷിജിയുടെ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായവും നൽകുമെന്നും മന്ത്രി ഉറപ്പ് നൽകിയിരുന്നു.
കഴിഞ്ഞ മാസം 31-നാണ് മത്സ്യബന്ധന വള്ളം മറിഞ്ഞതിനെ തുടർന്ന് ഷിജിയെ കാണാതായത്. പുറങ്കടലിന് പുറമെ മുതലപ്പൊഴിയിലെ കല്ലുകൾക്കിടയിലും വിശദമായ തെരച്ചിൽ നടത്തണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം.