ഇംഫാല്‍: മണിപ്പുരിലെ നോനി ജില്ലയില്‍ നാഗ സായുധസംഘങ്ങള്‍ തമ്മിലുള്ള വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. അഞ്ചു പേര്‍ക്കു പരിക്കേറ്റു. നോനിയിലെ ഖുംജി വനമേഖലയിലാണ് ഏറ്റുമുട്ടൽ.
പ്രദേശത്തിന്റെ നിയന്ത്രണം ലക്ഷ്യമിട്ട് രണ്ടു വിഭാഗങ്ങൾ ഏറെ നാളായി സംഘർഷത്തിലാണു. സുരക്ഷാസേന പ്രദേശത്തേക്ക് തിരിച്ചിട്ടുണ്ട്.
അതിനിടെ കഴിഞ്ഞദിവസം കാങ്പോക്പിയിൽ നാല് നാഗ വിഭാഗക്കാർ കൊല്ലപ്പെട്ട സംഭവത്തിൽ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ പ്രതിഷേധം തുടരുകയാണ്. എന്നാൽ സംസ്ഥാനത്തെ ജനജീവിതത്തിൽ സുപ്രധാനമായ ഇംഫാൽ-ഗോഹട്ടി ദേശീയപാതയിൽ ഗതാഗതം സുഗമമായി നടക്കുന്നുമുണ്ട്.
ഇന്നലെ 19 വാഹനങ്ങളിലായി 428 യാത്രക്കാർ ഹൈവേയിലൂടെ സഞ്ചരിച്ചതായി സർക്കാർ അറിയിച്ചു. നാഗ വിഭാഗക്കാരുടെ പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ദേശീയപാതയിൽ ഏർപ്പെടുത്തിയിരിക്കുന്നത്.