റബര്‍ കര്‍ഷകന്‍കൂടിയാണ് ഇന്ന് റബര്‍ ബോര്‍ഡിന്റെ ചെയര്‍മാനായി ചുമതലയേൽക്കുന്ന എൻ. ഹരി. അതിനാൽതന്നെ റബര്‍ കര്‍ഷകര്‍ നേരിടുന്ന വിവിധ വിഷയങ്ങള്‍ക്ക് പരിഹാരം കാണുമെന്നുള്ള അദ്ദേഹത്തിന്റെ വാക്കുകളിൽ കർഷകർക്കു പ്രതീക്ഷയുണ്ട്. മുമ്പ് ബോർഡിൽ അംഗമായിരുന്ന കാലത്ത് ഹരിയുടെ ഇടപെടലിലാണ് ലാറ്റക്സില്‍നിന്ന് ഷീറ്റിലേക്ക് കർഷകരെ തിരിച്ചു കൊണ്ടുവരാന്‍ കിലോഗ്രാമിന് ഒരു രൂപ സഹായം ലഭ്യമാക്കിയതും ടയര്‍ കമ്പനികളെ ചരക്കെടുപ്പിക്കാന് ബോര്‍ഡ് ഇടപെട്ടതും. ഇന്നു രാവിലെ 11.45നു കോട്ടയത്തെ റബര്‍ ബോര്‍ഡ് ആസ്ഥാനത്ത് ചുമതലയേറ്റെടുക്കുന്ന എന്‍. ഹരി ദീപികയുമായി സംസാരിച്ചപ്പോള്‍...
റബര്‍ കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കും
റബര്‍ ബോര്‍ഡ് ഭരണചുമതലയുള്ള സ്ഥാപനം മാത്രമല്ല; ട്രെയിനിംഗ്, റിസര്‍ച്ച് രംഗങ്ങളിലും ഏറെ സംഭാവനകള്‍ നടത്തേണ്ട സ്ഥാപനമാണ്. കേരളത്തില്‍ ഇനിയും കൃഷി ചെയ്യാതെ കിടക്കുന്ന തോട്ടങ്ങളുണ്ട്. ഇതുസംബന്ധിച്ച് ഡാറ്റാ ബാങ്ക് തയാറാക്കും. അവിടെ കൃഷി വര്‍ധിപ്പിക്കാന്‍ പദ്ധതി തയാറാക്കും. റബര്‍ കൃഷിയുടെയും കര്‍ഷകരുടെയും വ്യാപനവും വികസനവും ലക്ഷ്യമിട്ടുള്ള സമയബന്ധിതമായ പദ്ധതികള്‍ മനസിലുണ്ട്. വേഗത്തില്‍ നടപ്പാക്കാവുന്ന പദ്ധതികളല്ല ഇവയൊന്നും. റബര്‍ ബോര്‍ഡ് അംഗമെന്ന നിലയില്‍ കര്‍ഷകസമൂഹത്തിന്റെ പ്രശ്നങ്ങള്‍ നേരിട്ടറിയാന്‍ കഴിഞ്ഞിട്ടുണ്ട്. കര്‍ഷക സമൂഹത്തെ ചേര്‍ത്തുപിടിച്ച് ജീവിതഭദ്രതയും വിലസ്ഥിരതയും ഉറപ്പാക്കാനുള്ള പദ്ധതികള്‍ക്കാണ് ബോര്‍ഡ് എന്നും മുന്‍ഗണന നല്‍കിയിട്ടുള്ളത്. നൂതന സാങ്കേതിക വിദ്യകളിലൂടെ കൃഷിയും വിപണനവും എങ്ങനെ മെച്ചപ്പെടുത്താമെന്നതു സംബന്ധിച്ചു കര്‍ഷകരും റബര്‍ ഉത്പാദക സംഘങ്ങളും വിദഗ്ധരുമായി ചര്‍ച്ച നടത്തും.
യുവജനങ്ങളെ റബര്‍ കൃഷിയുടെ ഭാഗമാക്കും
നാട്ടിലെ യുവജനങ്ങളെ റബര്‍ കൃഷിയുടെ ഭാഗമാക്കുകയെന്ന ദൗത്യം മുന്നിലുണ്ട്. റബര്‍ ഉപയോഗിച്ചു വ്യവസായ സംരംഭങ്ങള്‍ തുടങ്ങാനും അതുമായി മുന്നോട്ടു പോകാനും കഴിയും. ബലൂണുകള്‍, കളിപ്പാട്ടങ്ങള്‍, കൈയുറകള്‍ അങ്ങനെ നിരധി മേഖലകളിലാണ് സാധ്യത. മെഡിക്കല്‍ സര്‍ജിക്കല്‍ മേഖലയില്‍ സാധ്യതയാണ് റബര്‍ ഉത്പന്നങ്ങള്‍ക്കുള്ളത്. ഇത്തരം തദ്ദേശീയമായ സംരംഭങ്ങളിലേക്ക് യുവാക്കള്‍ക്ക് പ്രോത്സാഹനം നല്‍കാനും ഉത്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്താന്‍ സഹായിക്കാനും കഴിയും. റബര്‍ തടി സംസ്കരിച്ചു വീട്ടുപകരണങ്ങളടക്കം നിർമിക്കുന്നതിനുള്ള പദ്ധതികള്‍ കൂടുതല്‍ വ്യാപകമാക്കുകയും ലക്ഷ്യമിടുന്നു. റബര്‍ അധിഷ്ഠിത വ്യവസായങ്ങളും വളര്‍ന്നുവരണം. അനുകൂലമല്ലാത്ത സാഹചര്യം കാരണം പല വ്യവസായങ്ങളും സംസ്ഥാനത്തിനു പുറത്തേക്കു മാറിയിട്ടുണ്ട്. അവരെക്കൂടി കേരളത്തിലേക്കു കൊണ്ടുവരാൻ പരിശ്രമിക്കണം. മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന റബര്‍ ഉത്പാദകസംഘങ്ങളുണ്ട്. അവരുടെ സേവനംകൂടി പ്രയോജനപ്പെടുത്തും. റബര്‍ കര്‍ഷകരിലേക്ക് ഇറങ്ങി പ്രവര്‍ത്തിക്കും. റബര്‍തടി സംസ്കരിക്കുന്ന പദ്ധതികള്‍ നടപ്പാക്കും. റബറധിഷ്ഠിത വ്യവസായങ്ങള്‍ കേരളത്തിലേക്കു മടക്കിക്കൊണ്ടുവരാനുള്ള പ്രവര്‍ത്തനം നടത്തും. റബര്‍ ഉത്പന്നങ്ങളുടെ വിപണനരംഗത്തും ഇടപെടലുണ്ടാകും.
റബര്‍ ഉത്പാദക സംഘങ്ങളെ (ആര്‍പിഎസ്) കരുത്തുള്ളതാക്കും
ആഭ്യന്തര വ്യവസായത്തിനും വിനിയോഗത്തിനുമായി 11 ലക്ഷം ടണ്‍ റബറാണ് ആവശ്യമായി വരുന്നത്. ഇവിടെ ഉത്പാദിപ്പിക്കുന്നത് എട്ട് ലക്ഷം ടണ്‍ സ്വാഭാവിക റബര്‍ മാത്രമാണ്. സ്വാഭാവികമായും റബര്‍ ഇറക്കുമതി ഒരു പരിധിവരെ വ്യവസായങ്ങള്‍ക്ക് ആവശ്യമായി വരും. റബര്‍ കര്‍ഷക താത്പര്യങ്ങളെ ബലികഴിക്കുന്ന സമീപനം കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നില്ല. സാധ്യമായതില്‍ ഏറ്റവും ഉയര്‍ന്ന ഇറക്കുമതിച്ചുങ്കമാണ് നിലവിലുള്ളത്. ഒരു കിലോയ്ക്ക് ഏതാണ്ട് 25 ശതമാനം. റബര്‍ കര്‍ഷകരുടെ നട്ടെല്ലായ റബര്‍ ഉത്പാദക സംഘങ്ങളെ (ആര്‍പിഎസ്) കരുത്തുള്ളതാക്കുക ഒരു പോംവഴിയാണ്. നിലവില്‍ റബര്‍ ബോര്‍ഡ് പദ്ധതികളുടെ നടത്തിപ്പില്‍ നിര്‍ണായക പങ്കാണ് സംഘങ്ങള്‍ വഹിക്കുന്നത്. ഇത്തരം സംഘങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തും. പുകപ്പുര നിര്‍മാണം, കൃഷി വ്യാപനം, യന്ത്രങ്ങള്‍, സാങ്കേതിക ഉപദേശം ഇവയെല്ലാം നിലവില്‍ ബോര്‍ഡ് നല്‍കുന്നുണ്ട്. റബര്‍ കര്‍ഷകരുടെ കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ സഹായം, ഭവനങ്ങളുടെ നവീകരണത്തിനുള്ള പദ്ധതി, വിള ഇന്‍ഷ്വറന്‍സ് ഇങ്ങനെയുള്ള പദ്ധതികളും ബോര്‍ഡ് വളരെ ഫലപ്രദമായി നടപ്പാക്കുന്നുണ്ട്.
ആശ്വാസകരമായ വില ലഭിക്കുന്ന സാഹചര്യം
കർഷകര്‍ക്ക് കൃഷി കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും വില സ്വഭാവികമായി ഉയരുന്നതിനുള്ള ഒട്ടനവധി കര്‍മപദ്ധതികളാണ് കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ചു ബോര്‍ഡ് നടപ്പാക്കുന്നത്. അവയെല്ലാം ശരിയായ ദിശയില്‍ മുന്നോട്ടുപോകുകയാണ്. റബര്‍ കര്‍ഷകര്‍ക്ക് ആശ്വാസകരമായ വില ലഭിക്കുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നത് ഈ പ്രവര്‍ത്തനങ്ങളുടെ പ്രത്യക്ഷത്തിലുള്ള പ്രതിഫലനമാണ്.
റബര്‍ ബോര്‍ഡ് ചെയര്‍മാനായി ഇന്നു ചുമതലയേറ്റെടുക്കുന്ന എന്‍. ഹരി ദീപികയ്ക്ക് നൽകിയ അഭിമുഖം
റബര്‍ വില സ്ഥിരതാ ഫണ്ടിനായി കാലാകാലങ്ങളില്‍ ഇടതു, വലതു മുന്നണികള്‍ മുറവിളി കൂട്ടുന്നതും അധികാരത്തിലെത്തുമ്പോള്‍ വാക്കു പാലിക്കാതെ മാറുന്നതും പതിവ് ദൃശ്യമാണ്. വിലസ്ഥിരതാ ഫണ്ടിലേക്ക് നീക്കിവയ്ക്കുന്ന പണം പലപ്പോഴും നാമമാത്രമായി മാത്രമേ ചെലവഴിക്കേണ്ടി വരാറുള്ളൂ. സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിക്കുന്ന താങ്ങു വിലയേക്കാള്‍ ഉയര്‍ന്നാണ് വിപണി വില എന്നതാണ് ഇതിനു കാരണം. ഇപ്പോഴും അതേ അവസ്ഥയാണ് മാര്‍ക്കറ്റിലുള്ളത്. 270 രൂപ വരെ ഒരു കിലോ റബറിന് ലഭിക്കാവുന്ന സാഹചര്യം നിലവിലുണ്ട്. അതുകൊണ്ടുതന്നെ ഇപ്പോള്‍ പ്രഖ്യാപിച്ച 250 രൂപ താങ്ങുവില നടപ്പാക്കുന്നതിനായി സംസ്ഥാന സര്‍ക്കാരിന് ഖജനാവില്‍നിന്ന് ഒരു ചില്ലിക്കാശ് പോലും ചെലവഴിക്കേണ്ടിവരില്ല.
ടാപ്പ് ചെയ്യാത്ത തോട്ടങ്ങള്‍ ഉപയോഗപ്രദമാക്കും
ഇന്ത്യയില്‍ ആഭ്യന്തര റബറില്‍ 72 ശതമാനം കേരളത്തിന്റെ സംഭാവനയാണ്. നിരവധി തോട്ടങ്ങള്‍ ടാപ്പ് ചെയ്യപ്പെടാതെ കിടക്കുന്നു. റബര്‍ ടാപ്പര്‍മാരെ കിട്ടാനില്ലാത്തതും ഭൂഉടമകള്‍ വിദേശത്തേക്ക് കൂടിയേറിയതും പ്രായംചെന്ന മരങ്ങള്‍ വെട്ടിമാറ്റാത്തതുമൊക്കെ തോട്ടങ്ങള്‍ ടാപ്പ് ചെയ്യാതെ ശുന്യമാകുന്നതിനു കാരണങ്ങളാണ്. കേരളത്തില്‍ ടാപ്പ് ചെയ്യാതെ കിടക്കുന്നത് രണ്ടര ലക്ഷം ഏക്കറിലധികം ഉണ്ടെന്നാണ് കണക്കാക്കുന്നത്. ഇത്തരം തോട്ടങ്ങള്‍ വീണ്ടും ഉപയോഗപ്രദമാക്കുന്നതിനും സജീവമാക്കുന്നതിനുള്ള നടപടികളാണ് ആലോചിക്കുന്നത്. ടാപ്പ് ചെയ്യപ്പെടാതെ കിടക്കുന്ന തോട്ടങ്ങള്‍ പുനരുദ്ധരിക്കാന്‍ പദ്ധതി തയാറാക്കുന്നതിനു മുന്‍ഗണന നല്‍കും. റബര്‍ തോട്ടങ്ങള്‍ അനാഥമാകുന്ന രീതിയിലുള്ള അവസ്ഥ ഒഴിവാക്കുന്ന വ്യക്തമായ കര്‍മപദ്ധതിക്ക് രൂപം നല്കാന് കഴിയുമെന്നാണു പ്രതീക്ഷ.
കൃഷിവ്യാപനത്തിനു സബ്സിഡി
റബര്‍ കൃഷിക്കായി ഹെക്ടറിന് 45,000 രൂപ വരെ കേന്ദ്രസര്‍ക്കാര്‍ സബ്സിഡി നല്‍കുന്നുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ലോകബാങ്ക് സഹായത്തോടെ റബര്‍ കൃഷി വ്യാപനത്തിനായി കേര എന്നൊരു പദ്ധതി നടപ്പാക്കുന്നുണ്ട്. ഇപ്പോള്‍ ആറു ജില്ലകളില്‍ മാത്രമാണു പദ്ധതി പൂര്ത്തിയായിട്ടുള്ളതെന്നാണ് ലഭിക്കുന്ന വിവരം. സംസ്ഥാന സര്‍ക്കാരുമായി ഏതെല്ലാം മേഖലകളിൽ പദ്ധതി നടപ്പാക്കാന്‍ കഴിയുമെന്ന് പരിശോധിക്കും. ത്രിപുര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മാതൃകാപരമായ പല നടപടികളും സ്വീകരിച്ചിട്ടുണ്ട്. റബര്‍ ബോര്‍ഡിനു വലിയ പ്രാധാന്യവും പരിഗണനയുമാണ് ലഭിക്കുന്നത്.