ന്യൂഡൽഹി: കനത്ത സുരക്ഷയിൽ രാജ്യവ്യാപകമായി നടത്തിയ നീറ്റ് പുനഃപരീക്ഷ വിജയകരമായി പൂർത്തിയാക്കിയതിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബുധനാഴ്ച ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ്, വിവിധ മന്ത്രാലയങ്ങളും സംസ്ഥാന സർക്കാരുകളും ഒന്നിച്ച് പ്രവർത്തിച്ച രീതിയെ പ്രധാനമന്ത്രി അഭിനന്ദിച്ചത്.
പൂർണമായ സുതാര്യതയോടും കൃത്യതയോടും കൂടിയാണ് പുനഃപരീക്ഷ സംഘടിപ്പിച്ചതെന്നും, ഭാവിയിൽ ഉണ്ടാകുന്ന സമാനമായ വലിയ വെല്ലുവിളികൾ നേരിടാൻ ഇതേ ഏകോപന മാതൃക പിന്തുടരണമെന്നും മന്ത്രിമാരോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പരീക്ഷാ നടത്തിപ്പിന്റെ താഴേത്തട്ടിലുള്ള വിവരങ്ങൾ മന്ത്രിസഭയ്ക്ക് മുന്നിൽ വിശദീകരിച്ചു. വിവിധ മന്ത്രാലയങ്ങൾ, സംസ്ഥാന സർക്കാരുകൾ, സുരക്ഷാ ഏജൻസികൾ എന്നിവർ എങ്ങനെയാണ് ഒരുമിച്ച് പ്രവർത്തിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
സാധാരണ നിലയിൽ ചോദ്യപ്പേപ്പർ തയ്യാറാക്കാനും പരീക്ഷാ കേന്ദ്രങ്ങൾ ഒരുക്കാനും ആറുമാസമെടുക്കുന്ന സ്ഥാനത്ത്, വെറും 38 ദിവസത്തെ ചുരുങ്ങിയ സമയത്തിനുള്ളിലാണ് എൻടിഎ ഇത്തവണ പരീക്ഷ പൂർത്തിയാക്കിയത്. ജൂൺ 21-ന് നടന്ന പരീക്ഷയിൽ ഇന്ത്യയിലെയും വിദേശത്തെയും 5,440 കേന്ദ്രങ്ങളിലായി 20 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് പങ്കെടുത്തത്.