കൊല്ലം: കൊല്ലത്ത് ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണ സംഭവത്തിൽ അടിയന്തര അന്വേഷണം നടത്തി ഉത്തരവാദികളുടെ പേരില്‍ നടപടി സ്വീകരിക്കണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എംപി. ഇക്കാര്യം കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ഗരിയോടും ദേശീയപാത അതോറിറ്റി അധീകൃതരോടും ആവശ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
അശാസ്ത്രീയമായ ഉയരപ്പാതയുടെ നിർമാണമാണ് നിരന്തരമായി അപകടങ്ങള്‍ ഉണ്ടാക്കുന്നതെന്നും എംപി പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറഞ്ഞു. കേരളത്തിലെ ഭൂപ്രകൃതിയ്ക്കും പ്രദേശത്തിന്‍റെ സവിശേഷതയും കണക്കിലെടുത്ത് ശാസ്ത്രീയമായ പഠനങ്ങള്‍ നടത്താതെ ദേശീയപാതയെയും സര്‍വീസ് റോഡുകളെയും വേര്‍തിരിച്ച് വന്‍മതില്‍ കെട്ടി മണ്ണ് നിറച്ച് നടത്തുന്ന സ്ഥലങ്ങളിലാണ് അപകടം ആവര്‍ത്തിക്കുന്നത്.
നിരന്തരമായ അപകടങ്ങളിലൂടെ ഉയരപ്പാത അശാസ്ത്രീയമാണെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ എര്‍ത്ത് റിടൈയിനിംഗ് വാളുകള്‍ക്ക് പകരം പില്ലറിന്മേലുളള എലിവേറ്റഡ് ഹൈവേയാണ് നിർമിക്കേണ്ടത്. എര്‍ത്ത് റിടൈനിംഗ് വാളുകള്‍ ഉപയോഗിച്ചുള്ള ഉയരപ്പാതയ്ക്ക് പകരം എലിവേറ്റഡ് ഹൈവേ എന്ന നിരന്തരമായ ആവശ്യം നിരാകരിച്ചു കൊണ്ടാണ് ഇത്തരം നിർമാണ പ്രവര്‍ത്തികള്‍ നടത്തുന്നത്.
രൂപകല്‍പ്പനയിലും നിർമാണത്തിലും ഉണ്ടായിട്ടുള്ള അപകാത മൂലം സര്‍വീസ് റോഡിലൂടെയുള്ള ഗതാഗതം അപകടകരമായ നിലയില്‍ തുടരുകയാണ്. അടിയന്തരമായി വിദഗ്ധ സംഘത്തിന്‍റെ പരിശോധന നടത്തി എര്‍ത്ത് റിടൈനിംഗ് വാള്‍ ഉപയോഗിച്ചുള്ള ഉയരപ്പാതയുടെ നിർമാണം പുനപരിശോധിക്കണമെന്നും സർവീസ് റോഡിലെ യാത്രക്കാരുടെ ജീവനും സ്വത്തിനും സംരക്ഷണം ഏര്‍പ്പെടുത്തുവാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും സംഭവത്തില്‍ കേടുപാടു പറ്റിയ വാഹനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും പ്രേമചന്ദ്രന്‍ ആവശ്യപ്പെട്ടു.