ന്യൂഡല്‍ഹി: കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം എന്‍ സുബ്രഹ്മണ്യനെ കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ പ്രതികരിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ.
കേരള പോലീസ് കാണിച്ചത് കാട്ടുനീതിയാണെന്നും പോലീസ് നടപടി ഇരട്ടത്താപ്പാണെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ച സ്ഥിതിയാണ്. ഇപ്പോള്‍ കേരളത്തില്‍ ആകെ പരിരക്ഷ ഉള്ളത് പിണറായി വിജയന് മാത്രമാണ്. ഒരാള്‍ക്കും വിമര്‍ശിക്കാന്‍ കഴിയാത്ത ഒരാളായിട്ട് അദ്ദേഹം മാറിയിരിക്കുകയാണ്. നിയമം നിയമത്തിന്റെ വഴിക്ക് പോകുന്നതിന് ആരും എതിരല്ല.
ഈ ഒരു കേസില്‍ അദ്ദേഹത്തിന്റെ വീട് വളഞ്ഞാണ് കസ്റ്റഡിയിലെടുത്തത്. അദ്ദേഹത്തെ അറസ്റ്റ് ചെയ്ത രീതി കണ്ടാല്‍ വീട് വളഞ്ഞിട്ട് കൊലക്കേസിലെ പ്രതിയെ പിടികൂടുന്ന പോലെ ഉണ്ട്. എന്താണ് ഉദ്ദേശിക്കുന്നത്?.
ഇത്തരമൊരു കാട്ടാളത്ത സംസ്കാരം എവിടെ നിന്നാണ് കിട്ടിയത്. ഏത് കമ്മ്യൂണിസ്റ്റ് ശൈലിയാണിത്?. ഇവിടെ നരേന്ദ്രമോദിയും അമിത് ഷായും നടത്തുന്ന അതേ കാര്‍ബണ്‍ പതിപ്പാണ് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ചെയ്യുന്നത്.
ശബരിമല കേസില്‍ ഡി മണി ഒളിവില്‍ പോയിട്ട് കുറെനാളായല്ലോ, പിടിക്കാന്‍ പറ്റിയോ?. സത്യത്തില്‍ രാഷ്ട്രീയ വിരോധം തീര്‍ക്കാന്‍ പോലീസിനെ ഉപയോഗിക്കുകയാണ്. നിയമത്തിന് എതിരാണെങ്കില്‍ ആരും എതിര് പറയില്ല. എഐ ഫോട്ടോ ആണെങ്കില്‍ എല്ലാവര്ക്കും ബാധകമല്ലേയെന്നും കെ.സി. വേണുഗോപാൽ ചോദിച്ചു.