മധ്യപ്രദേശിലെ റൈസനിൽ മോട്ടോർ മോഷണം ആരോപിച്ച് രണ്ട് യുവാക്കളെ ക്രൂരമായി പീഡിപ്പിച്ച സംഭവം രാജ്യ മനസാക്ഷിയെ ഞെട്ടിച്ചിരിക്കുകയാണ്. പ്രതികൾ യുവാക്കളെ പാടത്തെ പോസ്റ്റിൽ കെട്ടിയിട്ട് മർദ്ദിക്കുകയും, വന്യമൃഗങ്ങളെ തുരത്താൻ ഉപയോഗിക്കുന്ന ഉപകരണം കൊണ്ട് വൈദ്യുതാഘാതം ഏൽപ്പിക്കുകയുമായിരുന്നു.
ക്രൂരമായ ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ ഇടപെട്ട് അന്വേഷണത്തിന് ഉത്തരവിട്ടു. റൈസൻ സ്വദേശികളായ ബൈരാഗി സമുദായത്തിൽപ്പെട്ട യുവാക്കളാണ് ഈ അതിക്രമത്തിന് ഇരയായത്.
കുറ്റസമ്മതം നടത്താനായി നിയമം കൈയിലെടുത്ത് നാട്ടുകാർ നടത്തിയ ഈ ക്രൂര നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടയുടൻ അന്വേഷണം ആരംഭിച്ച പോലീസ്, സംഭവത്തിൽ നേരിട്ട് പങ്കാളികളായ ജിതേന്ദ്ര താക്കൂർ, ഭൻവർലാൽ താക്കൂർ എന്നിവരെ അറസ്റ്റ് ചെയ്തു.
അതിക്രമത്തിന് ഇരയായ യുവാക്കൾക്കെതിരെ നേരത്തെ ചില മോഷണക്കേസുകൾ നിലവിലുണ്ടായിരുന്നതായി പോലീസ് വ്യക്തമാക്കുന്നുണ്ടെങ്കിലും, നിയമം ലംഘിച്ച് ക്രൂരത കാട്ടിയ മറ്റ് പ്രതികളെക്കൂടി കണ്ടെത്താനുള്ള ഊർജിത ശ്രമത്തിലാണ് അധികൃതർ.