ദൈവത്തോടും മാപ്പപേക്ഷിച്ച് നടത്തിയ ഒരു വിചിത്രമായ മോഷണ വാർത്തയാണ് മഹാരാഷ്ട്രയിലെ നാഗ്പൂരിൽ നിന്ന് പുറത്തുവരുന്നത്. ലക്കഡ്ഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലെ മാൽധക്കയിലുള്ള ശീതളാ മാതാ ക്ഷേത്രത്തിലും സമീപത്തെ ശിവക്ഷേത്രത്തിലുമാണ് ഭക്തരെയും പോലീസിനെയും ഒരുപോലെ അമ്പരപ്പിച്ച സംഭവം അരങ്ങേറിയത്.
ജൂലൈ 27-ന് വൈകുന്നേരം ക്ഷേത്രത്തിലെ ജീവനക്കാർ പതിവുപോലെ പൂട്ടി മടങ്ങിയിരുന്നുവെങ്കിലും പിറ്റേന്ന് രാവിലെ എത്തിയപ്പോഴാണ് പ്രധാന കവാടത്തിന്റെ പൂട്ട് തകർത്ത നിലയിൽ കണ്ടെത്തിയത്. തുടർന്ന് അകത്തു കയറി പരിശോധിച്ചപ്പോഴാണ് ഇരു ക്ഷേത്രങ്ങളിലെയും കാണിക്കവഞ്ചികൾ കുത്തിത്തുറന്ന് പണം കവർന്നതായി കണ്ടെത്തിയത്.
ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷണത്തിന്റെ അസാധാരണമായ പശ്ചാത്തലം പുറത്തുവന്നത്. അർദ്ധരാത്രിയിൽ ക്ഷേത്രത്തിൽ കടന്നുകൂടിയ രണ്ട് മോഷണ സംഘത്തിൽ ഒരാൾ കവർച്ചയ്ക്ക് തൊട്ടുമുമ്പ് ദേവതയ്ക്ക് മുന്നിൽ തൊഴുതു നിൽക്കുന്നതും സ്വന്തം ചെവിയിൽ പിടിച്ച് മാപ്പപേക്ഷിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ദൈവത്തോട് മാപ്പ് ചോദിച്ച ശേഷമാണ് ഇരുവരും ചേർന്ന് കാണിക്കവഞ്ചി തകർത്ത് പണവുമായി കടന്നുകളഞ്ഞത്.
കുറ്റം ചെയ്യുന്നതിന് തൊട്ടുമുമ്പ് പ്രതികൾ കാട്ടിയ ഈ ഭക്തി മര്യാദ നിലവിൽ പ്രദേശവാസികൾക്കിടയിലും സോഷ്യൽ മീഡിയയിലും വലിയ ചർച്ചയായിട്ടുണ്ട്. സംഭവത്തിൽ ക്ഷേത്ര ഭാരവാഹികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ലക്കഡ്ഗഞ്ച് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളും മറ്റ് സാങ്കേതിക തെളിവുകളും വിശകലനം ചെയ്ത് പ്രതികളെ ഉടൻ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്.