ന്യൂഡൽഹി: ഇന്ത്യൻ സിനിമാ ലോകം കാത്തിരിക്കുന്ന എഴുപത്തിരണ്ടാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും. പ്രശസ്ത സംവിധായകൻ ജയരാജ് അധ്യക്ഷനായ 11 അംഗ ജൂറിയാണ് പുരസ്കാര നിർണയം പൂർത്തിയാക്കിയത്.
വിവിധ ഇന്ത്യൻ ഭാഷകളിൽ നിന്നുള്ള ചിത്രങ്ങൾ വിലയിരുത്തിയ ശേഷമുള്ള ജൂറിയുടെ അന്തിമ തീരുമാനം ജൂലൈ രണ്ടിന് തന്നെ പൂർത്തിയായിരുന്നു.
ഭ്രമയുഗം എന്ന ചിത്രത്തിലെ കൊടുമൺ പോറ്റിയായുള്ള തകർപ്പൻ പ്രകടനത്തിലൂടെ മമ്മൂട്ടി മികച്ച നടനുള്ള പുരസ്കാരം കേരളത്തിലേക്ക് എത്തിക്കുമെന്ന വലിയ പ്രതീക്ഷയിലാണ് സിനിമാ പ്രേമികൾ.
ഭ്രമയുഗം കൂടാതെ ബോക്സ് ഓഫീസിൽ ചരിത്രം കുറിച്ച മഞ്ഞുമ്മൽ ബോയ്സ്, പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ കിഷ്കിന്ധാ കാണ്ഡം എന്നീ ചിത്രങ്ങളും മലയാളത്തിന്‍റെ പ്രതീക്ഷയാണ്.
ദേശീയ തലത്തിൽ മലയാള സിനിമ വീണ്ടുമൊരു ചരിത്ര നേട്ടം കൊയ്യുമോ എന്ന ആകാംക്ഷയിലാണ് ഇപ്പോൾ ചലച്ചിത്ര ലോകം.