ന്യൂഡൽഹി: കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്ക് നോട്ടീസ്. പൗരത്വം നേടും മുൻപ് വോട്ടർ പട്ടികയിലിടം നേടിയെന്ന ഹർജിയിൽ ഡൽഹി റോസ് അവന്യു കോടതിയാണ് സോണിയക്ക് നോട്ടീസ് അയച്ചത്.
സോണിയ ഇന്ത്യൻ പൗരത്വം നേടിയത് 1983-ലാണെന്നും 1980-ൽ വോട്ടർ പട്ടികയിൽ ഉൾപ്പെട്ടുവെന്നുമാണ് ഹർജിയിലെ വാദം. ഹർജി ജനുവരി ആറിന് പരിഗണിക്കും.
മജിസ്ട്രേറ്റ് ഹാർജിത് സിംഗ് ജസ്പാൽ ആണ് കഴിഞ്ഞ ദിവസം ഈ വിഷയത്തിൽ സോണിയ ഗാന്ധിക്ക് നോട്ടീസ് അയക്കാൻ ഉത്തരവിട്ടത്. ഹർജിയിൽ പറയുന്ന ആരോപണങ്ങൾക്ക് മറുപടി നൽകാനാണ് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്.
ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി ഉപാധ്യായയാണ് ഹർജി നൽകിയത്. 1980-81-ലെ വോട്ടർ പട്ടികയിൽ സോണിയാ ഗാന്ധിയുടെ പേര് ഉൾപ്പെടുത്തിയ നടപടി നിയമപരമല്ലെന്നാണ് അദ്ദേഹം ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്.