ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെക്കില്ലെന്ന നിലപാടുമായി കേന്ദ്ര സർക്കാർ. പ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടുകയല്ല, മറിച്ച് അവ പരിഹരിക്കുകയാണ് വേണ്ടതെന്ന് മുതിർന്ന സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. തിങ്കളാഴ്ച പാർലമെന്റിൽ നിയമഭേദഗതി അവതരിപ്പിക്കുമെന്നും, അടുത്ത ഒരു മാസത്തിനുള്ളിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ (എൻടിഎ) എല്ലാ പ്രശ്നങ്ങളും പരിഹരിക്കുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ചോദ്യച്ചോർച്ചയും സംഘടിത കോഴയും തടയുന്നതിനായുള്ള 2024ലെ പബ്ലിക് എക്സാമിനേഷൻസ് ആക്റ്റിൽ ഭേദഗതി വരുത്തിയാണ് പുതിയ ബിൽ കൊണ്ടുവരുന്നത്. അന്വേഷണ ഏജൻസികളുടെ അധികാരങ്ങൾ വർധിപ്പിക്കാനും എൻഫോഴ്സ്മെന്റ് വ്യവസ്ഥകൾ ശക്തമാക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു. കോക്രോച്ച് ജനതാ പാർട്ടി പ്രതിനിധികളുമായി കേന്ദ്ര മന്ത്രിമാരായ ജെ.പി. നഡ്ഡ, ജിതേന്ദ്ര സിംഗ് എന്നിവർ ചർച്ച നടത്തിയെങ്കിലും ധർമേന്ദ്ര പ്രധാന്റെ രാജി എന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് സമരക്കാർ വ്യക്തമാക്കി.
ഡൽഹിയിലെ പോലീസ് അതിക്രമങ്ങൾക്ക് മാപ്പ് പറയുക, ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങളും സമരക്കാർ ഉന്നയിച്ചിട്ടുണ്ട്. സമീപകാലത്ത് നടത്തിയ 50 പരീക്ഷകളിൽ 49 എണ്ണവും യാതൊരു പ്രശ്നങ്ങളുമില്ലാതെയാണ് നടത്തിയതെന്നും സർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. സമരം ചെയ്യുന്ന വിദ്യാർത്ഥി സംഘടനകളുമായുള്ള ചർച്ചകൾ ശനിയാഴ്ചയും തുടരും.