നാഗ്പുർ: മോസ്കിൽ ഉച്ചഭാഷിണി ഉപയോഗിക്കാനുള്ള അനുമതി നിഷേധിച്ച് ബോംബെ ഹൈക്കോടതിയുടെ നാഗ്പുർ ബെഞ്ച്. മതം ആചരിക്കാനുള്ള അവകാശത്തിന്റെ ഭാഗമല്ല ഉച്ചഭാഷണിയെന്നു നിരീക്ഷിച്ചാണ് കോടതി ആവശ്യം തള്ളിയത്.
ജസ്റ്റീസുമാരായ അനിൽ പൻസാരെ, രാജ് വകോഡെ എന്നിവരുടെ ബെഞ്ചിന്റേതാണ് ഉത്തരവ്. ഉച്ചഭാഷിണികളിലൂടെയോ ഡ്രം മുഴക്കുന്നതിലൂടെയോ പ്രാർഥനകൾ നടത്താൻ ഒരു മതവും അനുശാസിക്കുന്നില്ലെന്നും കോടതി പറഞ്ഞു. മഹാരാഷ്ട്രയിലെ ഗോണ്ടിയ ജില്ലയിൽ മസ്ജിദ് ഗൗസിയയാണ് ഉച്ചഭാഷണി ഉപയോഗിക്കാൻ അനുമതി തേടി കോടതിയെ സമീപിച്ചത്.
മതം ആചരിക്കാൻ ഉച്ചഭാഷിണി നിർബന്ധമാണെന്ന് കാണിക്കുന്ന ഒരു വിവരവും ഹർജിക്കാരന് സമർപ്പിക്കാൻ കഴിഞ്ഞില്ലെന്നു ബെഞ്ച് ചൂണ്ടിക്കാട്ടി. മറ്റുള്ളവരുടെ സമാധാനം കെടുത്തിക്കൊണ്ട് പ്രാർഥനകൾ നടത്തണമെന്ന് ഒരു മതവും നിർദേശിക്കുന്നില്ല. ശബ്ദമലിനീകരണം പൊതുജനാരോഗ്യത്തിന് ഗുരുതര ഭീഷണിയാണെന്നും കോടതി പറഞ്ഞു.