കൊച്ചി: മുട്ടിൽ മരംമുറി കേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരന്മാർക്കെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. തുടർച്ചയായി കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്നാണ് ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതി റോജി എം. അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസ്കുട്ടി അഗസ്റ്റിൻ എന്നിവർക്കെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചത്.
അടുത്ത18ന് കേസ് വീണ്ടും പരിഗണിക്കും. കഴിഞ്ഞ ആറിനും പത്തിനും കേസ് പരിഗണിച്ചിരുന്നെങ്കിലും പ്രതികൾ ഹാജരായിരുന്നില്ല. തുടർച്ചയായി കോടതിയിൽ ഹാജരാകാത്ത സാഹചര്യത്തിലാണ് കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചത്. 2021ലാണ് എറണാകുളം കരിമുകളിൽ പ്രവർത്തിക്കുന്ന മലബാർ ടിംബർ സ്ഥാപന ഉടമ എം.എം. അലിയാർ അഗസ്റ്റിൻ സഹോദരന്മാർക്കെതിരെ പരാതി നൽകിയത്.
വയനാട്ടിൽ നിന്ന് മുറിച്ച ഈട്ടി മരങ്ങൾ കരിമുകളിലെ അലിയാറിന്റെ മലബാർ ടിംബർ സ്ഥാപനത്തിലാണ് വിൽപ്പന നടത്തിയിരുന്നത്. തനിക്ക് വിൽപ്പന നടത്തിയ മരങ്ങൾ അനധികൃതമായി മുറിച്ചവയാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അലിയാർ പരാതി നൽകിയത്. തുടർന്നാണ് അഗസ്റ്റിൻ സഹോദരന്മാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
കേസിന്റെ തുടർനടപടികളുടെ ഭാഗമായാണ് ഇപ്പോൾ ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതി പ്രതികൾക്കെതിരെ ജാമ്യമില്ലാ വാറൻഡ് പുറപ്പെടുവിച്ചിരിക്കുന്നത്. മരം കൊണ്ടുപോകാന്‍ പ്രത്യേക പാസായ ഫോം 3 ആവശ്യമില്ലെന്നായിരുന്നു ഇവരുടെ വാദം. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും പ്രതികളുടെ ഹര്‍ജി തള്ളിയിരുന്നു.