കൊഹിമ: നാഗാലാൻഡിലെ ടുഎൻസാംഗ് ജില്ലയിൽ വിഷമദ്യം കഴിച്ചതിനെ തുടർന്ന് ഒൻപത് പേർ മരിച്ചു. ഇതേതുടർന്നു സംസ്ഥാനത്തുടനീളം റെഡ് അലർട്ട് പ്രഖ്യാപിച്ചു. ടുഎൻസാംഗിലെ സിവിൽ ആശുപത്രിയിലാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഗുരുതരമായ സാഹചര്യം കണക്കിലെടുത്ത് നാഗാലാൻഡ് ഡിജിപി രൂപൻ ശർമയാണ് ഞായറാഴ്ച റെഡ് അലർട്ട് പുറപ്പെടുവിച്ചത്. ദുരന്തത്തെക്കുറിച്ച് വിശദമായ അന്വേഷണം നടന്നു വരികയാണെന്നും അദ്ദേഹം അറിയിച്ചു.
മോൺ, മൊകോക്ചുംഗ്, ടുഎൻസാംഗ്, കിഫൈർ, ഷമാതോർ, നോക്ലാക് എന്നീ ജില്ലകളിലുള്ളവർ മദ്യം കഴിക്കരുതെന്ന് ഡിജിപി കർശന മുന്നറിയിപ്പ് നൽകി. സ്ഥിതിഗതികൾ വ്യക്തമാകുന്നതുവരെ മറ്റ് ജില്ലകളിലുള്ളവരും മദ്യപാനത്തിൽ നിന്ന് വിട്ടുനിൽക്കണമെന്ന് പൊലിസ് അഭ്യർഥിച്ചു.