District News
പുതുക്കാട്: സെന്റ് ആന്റണീസ് ഫൊറോന പളിയിൽ ഇടവ കദിനാഘോഷംനടത്തി. വികാരി ഫാ. പോൾ തേക്കാനത്ത് അധ്യക്ഷതവഹിച്ചു. മേരിമാതാ മേജർ സെമിനാരി റെക്ടർ റവ.ഡോ. സെബാസ്റ്റ്യൻ ചാലയ്ക്കൽ ഉദ്ഘാടനം ചെയ്തു.
നവവൈദികർ ഫാ. ഷാന്റോ കുളങ്ങര, ഫാ. എലോയ് ചിറക്കൽ എന്നിവർക്കു സ്വീകരണംനൽകി.
വിവാഹത്തിന്റെ സിൽവർ, ഗോൾഡൻ ജൂബിലി ആഘോഷിച്ചവർ, അവാർഡ് ജേതാക്കൾ, ഉന്നതവിജയം നേടിയവർ, ബൈബിൾ പകർത്തി എഴുതി സമർപ്പിച്ചവർ എന്നിവർക്കു സമ്മാനങ്ങൾ നൽകി.
പുതുക്കാട് ഗ്രാമപഞ്ചായത്ത് വെെസ് പ്രസിഡന്റ് കെ.ജെ. ജോജു, അസി. വികാരി ഫാ. ഡെറിൻ അരിമ്പൂർ, സിസ്റ്റർ ടിജി, കുടുംബകൂട്ടായ്മ കേന്ദ്രസമിതി പ്രസിഡന്റ് മാർട്ടിൻ പുളിക്കൻ, ജോസ് തെക്കിനിയത്ത്, പോൾസൻ കൊ ടകരക്കാരൻ എന്നിവർ പ്രസംഗിച്ചു.
District News
ചിറ്റാട്ടുകര: വിശ്വാസികളിൽ ആത്മീയപ്രഭചൊരിഞ്ഞ തിരുക്കർമങ്ങളോടെ വിശുദ്ധരുടെ തിരുസ്വരൂപം എഴുന്നള്ളിപ്പ് നടന്നു. ചിറ്റാട്ടുകര സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തിലെ കമ്പിടി തിരുനാളിനോടനുബന്ധിച്ചാണു വിശുദ്ധരുടെ തിരുസ്വരൂപങ്ങൾ ദേവാലയത്തിനു പുറത്തേക്ക് എഴുന്നള്ളിച്ചത്. ദേവാലയവും പരിസരവും ബഹുവർണ ദീപങ്ങളാലും വർണതോരണങ്ങളാലും വലിയ പിണ്ടികളാലും അലങ്കരിച്ച് മനോഹരമാക്കി.
ഇന്നലെ വൈകീട്ട് നടന്ന ആഘോഷമായ സമൂഹദിവ്യബലി, തിരുനാൾ പ്രസിദേന്തി വാഴ്ച, ഭക്തിനിർഭരമായ വേസ്പര എന്നിവയ്ക്ക് അതിരൂപത വികാരി ജനറാൾ മോൺ. ജയ്സൺ കൂനംപ്ലാക്കൽ മുഖ്യകാർമികനായി. ഫാ. ഡേവിസ് പുലിക്കോട്ടിൽ ജൂനിയർ, ചിറ്റാട്ടുകര പള്ളി വികാരി ഫാ. ജെയിംസ് വടക്കൂട്ട് എന്നിവർ സഹകാർമികരായി. തുടർന്ന് തിരുനാൾ ആഘോഷ കമ്മിറ്റി ഒരുക്കിയ ആകാശ വിസ്മയം വെടിക്കെട്ട് പ്രേമികൾക്ക് ആവേശം പകർന്നു. രാത്രി കുടുംബ കൂട്ടായ്മകളും സമുദായങ്ങളും നേതൃത്വം നൽകിയ ഭക്തിനിർഭരവും ആകർഷകവുമായ അമ്പു പ്രദക്ഷിണങ്ങൾ വാദ്യമേളങ്ങളോടെ ദേവാലയത്തിൽ സമാപിച്ചു.
തിരുനാൾ ദിനമായ ഇന്ന് ആഘോഷമായ തിരുനാൾ ഗാനപൂജയും ഭക്തിനിർഭരമായ തിരുനാൾ പ്രദക്ഷിണവും അമ്പ് എഴുന്നള്ളിപ്പും ബാൻഡ് ഫെസ്റ്റും വർണമഴയും നടക്കും.
ട്രസ്റ്റിമാരായ എ.സി. ജെയിംസ്, ടി.വി. ആന്റോ, ജോഷി തോമസ്, ജനറൽകൺവീനർ പി.ഡി. ജോസ്, ജോയിന്റ്് ജനറൽ കൺവീനർ ആന്റണി ജോസഫ്, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ റിജോ ജോർജ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് തിരുനാളിനു നേതൃത്വം നൽകുന്നത്.
District News
ചാലക്കുടി: ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ല എയ്ഡഡ് പ്രൈമറി സ്കൂൾ ടീച്ചേഴ്സ് സഹകരണ സംഘം സുവർണ ജൂബിലി ആഘോഷം നടത്തി. സനീഷ് കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ്് സാജു ജോർജ് അധ്യക്ഷനായിരുന്നു. നഗരസഭ ചെയർപേഴ്സൺ ആലീസ് ഷിബു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജാൻസി പൗലോസ് എന്നിവർ മുഖ്യാതിഥികളായിരുന്നു.
കെപിഎസ്ടിഎ സംസ്ഥാന പ്രസിഡന്റ്് കെ. അബ്ദുൾ മജീദ്, പി.സി. പദ്മനാഭൻ , പി.കെ. ജയപ്രകാശ്, പ്രവീൺ എം കുമാർ, പി.കെ. ജോർജ്, കൗൺസിലർ അൽഫോൻസ ചാക്കോ, ഇ.എ. മുഹമ്മദ് അലി , ടി.എസ്. സുരേഷ് കുമാർ എന്നിവർ പ്രസംഗിച്ചു. സംഘം മുൻ പ്രസിഡന്റുമാരെയും ജീവനക്കാരെയും ചടങ്ങിൽ പൊന്നാട അണിയിച്ചു ആദരിച്ചു.
District News
കുറ്റിക്കാട് സെന്റ് സെബാസ്റ്റ്യൻസ് എച്ച്എസ്എസ്
കുറ്റിക്കാട്: സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിന്റെ ഇരുപത്തിയാറാമത്തെ വാർഷികാഘോഷം നടത്തി. സനീഷ്കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു.
ഫാ. ലിജു പോൾ പറമ്പേത്ത് അധ്യക്ഷത വഹിച്ചു. കോർപറേറ്റ് മാനേജർ ഫാ. സീജോ ഇരുമ്പൻ മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ പി.കെ. ആന്റു, ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. ഷോൺ പെല്ലിശേരി, ബ്ലോക്ക് മെമ്പർ ഷാജു വല്ലത്തുകാരൻ, കെ.ഒ.സാവിയോ, പിടിഎ വൈസ് പ്രസിഡന്റ്് സിൽജ ജിയോ, ഹൈസ്കൂൾ എച്ച്എം എം.ടി. ജയ്സൺ, ജെസി ജോസ്, പി.വി. ഷിബു, സ്റ്റാഫ് സെക്രട്ടറി എം.കെ. ഷേളി, ആമിൽ ആഷിക്, റിട്ടയർ ചെയ്യുന്ന അധ്യാപികമാരായ സിന്ധു സി. ചെരടായി, വിജി പോൾ, പി.പി. ജെയിംസ് എന്നിവർ പ്രസംഗിച്ചു.
അന്നമനട വിവേകോദയം
വിദ്യാമന്ദിർ
അന്നമനട: വിവേകോദയം വിദ്യാമന്ദിർ സിബിഎസ്ഇ സെക്കൻഡറി വിദ്യാലയത്തിലെ വാർഷികാഘോഷം കാരിക്കേച്ചറും സിനിമ നടനുമായ ജയരാജ് വാര്യർ ഉദ്ഘാടനം ചെയ്തു.സ്കൂളിൻന്റെെ ചെയർമാൻ അന്നമനട ബാബുരാജ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.
അന്നമനട എസ്എൻ ട്രസ്റ്റ് പ്രസിഡന്റ് ശ്രീധരൻ മാസ്റ്റർ, സെക്രട്ടറി എം.കെ. രാമകൃഷ്ണൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.കെ. വേലായുധൻ, കെ.കെ. ബിനേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ധന്യ ദേവദാസ്, സ്കൂൾ പ്രിൻസിപ്പൽ പി.ആർ. സുനിത, ക്ഷേമ ട്രസ്റ്റ് സെക്രട്ടറി ടി.എസ്.ദിലീപൻ, വി.സി. ശ്രീകാന്ത്, രേഷ്മ പ്രഭാകർ, വി. ഷിബു എന്നിവർ പ്രസംഗിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.
District News
കൊടുങ്ങല്ലൂർ: തിരുവഞ്ചിക്കുളം മഹാദേവക്ഷേത്രത്തിൽ ദേവാങ്കണം ചാരുഹരിതം പദ്ധതിയുടെ ഉദ്ഘാടനം നടന്നു. കൊച്ചിൻ ദേവസ്വം ബോർഡിന്റേയും ഹരിതം ഗ്രൂപ്പ് പെരിഞ്ഞനത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ഇന്ന് രാവിലെ 7.30 ന് ക്ഷേത്രം കൊട്ടാരവളപ്പിൽ ഹരിതം ഗ്രൂപ്പിന്റെ തോട്ടത്തിൽ നിന്നും കൊണ്ടുവന്ന ഹൈബ്രിഡ് പച്ചക്കറി തൈകളും, തെച്ചി, തുളസി, കദളിവാഴ തുടങ്ങിയ ക്ഷേത്രത്തിലേക്ക് ആവശ്യമായ വിഷരഹിതമായ വിഭവങ്ങളും ഒരുക്കുവാൻ പൂങ്കാവനത്തിന് തുടക്കം കുറിച്ചു.
ദേവസ്വം ഓഫീസർ സുധീർ മേലെപ്പാട്ടിന്റെ അധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ സായ് ട്രസ്റ്റ് ചെയർമാൻ മൗനിയോഗി സ്വാമി ഹരിനാരായണൻ തൈ നട്ട് ഉദ്ഘാടനം നടത്തി.
ഹരിതം ഗ്രൂപ്പ് ചെയർമാൻ ഹരിദാസ് സ്വാമി, കോർഡിനേറ്റർ സജീവൻപടിഞ്ഞാറേ കുറ്റിയിൽ, അജിത് പ്രസാദ്, രാജേഷ് പി കെ, വാർഡ് കൗൺസിലർ വിജയകുമാർ, സമിതി പ്രസിഡന്റ് സത്യധർമ്മൻ അടികൾ, ജീവനക്കാർ ഭക്തജനങ്ങൾ മുതൽ മുതൽപേരുടെ സാന്നിധ്യം കൊണ്ട് ചടങ്ങ് ധന്യമാക്കി.
District News
ഇരിങ്ങാലക്കുട: ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സ്ഥാപനങ്ങളുടെ കേന്ദ്രങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഇരിങ്ങാലക്കുടയുടെ ഹൃദയഭാഗത്ത് എഡ്യു ക്കേഷണല്‍ ഹബ് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും
നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി ഡോ. ആര്. ബിന്ദു അറിയിച്ചു. 2025 സംസ്ഥാന ബജറ്റില്‍ ആറുകോടി രൂപ അനുവദിക്കപ്പെട്ട പദ്ധതിയുടെ പ്രാരംഭ പ്രവൃത്തികള്‍ നേരത്തെ ആരംഭിച്ചിരുന്നു. ഇത് അന്തിമഘട്ടത്തിലാണ്.
പ്രൈവറ്റ് ബസ് സ്റ്റാൻഡിനോടുചേര്‍ന്ന് കിടക്കുന്ന ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് എഡ്യുക്കേഷണല്‍ ഹബ് ഉയരുക. പ്രഫഷണല്‍ വിദ്യാഭ്യാസരംഗത്തെ പ്രധാന സ്ഥാപനമായ സെന്റര്‍ ഫോര്‍ കണ്ടിന്യൂയിംഗ് എഡ്യുക്കേഷന്‍ കേരള(സിവില്‍ സര്‍വീസ് അക്കാദമി), അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍ പ്രോഗ്രാം (അസാപ് ), കേരള ലാംഗ്വേജ് നെറ്റ്വര്‍ക്ക്, സംഗമഗ്രാമ മാധവന് പഠന ഗവേഷണകേന്ദ്രം, അച്ചടി പഠനരംഗത്തെ സര്‍ക്കാര്‍ സ്ഥാപനമായ സി ആപ്റ്റ്, നിര്‍ദിഷ്ടസ്ഥലത്ത് പ്രവര്‍ത്തിച്ചുവരുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗ് എന്നീ സ്ഥാപനങ്ങളാണ് ആദ്യഘട്ടത്തില്‍ ഇരിങ്ങാലക്കുട എഡ്യുക്കേഷണല്‍ ഹബ്ബില്‍ പ്രവര്‍ത്തനം ആരംഭിക്കുക.
എഡ്യുക്കേഷണല്‍ ഹബ് നിര്‍മാണത്തിന്റെ നോഡല്‍ ഓഫീസര്‍ പി. സുരേഷ്, ആര്. ഇന്ദുലാല്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
District News
കൊരട്ടി: ചിറങ്ങരയിൽ അടിപ്പാത നിർമാണത്തിന്റെ ഭാഗമായി പാർശ്വഭിത്തിക്കായി കെട്ടിപ്പൊക്കിയ പ്രീ കാസ്റ്റ് കോൺക്രീറ്റ് പാനലുകളിൽ കുറച്ച് ജെസിബിയുടെ സഹായത്തോടെ തൊഴിലാളികൾ എടുത്തുമാറ്റി.
അപ്രോച്ച് റോഡിനായി മണ്ണിട്ട് നികത്തുന്നതിനു വേണ്ടി സ്ഥാപിച്ച പടിഞ്ഞാറു ഭാഗത്തുള്ള കുറച്ചു പാനലുകളാണ് നീക്കം ചെയ്തിരിക്കുന്നത്. നിർമാണത്തിലെ അപാകതയാണ് അഴിച്ചു മാറ്റാൻ കാരണമെന്നാണ് പറയപ്പെടുന്നത്.
പ്രീ കാസ്റ്റ് സ്ലാബുകൾ നിർമാണ ഇടങ്ങളിലേക്ക് ട്രെയിലറുകളിലാണ് കൊണ്ടുവരുന്നത്. ഇവ കൂട്ടി യോജിപ്പിച്ചാണ് പാർശ്വഭിത്തികൾ പണിയുന്നത്. മരത്തിന്റെ പൂളുകൾ ഉപയോഗിച്ചാണ് ഈ പാനലുകൾ പരസ്പരം ഘടിപ്പിക്കുന്നത്. എന്നാൽ പാനലുകൾ കെട്ടിപ്പൊക്കുന്നതും ഘടിപ്പിക്കുന്നതും കുറ്റമറ്റരീതിയിൽ അല്ലെന്നും അപാകതകൾ ഉണ്ടെന്നും വിവിധ കോണുകളിൽ നിന്നും പരാതികളും ഉയരുന്നുണ്ട്.
മുരിങ്ങൂരിലും സ്ഥിതി വ്യത്യസ്തമല്ല. അടിപ്പാതയുടെ അപ്രോച്ച് റോഡിനായി ലോഡുകണക്കിന് മണ്ണാണ് ടോറസുകളിൽ കൊണ്ടുവരുന്നത്. പാർശ്വഭിത്തി മുകളിലേക്ക് ഉയരുംതോറും അപകടസാധ്യത മുന്നിൽ കാണേണ്ടതും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുമുണ്ട്.
തിങ്കളാഴ്ച ചിറങ്ങരയിൽ കണ്ടെയ്നർ ലോറി ജെസിബിയുടെ ബക്കറ്റിൽ തട്ടി. കോൺക്രീറ്റ് പാനൽ ഏതുസമയത്തും നിലംപൊത്താവുന്ന നിലയിലാണ്. നിർമാണ പ്രവൃത്തികൾ വേഗത്തിലാക്കുന്നതിനൊപ്പം നാഷണൽ ഹൈവേ അഥോറിറ്റിയുടെ ഭാഗത്തുനിന്ന് പരിശോധന ശക്തമാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
District News
ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രലില്‍ പിണ്ടിപ്പെരുന്നാളിന് ഇന്നു കൊടിയേറും 10,11,12 തീയതികളിലാണ് തിരുനാള്‍.
ഇന്നു രാവിലെ ആറിനു ദിവ്യബലി, തുടര്‍ന്നു കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ കൊടിയേറ്റം നിര്‍വഹിക്കും. ഇന്നും നാളെയും മറ്റന്നാളും വൈകീട്ട് 5.30 ന്റെ ദിവ്യബലിക്കുശേഷം പ്രസുദേന്തിവാഴ്ച, പള്ളിചുറ്റി പ്രദക്ഷിണം.
ശനിയാഴ്ച രാവിലെ ആറിനു നടക്കുന്ന ദിവ്യബലിക്കുശേഷം തിരുസ്വരൂപങ്ങള്‍ രൂപക്കൂടുകളിലേക്ക് ഇറക്കിസ്ഥാപിക്കുന്നു. തുടര്‍ന്ന് യൂണിറ്റുകളിലേക്കു കൊണ്ടുപോകുന്ന അമ്പുകള്‍ വെഞ്ചരിക്കും. വൈകീട്ട് 5.30 നു നൊവേന, ആഘോഷമായ ദിവ്യബലി, നേര്ച്ചവെഞ്ചരിപ്പ്, പള്ളിചുറ്റി പ്രദക്ഷിണം, രൂപം എഴുന്നള്ളിച്ചുവയ്ക്കല്‍, തുടര്‍ന്ന് വൈകീട്ട് എട്ടിനു സീയോന് ഹാളില്‍ മതസൗഹാര്‍ദസമ്മേളനം. സമ്മേളനത്തില്‍ ബിഷപ് മാര്‍ പോളി കണ്ണൂക്കാടനോടൊപ്പം മന്ത്രി ഡോ. ആര്. ബിന്ദു, നഗരസഭ ചെയര്മാന് എം.പി. ജാക്സണ്, തൃശൂര്‍ റൂറല്‍ എസ്പി ബി. കൃഷ്ണകുമാര്‍, വിവിധ മത-സാമുദായികനേതാക്കള്‍ എന്നിവര്‍ പങ്കെടുക്കും.
തിരുനാള്‍ദിനമായ11 നു രാവിലെ 10.30 ന്റെ ദിവ്യബലിക്കു ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിക്കും. തിരുനാള്‍ദിവസം രാവിലെ 5.30 നും 7.30 നും ഉച്ചകഴിഞ്ഞ് 2.30 നും കത്തീഡ്രലിലും രാവിലെ 6.30 നും എട്ടിനും കിഴക്കേപള്ളിയിലും ദിവ്യബലി ഉണ്ടായിരിക്കും. ഉച്ചകഴിഞ്ഞ് 3.30 ന് തിരുനാള്‍പ്രദക്ഷിണം.
തിരുനാളിന്റെ ഭാഗമായി നിര്‍ധനരോഗികള്‍ക്കു മരുന്നുനല്‍കല്‍, ഭവനരഹിതര്‍ക്കായുള്ള ഭവനനിര്‍മാണപദ്ധതികള്‍, കിഡ്നി രോഗികള്‍ക്കുള്ള ഫ്രീ ഡയാലിസിസ് തുടങ്ങിയ ജീവകാരുണ്യപ്രവൃത്തികള്‍ നടത്തും.
നാളെ രാത്രി 7.30 നു പഞ്ചാരിമേളം. വെള്ളിയാഴ്ച വൈകീട്ട് ഏഴിനു ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓണ്‍ കര്‍മം റൂറല്‍ പോലീസ് അസിസ്റ്റന്റ് സൂപ്രണ്ട് ടി.എസ്. സിനോജ് നിര്‍വഹിക്കും. തുടര്‍ന്ന് വൈകീട്ട് 7.30 ന് ഫ്യൂഷന്‍ മ്യൂസിക് ഷോ. ശനിയാഴ്ച ഉച്ചകഴിഞ്ഞു രണ്ടുമുതല്‍ അഞ്ചുവരെ ബാൻഡ് മേളം. തിങ്കളാഴ്ച രാത്രി ഒമ്പതിനു വര്‍ണമഴ. 18 ന് തിരുനാള്‍ എട്ടാമിടം. വൈകീട്ട് 5.30 ന് ആഘോഷമായ ദിവ്യബലി, പള്ളിചുറ്റി പ്രദക്ഷിണം, തുടര്‍ന്നു തിരുനാള്കൊടിയിറക്കം, വര്‍ണമഴ, ഫ്യൂഷന്‍ നൈറ്റ് എന്നിവ ഉണ്ടായിരിക്കും.
കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍, അസി. വികാരിമാരായ ഫാ. ഓസ്റ്റിന്‍ പാറയ്ക്കല്‍, ഫാ. ബെല്‍ഫിന്‍ കോപ്പുള്ളി, ഫാ. ആന്റണി നമ്പളം, ട്രസ്റ്റിമാരായ പി.ടി. ജോര്‍ജ്, സാബു ജോര്‍ജ് ചെറിയാടന്‍, തോമസ് തൊകലത്ത്, അഡ്വ.എം.എം. ഷാജന് മാണിക്കത്തുപറമ്പില്‍, തിരുനാള്‍ ജനറല്‍ കണ്‍വീനര്‍ ഷാജു പന്തലിപ്പാടന്‍, ജോയിന്റ് കണ്‍വീനര്‍മാരായ കെ.കെ. ഷാജു കണ്ടംകുളത്തി, സൈമണ്‍ കുറ്റിക്കാടന്‍, തോമസ് കെ. ജോസ്, പബ്ലിസിറ്റി കണ്‍വീനര്‍ ജോമി ചേറ്റുപുഴക്കാരന്‍, ജോയിന്റ് കണ്‍വീനര്‍ ഷാബു പാറയില്‍ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റിയാണ് പ്രവര്‍ത്തിക്കുന്നത്.
District News
തൃശൂർ: കുട്ടനെല്ലൂർ ഹൈലൈറ്റ് മാളിൽ വീണ്ടും പാർക്കിംഗ് ഫീസ് ഈടാക്കുന്നെന്നു പരാതി. 15 മിനിറ്റ് പാർക്ക് ചെയ്യാൻ ബൈക്കിന് 15 രൂപ ഈടാക്കുന്നെന്നാണു പരാതി. കാറുകൾക്കും മറ്റു വാഹനങ്ങൾക്കും കൂടുതൽ നിരക്കുണ്ടെന്നും നിരവധിപ്പേർ പറഞ്ഞു. മുൻമേയർ എം.കെ. വർഗീസ് നേരിട്ടെത്തി നിർത്തലാക്കിയ ഫീസ് പിരിവാണ് പുതുവത്സരത്തിൽ വീണ്ടും ആരംഭിച്ചത്.
വാഹനങ്ങളുമായി പ്രവേശിച്ചുകഴിയുന്പോഴാണ് ഇക്കാര്യം അറിയുന്നത്. പാർക്കിംഗ് ഫീസ് കൊടുക്കാതെ പുറത്തേക്കു കടത്തിവിടുന്നില്ലെന്നും പരാതിയുണ്ട്. മാളിലേക്കു പ്രവേശിക്കുന്ന ഭാഗത്തു പാർക്കിംഗ് ഫീസുമായി ബന്ധപ്പെട്ട വിവരങ്ങളില്ലെന്നും പറയുന്നു.
മാളിൽ പിരിവു നടക്കുന്നെന്ന പരാതിയെത്തുടർന്നു മുൻമേയർ ഉദ്യോഗസ്ഥരുമായി നേരിട്ടെത്തിയാണ് മാളിൽ പരിശോധന നടത്തിയത്. നിയമം ലംഘിച്ച് പണംവാങ്ങി പാർക്കിംഗ് നടത്തുന്നെന്നു കണ്ടെത്തിയതോടെ പാടില്ലെന്നു വിലക്കുകയും പാർക്കിംഗ് ഏരിയയിൽനിന്ന് വാഹനങ്ങൾ തുറന്നുവിടുകയും ചെയ്തു. ഇനി പാർക്കിംഗ് ഫീസ് പിരിച്ചാൽ മാൾ പൂട്ടിക്കുമെന്നും അന്നു മുൻമേയർ വ്യക്തമാക്കിയിരുന്നു.
പാർക്കിംഗ് ഫീസ് പിരിവ്
അനുമതി ഇല്ലാതെ
തൃശൂർ: കുട്ടനെല്ലൂർ ഹൈലൈറ്റ് മാളിൽ വീണ്ടും പാർക്കിംഗ് ഫീസ് പിരിക്കാൻ ആരംഭിച്ചതു കോർപറേഷൻ അനുമതി ഇല്ലാതെയാണെന്നും സംഭവത്തിൽ ഇന്നു സ്റ്റോപ്പ് മെമ്മോ നൽകുമെന്നും ഡെപ്യൂട്ടി മേയർ എ. പ്രസാദ് പറഞ്ഞു.
District News
തൃശൂർ: കുഷ്ഠരോഗ നിവാരണലക്ഷ്യവുമായി ആരോഗ്യവകുപ്പ് നടത്തുന്ന രണ്ടാഴ്ചത്തെ കുഷ്ഠരോഗനിർണയ ഭവനസന്ദർശനം -അശ്വമേധം 7.0 ഇന്നു തുടങ്ങും. 20 വരെ തുടരുന്ന പദ്ധതിയുടെ ഭാഗമായി പരിശീലനം ലഭിച്ച ആശാപ്രവർത്തകയും ഒരു പുരുഷ വോളന്റിയറുമടങ്ങുന്ന സംഘം വീടുകളിലെത്തി രണ്ടു വയസിനു മുകളിലുള്ളവർക്കു രോഗമുണ്ടോയെന്നു പരിശോധിക്കും.
ജില്ലാതല ഉദ്ഘാടനം രാവിലെ ഒന്പതിനു ജില്ലാ ജനറൽ ആശുപത്രി കോണ്‍ഫറൻസ് ഹാളിൽ മേയർ ഡോ. നിജി ജസ്റ്റിൻ നിർവഹിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. സുധീഷ് അധ്യക്ഷത വഹിക്കും. 20 വരെയാണ് ആരോഗ്യപ്രവർത്തകർ ഗൃഹസന്ദർശനം നടത്തുക.
പത്രസമ്മേളനത്തിൽ ഡിഎംഒ ഡോ.ടി.പി. ശ്രീദേവി, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ.പി. സജീവ് കുമാർ, ഡെപ്യൂട്ടി ഡിഎംഒ ഡോ. ഫ്ളെമി ജോസ്, ടെക്നിക്കൽ അസിസ്റ്റന്റ് വി.ആർ. ഭരത് കുമാർ, അൽജോ സി. ചെറിയാൻ എന്നിവർ പങ്കെടുത്തു.
ഈ വർഷം രോഗം
കണ്ടെത്തിയത് 21 പേർക്ക്
തൃശൂർ: ജില്ലയിൽ കുഷ്ഠരോഗം ബാധിച്ച 37 രോഗികളാണു ചികിത്സയിലുള്ളതെന്നു ജില്ലാ ലെപ്രസി ഓഫീസർ ഡോ. ഫ്ളെമി ജോസ് പറഞ്ഞു. 21 പേർക്ക് ഈ വർഷമാണു രോഗം കണ്ടെത്തിയത്. ഇതിൽ അഞ്ചുപേർ കുട്ടികളാണ്.
സംസ്ഥാനത്ത് 2024-25 കാലയളവിൽ 368 പേരിൽ പുതിയതായി കുഷ്ഠരോഗം കണ്ടെത്തി. 521 രോഗികൾ ചികിത്സയിലുണ്ട്. ഇതിൽ 32 പേർ ഗ്രേഡ് 2 വൈകല്യമുള്ളവരാണ്. 25 കുട്ടികളിലും രോഗം നിർണയിച്ചിട്ടുണ്ട്.
രോഗബാധ, ലക്ഷണം,
ചികിത്സ
രോഗാണുക്കൾ ശരീരത്തിൽ പ്രവേശിച്ചാൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങാൻ അഞ്ചുമുതൽ ഏഴുവർഷംവരെ സമയമെടുക്കും. രോഗബാധിതനായ വ്യക്തി തുമ്മുകയോ ചുമയ്ക്കുകയോ സംസാരിക്കുകയോ ചെയ്യുന്പോൾ മൈക്രോബാക്ടീരിയം ലെപ്രെ എന്ന ബാക്ടീരിയ വായുവിലൂടെ മറ്റുള്ളവരുടെ ശരീരത്തിൽ പ്രവേശിക്കുകയാണ് ചെയ്യുന്നത്. തൊലിപ്പുറമേയുള്ള നിറവ്യത്യാസമാണ് പ്രാഥമികലക്ഷണം. ചുണങ്ങുപോലെ നിറം മങ്ങിയതോ ചുവന്നതോ ചെന്പുനിറത്തിലുള്ളതോ ആയ സ്പർശനക്ഷമത കുറഞ്ഞ പാടുകളും ഉണ്ടാകും.
ആരംഭത്തിലേ ചികിത്സിച്ചാൽ വൈകല്യങ്ങൾ തടയാനും പകർച്ച ഒഴിവാക്കാനും സാധിക്കും. ആറുമുതൽ 12 മാസം വരെയുള്ള വിവിധ ഔഷധചികിത്സകളിലൂടെ രോഗം പൂർണമായും ഭേദമാക്കാനാകും. സർക്കാർ ആരോഗ്യകേന്ദ്രങ്ങളിൽ കുഷ്ഠരോഗപരിശോധനയും ചികിത്സയും സൗജന്യമാണ്.
District News
തൃശൂര്‍: എല്‍ത്തുരുത്ത് സെന്റ് മേരീസ് ഇടവകയുടെ ദേവാലയത്തിന് ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് തറക്കല്ലിട്ടു. ഇടവകയുടെ സുവര്‍ണജൂബിലിക്ക് ആര്‍ച്ച്ബിഷപ്പും അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിലും തിരിതെളിയിച്ച് തുടക്കംകുറിച്ചു. തുടര്‍ന്നുനടന്ന പൊന്തിഫിക്കല്‍ കുര്‍ബാനയ്ക്കും മാർ താഴത്ത് മുഖ്യകാർമികത്വം വഹിച്ചു.
അതിരൂപത ചാന്‍സലര്‍ ഫാ. ഡൊമിനിക് തലക്കോടന്‍, വികാരി ജനറാള്‍ മോണ്‍. ജെയ്സണ്‍ കൂനംപ്ലാക്കല്‍, വികാരി ഫാ. ജോയ് കൂത്തൂര്‍, അസിസ്റ്റന്റ് വികാരി ഫാ. സെബി വെളിയന്‍, ഫാ. ജിജോ വള്ളൂപ്പാറ, ഫാ. ഹാഡ്ലി നീലങ്കാവില്‍ എന്നിവര്‍ സഹകാര്‍മികരായി.
സാമ്പത്തികപ്രതിസന്ധിമൂലം ഇടവകയുടെ ഭൂമി ജപ്തിചെയ്യുമെന്ന ആശങ്ക നിലനില്‍ക്കേ, സാമ്പത്തികമായി ഇടപെട്ട ഫ്രാന്‍സിസ്കന്‍ സിസ്റ്റേഴ്സ് ഓഫ് സെന്റ് ക്ലയര്‍ കോണ്‍ഗ്രിഗേഷന്റെ മദര്‍ ജനറല്‍ സിസ്റ്റര്‍ മരിയ ക്യാര കള്ളിയത്തുപറമ്പിലിന് അതിരൂപതാധ്യക്ഷൻ മെമന്റോ നല്കി.
കൈക്കാരന്മാരായ ടോമി വൈദ്യക്കാരന്‍, വി.ജെ. ടൈറ്റസ്, ബി.ഐ. ജസ്റ്റിന്, കേന്ദ്രസമിതി കണ്‍വീനര്‍ അഡ്വ. ജോസഫ് ഡി. മേനാച്ചേരി, ജനറല്‍ കണ്‍വീനര്‍ ടി.വി. കൊച്ചുദേവസി, ജോയിന്റ് കണ്‍വീനര്‍ വി.യു. ജോയ് തുടങ്ങിയവര്‍ പങ്കെടുത്തു.
ഇടവകയില്‍ പരിശുദ്ധ ശുദ്ധീകരണമാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ ചാവറപ്പിതാവിന്റെയും സംയുക്തതിരുനാളും ഇതോടനുബന്ധിച്ച് ആഘോഷിച്ചു. വൈകീട്ട് തിരുനാള്‍പ്രദക്ഷിണം, വര്‍ണമഴ, മ്യൂസിക് പ്രോഗ്രാം തുടങ്ങിയവ സംഘടിപ്പിച്ചു.
1977 ലാണ് എല്‍ത്തുരുത്ത് സെന്റ് മേരിസ് ഇടവക സ്ഥാപിതമായത്. ഇടവകരൂപീകരണത്തിന്റെ സുവര്‍ണ ജൂബിലിദിനത്തിലാണ് ഇടവകയുടെ പുതിയ ദേവാലയത്തിനു തറക്കല്ലിട്ടത്. ദേവാലയത്തോടൊപ്പം എയര്‍ കണ്ടീഷന്‍ ചെയ്ത സൗണ്ട് പ്രൂഫ് സംവിധാനങ്ങളും കാറ്ററിംഗ് കിച്ചന് ഉള്‍പ്പടെയുള്ള സൗകര്യങ്ങളുമായി കണ്വെന്ഷന് സെന്ററും പൊതുജനപങ്കാളിത്തത്തോടെ നിര്‍മിക്കുന്നുണ്ട്.
District News
തൃശൂർ: റെയിൽവേ സ്റ്റേഷൻ പാർക്കിംഗിലെ തീപിടിത്തം റെയിൽവേ നേരിട്ട് അന്വേഷിക്കണമെന്നു കേന്ദ്ര റെയിൽവേ മന്ത്രിക്കു പരാതി. തൃശൂരിലെ പൊതുപ്രവർത്തകനായ സുജോബി ജോസാണ് പരാതിക്കാരൻ.
നിയമം ലംഘിച്ചാണ് ബൈക്ക് പാർക്കിംഗിനു സൗകര്യവും കരാറും നൽകിയിരിക്കുന്നത്. ഇലക്ട്രിക് ലൈനിനുസമീപം ബൈക്ക് പാർക്കിംഗ് കേന്ദ്രം നിർമിക്കാൻ റെയിൽവേ അനുമതി നൽകിയിട്ടുണ്ടോയെന്നു പരിശോധിക്കണം. സിസിടിവി കാമറകൾ ഇല്ലാത്തതിനാൽ തീപിടിത്തത്തിനു കാരണമായ തെളിവുകൾ ലഭ്യമാകാത്ത സ്ഥിതിയാണ്. തീപിടിത്തം തരണംചെയ്യാൻ പാർക്കിംഗിലെ ജീവനക്കാർക്കു പരിശീലനം നല്‍കിയിട്ടില്ല.
ഇത്തരം പിഴവുകൾ കാരണം ഇരുനൂറിലധികം ബൈക്കുകളാണു കത്തിനശിച്ചത്.
ഇതിനുള്ള നഷ്ടപരിഹാരം ആരാണു നൽകുകയെന്നും ഇത്രയധികം ക്രമക്കേടുകൾ എങ്ങനെ സംഭവിച്ചുവെന്ന് അന്വേഷിക്കണമെന്നും സുജോബി ജോസ് പരാതിയിൽ ആവശ്യപ്പെട്ടു.
District News
തൃശൂർ: കോർപറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് നാളെ രാവിലെ നടക്കും. കമ്മിറ്റി ചെയർമാൻമാരെ പിന്നീടു തീരുമാനിക്കും. 56 അംഗ കൗൺസിലിലെ മുതിർന്ന നേതാക്കളെയാണു ചെയർമാൻസ്ഥാനത്തേക്കു പരിഗണിക്കുന്നത്. എന്നാൽ പ്രവൃത്തിപരിചയം ഏറെയുള്ള, കോൺഗ്രസ് സ്ഥാനാർഥിയായി വിജയിച്ച ലാലി ജെയിംസിന്റെ പേര് ചെയർമാൻസ്ഥാനത്തേക്കു പരിഗണിക്കുന്നവരുടെ പട്ടികയിലില്ല.
പണപ്പെട്ടിയില്ലാത്തതിനാൽ മേയറാക്കിയില്ലെന്ന വിവാദപ്രസ്താവന നടത്തിയ ലാലിയെ കോൺഗ്രസിൽനിന്നു സസ്പെൻഡ് ചെയ്തിരിക്കുകയാണ്. ഇത്തരക്കാരെ ചെയർമാൻസ്ഥാനത്തേക്കു പരിഗണിക്കേണ്ടതില്ലെന്നാണു യുഡിഎഫ് തീരുമാനം. നേരത്തേ എൽഡിഎഫ് ഭരിക്കുന്പോൾ പ്രവൃത്തിപരിചയം കണക്കിലെടുത്ത് ലാലിയെ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനാക്കിയിരുന്നു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻസ്ഥാനവും ഇല്ലാതാകുന്നതോടെ കോൺഗ്രസ്- ലാലി ജെയിംസ് പടലപ്പിണക്കം കോർപറേഷൻ ഭരണത്തിൽ പ്രകടമാകുമെന്ന് ഉറപ്പായി.
ഡിവിഷൻ 18 ചേലക്കോട്ടുകര കൗൺസിലർ ടി.ആർ. സന്തോഷ്, ഡിവിഷൻ 34 കുരിയച്ചിറ വെസ്റ്റ് ജേക്കബ് പുലിക്കോട്ടിൽ, ഡിവിഷൻ 56 പുതൂർക്കര മേഫി ഡെൽസൻ, ഡിവിഷൻ ഒന്‍പത് ചേറൂർ വില്ലി ജിജോ, ഡിവിഷൻ 31 ഒല്ലൂർ കരോളി ജോഷ്വ എന്നിവരുടെ പേരുകളാണ് നിലവിൽ ഡിസിസി നിർദേശിച്ചിച്ചിട്ടുള്ളത്. എൽഡിഎഫ്, എൻഡിഎ അംഗങ്ങൾക്കും കൗൺസിലിലെ പുതുമുഖങ്ങൾക്കും ചെയർമാൻസ്ഥാനം നല്‍കേണ്ടതുണ്ടോയെന്നും ആലോചിക്കുന്നുണ്ട്.
ധനകാര്യം, വികസനം, ക്ഷേമകാര്യം, ആരോഗ്യം, മരാമത്ത്, നഗരാസൂത്രണം, നികുതിഅപ്പീൽ, വിദ്യാഭ്യാസ കായികം കമ്മിറ്റി ചെയർമാൻമാരെയാണു തെരഞ്ഞെടുക്കുക. ധനകാര്യം ഡെപ്യൂട്ടി മേയറായ എ. പ്രസാദാണു കൈകാര്യം ചെയ്യുക.
തൃശൂർ കോർപറേഷൻ വൻഭൂരിപക്ഷത്തോടെ യുഡിഎഫ് തിരിച്ചുപിടിച്ചപ്പോൾ മേയർസ്ഥാനത്തേക്കു പരിഗണിക്കപ്പെട്ടിരുന്ന അവസാന മൂന്നുപേരിൽ ലാലൂരിൽനിന്നു വിജയിച്ച ലാലി ജെയിംസ് ഉൾപ്പെട്ടിരുന്നു. പിന്നീട് അവസാനഘട്ടത്തിൽ ലാലിയെ ഒഴിവാക്കി ഡോ. നിജി ജസ്റ്റിനെ മേയറാക്കാൻ ഡിസിസി തീരുമാനിച്ചപ്പോഴാണ് ലാലി ജെയിംസ് കോഴവിവാദമുയർത്തിയത്. തുടർന്നാണ് ലാലിയെ കോൺഗ്രസിൽനിന്ന് സസ്പെൻഡ് ചെയ്തത്.
ഇനി കോർപറേഷനിലെയും കോൺഗ്രസിലെയും ഒരു നേതൃസ്ഥാനത്തേക്കും തന്റെ പേര് പരിഗണിക്കേണ്ടതില്ലെന്നും കോൺഗ്രസുകാരിയായി തുടരാൻ പാർട്ടി അംഗത്വം ആവശ്യമില്ലെന്നും ലാലി ജെയിംസ് നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്.
District News
പാലക്കാട്: കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്ത് പ്രവർത്തിക്കുന്ന ഹോട്ടലിന്റെ റിസപ്ഷനിൽ വരികയും മൊബൈൽ ഫോൺ മോഷണം നടത്തിയതുമായി ബന്ധപ്പെട്ട കേസിൽ യുവതി അറസ്റ്റിൽ. കല്പാത്തി വിനായക കൈലാസ് നഗറിൽ താമസിക്കുന്ന വിദ്യ അംബാൾ (33) ആണ് പാലക്കാട് ടൗൺ സൗത്ത് പോലീസിന്റെ പിടിയിലായത്.
പ്രതി സിബിഐ ഓഫീസറാണെന്നു പറഞ്ഞാണ് സ്ഥാപനങ്ങളിൽ സ്വയം പരിചയപ്പെടുത്തുന്നത്. പല ജില്ലകളിലും പരാതികളുണ്ടെന്നാണ് സൂചന. മോഷണം നടത്തിയ ഫോൺ വില്പന നടത്തിയ ഷോപ്പിൽ നിന്നും കണ്ടെത്തി. പ്രതി മോഷണം നടത്തി ലഭിക്കുന്ന പണം ആഡംബരമായ ജീവിതം നയിക്കാനാണ് ചെലവഴിക്കാറുള്ളതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
പാലക്കാട് ടൗൺ ഇൻസ്പെക്ടർ വിപിൻകുമാർ, എസ്ഐ എം. സുനിൽ, വി. ഹേമലത, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സുബി, സുരേഷ്, ആർ. രാജീദ്, കെ.എസ്. ഷാലു, സുരേഷ്ബാബു എന്നിവരാണ് കേസന്വേഷണം നടത്തി പ്രതിയെ പിടി കൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡുചെയ്തു.
District News
പാലക്കാട്: ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷം വിപുലമായി സംഘടിപ്പിക്കാന്‍ എഡിഎം കെ. സുനില്‍ കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗം തീരുമാനിച്ചു. 26ന് രാവിലെ ഒന്‍പതിന് കോട്ടമൈതാനത്താണ് ആഘോഷപരിപാടികള്‍ നടക്കുക.
എആര്‍ പോലീസ്, കെഎപി, ലോക്കല്‍ പോലീസ്, എക്സൈസ്, ഹോം ഗാര്‍ഡ്സ്, ഫയര്‍ ആന്‍ഡ് റെസ്ക്യൂ, വാളയാര്‍ ഫോറസ്റ്റ് സ്കൂള്‍ ട്രെയിനികള്‍, എന്‍സിസി, സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ്, സ്റ്റുഡന്റ് പോലീസ് എന്നിവരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പരേഡ് സംഘടിപ്പിക്കാന്‍ എആര്‍ ക്യാമ്പ് കമാന്‍ഡറെ ചുമതലപ്പെടുത്തി. പരേഡിന്റെ പരിശീലനം 22, 23, 24 തീയതികളില്‍ നടക്കും.
ആഘോഷത്തിന്റെ ഭാഗമായി കര്‍ശനമായ സുരക്ഷാക്രമീകരണങ്ങളും ഗ്രീന്‍ പ്രോട്ടോക്കോളും പാലിക്കാന്‍ യോഗം നിര്‍ദേശം നല്കി. വിദ്യാര്‍ഥികളുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ വിദ്യാഭ്യാസ ഉപഡയറക്ടറെ ചുമതലപ്പെടുത്തി. വേദിയുടെ ഫിറ്റ്നസ് പരിശോധിക്കാന്‍ പൊതുമരാമത്തു വകുപ്പിനെ ചുമതലപ്പെടുത്തി. ദേശീയപതാക ഉപയോഗിക്കുമ്പോള്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും എഡിഎം അറിയിച്ചു. കോട്ടമൈതാനം ശുചീകരിക്കുന്നതിനു നഗരസഭയെയും സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി പോലീസിനെയും ഫയര്‍ ഫോഴ്സിനെയും ചുമതലപ്പെടുത്തി.
ജില്ലാ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ വകുപ്പുദ്യോഗസ്ഥര്‍ പങ്കെടുത്തു.
District News
ഒറ്റപ്പാലം: പന്നിപ്പടക്കം പൊട്ടിത്തെറിച്ച് പതിനൊന്നുവയസുകാരന് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതം. പന്നിപ്പടക്കമുണ്ടാക്കുന്നവരായി സംശയിക്കുന്ന ചിലരെ ചുറ്റിപ്പറ്റിയാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇതിന്റെ ഭാഗമായി മണ്ണൂർ, മങ്കര മേഖലകളിൽ ചിലരെ പോലീസ് ചോദ്യംചെയ്തു.
ചില കേന്ദ്രങ്ങളിൽ പോലീസ് പരിശോധന നടത്തുകയും ചെയ്തു. വരോട് വീട്ടാമ്പാറയിലാണ് പന്നിപ്പടക്കം പൊട്ടിത്തെറിച്ചു പതിനൊന്നു വയസുകാരനു ഗുരുതരമായി പരിക്കേറ്റത്. പോലീസും സയന്റിഫിക് വിദഗ്ധരും ബോംബ് ഡിറ്റക്ഷൻ സ്ക്വാഡും സ്ഫോടനം നടന്ന സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.
സ്ഫോടനത്തിൽ വലതു കാലിനു ഗുരുതരമായി പരിക്കേറ്റ വീട്ടാമ്പാറ ചുങ്കത്ത് വീട്ടിൽ ശ്രീഹർഷിനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിരുന്നു. വീട്ടാമ്പാറ റോഡിൽ മാലിന്യം തള്ളുന്ന ഭാഗത്തിനടുത്തായിരുന്നു സ്ഫോടനം.
ഈ ഭാഗത്തു കാട്ടുപന്നികൾ വരാനുള്ള സാധ്യത കണക്കിലെടുത്തു ആരെങ്കിലും പന്നിപ്പടക്കം വച്ചതാകാമെന്നാണു സംശയം. അമ്പലപ്പാറ, ചുനങ്ങാട്, പുലാപ്പറ്റശ്ശേരി, മണ്ണൂർ മേഖലകളിൽ പന്നിപ്പടക്കംവച്ച് കാട്ടുപന്നികളെ പിടിക്കുന്ന സംഘങ്ങളുടെ പ്രവർത്തനം വ്യാപകമായുണ്ടെന്നു പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ഇവരെ ചുറ്റിപ്പറ്റിയും അന്വേഷണം നടക്കുന്നുണ്ട്.
District News
ജോജി തോമസ്
നെല്ലിയാമ്പതി: വിനോദസഞ്ചാരകേന്ദ്രമായ നെല്ലിയാമ്പതി സീതാർകുണ്ടിലേക്കുള്ള റോഡ് നവീകരണം എല്ലാവരെയും വലയ്ക്കുന്നു. നെല്ലിയാമ്പതിയിലെ ഊത്തുകുഴിയിൽ നിന്നും സീതാർകുണ്ട് എസ്റ്റേറ്റ് കവാടം വരെയുള്ള റോഡിലെ 157 മീറ്റർ ദൂരം മാത്രമാണ് താത്കാലികമായി കോൺക്രീറ്റ് ചെയ്ത് നവീകരിക്കുന്നത്. തകർന്നു കിടക്കുന്ന ഒന്നരക്കിലോമീറ്ററോളം നീളമുള്ള ഊത്തുകുഴി സീതാർകുണ്ട് റോഡ് 25 വർഷങ്ങൾക്കുശേഷമാണ് പഞ്ചായത്ത് നവീകരിക്കുന്നത്.
ഊത്തുകുഴി വരെ നിലവിൽ പൊതുമരാമത്ത് റോഡ് നവീകരിച്ചിട്ടുണ്ട്. ഊത്തുകുഴി മുതൽ സീതാർകുണ്ട് എസ്റ്റേറ്റ് കവാടം വരെയുള്ള റോഡ് ടാർ ചെയ്ത് നന്നാക്കുന്നതിനുപകരം 157 മീറ്റർ ദൂരംമാത്രം കോൺക്രീറ്റ് ചെയ്ത് നവീകരിക്കാനാണ് പഞ്ചായത്ത് പദ്ധതിയിട്ടിട്ടുള്ളത്.
ഇതുകൊണ്ട് ഈ റോഡിന്റെ കാൽഭാഗത്തിൽ താഴെ മാത്രമേ നവീകരണം നടക്കുകയുള്ളൂ.
ഈ തുക ഉപയോഗിച്ച് ടാർ ചെയ്യുകയാണെങ്കിൽ ഈ ഒന്നര കിലോമീറ്റർ ദൂരവും ടാർ ചെയ്യാൻ കഴിയുമായിരുന്നുവെന്ന് പ്രദേശവാസികൾ പരാതിപ്പെടുന്നു. ഈ ചുരുങ്ങിയ ദൂരം കോൺക്രീറ്റ് ചെയ്യുന്നതിനായാണ് ഇന്നുമുതൽ 25 വരെ സീതാർകുണ്ട് റോഡ് അടച്ചിടുന്നത്.
കോൺക്രീറ്റ് റോഡ് നിർമ്മാണം രണ്ടുദിവസം കൊണ്ട് പൂർണമാകുമെങ്കിലും കോൺക്രീറ്റ് ഉറപ്പ് ലഭിക്കുന്നതുവരെ കാത്തിരിക്കുന്നതിനായാണ് 20 ദിവസത്തോളം റോഡ് അടച്ചിടേണ്ടി വന്നതെന്നും പ്രദേശവാസികൾ ചൂണ്ടിക്കാണിക്കുന്നു.
പ്രധാന ടൂറിസം സീസണിൽ ദീർഘനാൾ ഹ്രസ്വദൂരം റോഡു പണിയുന്നതിനായി അടച്ചിടുന്നത് വിദൂര പ്രദേശങ്ങളിൽനിന്ന് എത്തുന്ന വിനോദസഞ്ചാരികൾക്കും വിളവെടുപ്പ് സീസൺ ആരംഭിച്ച തോട്ടം മേഖലയെയും പ്രതികൂലമായി ബാധിക്കുമെന്നു ചൂണ്ടിക്കാണിക്കുന്നു. കെഎസ്ആർടിസി യുടെ വിവിധ ഡിപ്പോകളിൽ നിന്നുള്ള ഉല്ലാസയാത്ര വാഹനങ്ങൾക്കും ഇതോടെ ഈമാസം 25 വരെ സീതാർ കുണ്ടിലേക്കു പ്രവേശിക്കാനാവില്ല.
നെല്ലിയാമ്പതിയിലെ പ്രധാന റോഡുകളിലൊന്നും ചെയ്യാത്ത രീതിയിൽ കോൺക്രീറ്റ് റോഡ് നിർമിക്കുന്നതുമൂലം ലക്ഷങ്ങൾ പാഴാക്കുകയാണെന്നും ആക്ഷേപം ഉയരുന്നുണ്ട്.
District News
തെങ്കര: മെഴുകുംപാറ ഓലിക്കല്‍ മോഹനന്റെ ആടുകളെ കടുവ ആക്രമിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്കു രണ്ടോടെ മെഴുകുംപാറ അട്ടി പ്രദേശത്തൂ മേയ്ക്കുന്നതിനിടയിലാണ് രണ്ട് ആടുകളെ കടുവ ആക്രമിച്ചത്.
തലയ്ക്കും കഴുത്തിനും പരിക്കേറ്റ നിലയില്‍ ഗുരുതരമാണ് ആടുകളുടെ അവസ്ഥ. മോഹനന്റെ കണ്മുന്നില്വച്ചാണ് ആടിനെ കടുവ ആക്രമിച്ചത്. പ്രദേശം ജനവാസമേഖലയാണ്. ഇതിനുമുമ്പ് പലയിടങ്ങളിലായി കടുവയെ കണ്ടതായി നാട്ടുകാർ പറഞ്ഞിരുന്നു. സംഭവസ്ഥലം ബ്ലോക്ക് പഞ്ചായത്തംഗം ഗിരീഷ് ഗുപ്ത സന്ദര്‍ശിച്ചു.
ഡിവിഷന് ഫോറസ്റ്റ് ഓഫീസര്‍, റേഞ്ച് ഓഫീസര്‍ എന്നിവരുമായി ചര്‍ച്ച ചെയ്തു. ആടിന്റെ ഉടമ മോഹനനു സാന്പത്തികസഹായം നൽകുക, അട്ടി പ്രദേശത്ത് ദ്രുതകര്‍മസേനയുടെ നീരീക്ഷണം ഉറപ്പാക്കുക, ജനവാസ മേഖലയിലെ അടിക്കാടുകള്‍ വെട്ടുക, സിസിടിവി സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിച്ചത്.
ആവശ്യങ്ങൾ നടപ്പിലാക്കുമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പു നല്‍കിയതായി ബ്ലോക്ക് പഞ്ചായത്തംഗം അറിയിച്ചു.
കടുവയെ പിടിക്കാന്‍ കൂട് സ്ഥാപിക്കുന്നതിനാവശ്യായ നടപടികള്‍ സ്വീകരിക്കണമെന്നും വന്യമൃഗശല്യത്തിന് പരിഹാരം കാണണമെന്നും ഇല്ലെങ്കിൽ വനംവകുപ്പിനെതിരെ ജനങ്ങളെ അണിനിരത്തി ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്നും ഗിരീഷ് ഗുപ്ത മുന്നറിയിപ്പു നൽകി.
District News
മംഗലംഡാം: മംഗലംഡാം റിസർവോയറിൽ നിന്നുള്ള വലതുകര കനാൽ തകർന്നു. ഇതേ തുടർന്ന് കൃഷിക്കുള്ള ജലവിതരണം തടസപ്പെട്ടു. ഡാമിൽനിന്നുള്ള മെയിൻ കനാലിൽനിന്നും വലതുകര കനാൽ തുടങ്ങുന്ന ഭാഗത്താണ് 14 അടിയോളം താഴ്ചയിലേക്കു കനാൽ ഇടിഞ്ഞുതാഴ്ന്ന് കിണർപോലെയായത്.
കനാൽ ലീക്ക് ചെയ്ത് പുഴയോരത്തായുള്ള ഭാഗത്തെ മണ്ണ് ഒലിച്ചുപോയി അടിയിലെ ബലം നഷ്ടപ്പെട്ടതോടെയാണ് കോൺക്രീറ്റ് ചെയ്ത കനാൽ താഴേക്ക് പോയത്.
കനാലിന്റെ വാലറ്റ പ്രദേശങ്ങളിലേക്ക് വെള്ളം എത്തുന്നില്ല എന്ന പരാതിയിൽ കഴിഞ്ഞ ദിവസങ്ങളിലായി വലിയ തോതിൽ ഡാമിൽ നിന്നും വെള്ളം തുറന്നിരുന്നു. പുഴയിലെ വെള്ളം കലങ്ങി ഒഴുകുന്നതു കണ്ട നാട്ടുകാർ നടത്തിയ പരിശോധനയിലാണ് കനാൽ തകർന്നതായി കണ്ട് ഇറിഗേഷൻ അധികാരികളെ വിവരം അറിയിച്ചത്. കനാൽ അടിയന്തിരമായി റിപ്പയർ ചെയ്യാതെ വലതുകര കനാലിലേക്കു വെള്ളം വിടാൻ കഴിയില്ല.
വണ്ടാഴി വഴി അണക്കപ്പാറ, കാവശേരിയിലെത്തി 23 കിലോമീറ്റർ വരെ എത്തുന്നതാണ് വലതുകര കനാൽ. രണ്ടാം വിള നടീൽ കഴിഞ്ഞ് കൃഷിക്ക് വെള്ളം ആവശ്യമായ സമയത്താണ് കനാൽ തകർച്ച സംഭവിച്ചിട്ടുള്ളത്.
ഇറിഗേഷൻ വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥർ സ്ഥലത്തെത്തി റിപ്പയർ പണികൾ ഉടൻ ആരംഭിക്കന്നതിനു നടപടി സ്വീകരിച്ചിട്ടുണ്ട്. വണ്ടാഴി പഞ്ചായത്ത് പ്രസിഡന്റ് ശാരദ ഗോപിനാഥ്, മെംബർ ഡിനോയ് കോമ്പാറ, പിഎസി മെംബർ ടി. ഗോപിനാഥ്, എക്സിക്യുട്ടീവ് എൻജിനീയർ സുമൻ ചന്ദ്രൻ , എഎക്സ്ഇ ടി.പി. ശുഭ, മംഗലംഡാം എഇ ടി. ഗോകുൽ, വടക്കഞ്ചേരി എഇ മൻസൂർ അലി എന്നിവർ സ്ഥലത്തെത്തി.
അടിയന്തിരമായി കനാൽ റിപ്പയർ ചെയ്ത് ജല വിതരണം പുനരാരംഭിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ശാരദ ഗോപിനാഥ്, മെംബർ ഡിനോയ് കോമ്പാറ, ടി.ഗോപിനാഥ് എന്നിവർ ആവശ്യപ്പെട്ടു.
District News
ട്രെന്‍ഡിനൊത്ത സംരംഭവുമായി ശ്യാമളകുമാരി
ചാലിശേരി: സ്ത്രീകള്‍ക്കിടയില്‍ പുതിയ തരംഗമായി മാറിയ മ്യൂറല്‍ പെയിന്റിംഗ് ആഭരണങ്ങളുടെ ശേഖരവുമായാണ് തിരുവനന്തപുരം സ്വദേശിനി ശ്യാമളകുമാരി ദേശീയ സരസ് മേളയില്‍ സജീവമാകുന്നത്. തിരുവനന്തപുരം ചെറുവയ്ക്കല്‍ ശ്രീ ധര്‍മശാസ്ത്ര കുടുംബശ്രീയിലെ സംരംഭകയാണ് ശ്യാമളകുമാരി.
കേരളത്തിന്റെ തനതുകലാരൂപമായ ചുമര്‍ചിത്രങ്ങളെ ആഭരണങ്ങളിലേക്കു പകര്‍ത്തിയാണ് ശ്യാമളകുമാരി തന്റെ സംരംഭത്തിനു പുതുജീവനേകിയത്. 2023ല്‍ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന്റെ അനുവാദത്തോടെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നവരാത്രി മണ്ഡപത്തില്‍ ചുമര്‍ചിത്രം വരച്ച ആദ്യ വനിത എന്ന നേട്ടത്തിന്റെ ഉടമ കൂടിയാണ് ശ്യാമളകുമാരി. 2017 ലെ നാരീ ശക്തി പുരസ്കാരജേതാവും കൂടിയാണിവര്‍. മനോഹരങ്ങളായ മാലകള്‍, സാരികള്‍, അഗര്‍ബത്തി സ്റ്റാന്റ്, പെന്‍ സ്റ്റാന്റ്, അലങ്കാര വസ്തുക്കള്‍ തുടങ്ങിയവയുമുണ്ട്. ഇപ്പോള്‍ മ്യൂറല്‍ പെയിന്റിഗ് ജ്വല്ലറി മേക്കിംഗില്‍ വീട്ടില്‍തന്നെ ക്ലാസെടുക്കുന്നുമുണ്ട് ശ്യാമളകുമാരി.
കൂര്‍ക്ക അച്ചാറിനു വന്‍ ഡിമാൻഡ്
ചാലിശ്ശേരി: മലയാളികളുടെ പ്രിയപ്പെട്ട വിഭവമായ കൂര്‍ക്കയുടെ വ്യത്യസ്തമായ രുചിക്കൂട്ടുമായി ചാലിശേരി സരസ് മേളയില്‍ ചങ്ങനാശേരി സ്വദേശിനി സംഗീതയും കുടുംബവും ശ്രദ്ധേയരാകുന്നു. സാധാരണയായി ഉപ്പേരിയായും മെഴുക്കുപുരട്ടിയായും ചോറിനൊപ്പം വിളമ്പുന്ന കൂര്‍ക്കയെ അച്ചാര്രൂപത്തില് അവതരിപ്പിച്ചതാണ് മേളയിലെ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നത്.
കുടുംബശ്രീയുടെ കരുത്തില്‍ വിപണിയിലെത്തിയ ഈ കൂര്‍ക്ക അച്ചാറിനു മേളയില്‍ വന്‍ ഡിമാൻഡാണ്. പ്രതിസന്ധികളെ അതിജീവിച്ച കഥകൂടിയാണ് സംഗീതയ്ക്കു പറയാനുള്ളത്.
കോവിഡ് കാലത്തു ജോലി നഷ്ടപ്പെട്ടതോടെയാണ് സ്വന്തമായി ഒരു സംരംഭം എന്ന ആശയത്തിലേക്കു സംഗീത എത്തിയത്. കുടുംബശ്രീയുടെ സഹായത്തോടെ ഈ പദ്ധതി വിപുലപ്പെടുത്തുകയും വൈവിധ്യമാര്‍ന്ന അച്ചാറുകള്‍ വിപണിയില്‍ എത്തിക്കുകയും ചെയ്തു.
കൂര്‍ക്ക അച്ചാറിനു പുറമെ മാങ്ങ, നെല്ലിക്ക, നാരങ്ങ എന്നിവ കൊണ്ടുള്ള പരമ്പരാഗത അച്ചാറുകളും വിവിധ പച്ചക്കറികള്‍ ചേര്‍ത്ത മിക്സഡ് അച്ചാറുകളും ഇവരുടെ സ്റ്റാളില്‍ ലഭ്യമാണ്.
District News
പട്ടാമ്പി: സെൻട്രൽ ഓർചാർഡ് സമഗ്ര നവീകരണത്തിന്റെ നിർമാണ പുരോഗതി വിലയിരുത്തി മുഹമ്മദ് മുഹ്സിൻ എംഎൽഎ. പദ്ധതിയ്ക്കായി സംസ്ഥാനബജറ്റിൽ അഞ്ച് കോടി രൂപ മാറ്റിവെച്ചിരുന്നു.
നിലവിൽ ഓർചാർഡിൽ ചുറ്റുമതിൽ നിർമാണം, വീഴാറായ മരങ്ങളും ചില്ലകളും വെട്ടി മാറ്റുന്ന പ്രവൃത്തികൾ എന്നിവ പുരോഗമിക്കുകയാണ്. ഇതോടൊപ്പം മറ്റ് അനുബന്ധപ്രവർത്തനങ്ങളും നടന്നുകൊണ്ടിരിക്കുന്നു. ഫാം ടൂറിസം പദ്ധതി രണ്ട് ഘട്ടങ്ങളിലായി ജനങ്ങൾക്ക് തുറന്നുകൊടുക്കാനാണ് തീരുമാനം. ആദ്യഘട്ടം പൂർത്തിയാക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ നിശ്ചിതസമയത്തിനുള്ളിൽ പൂർത്തീകരിക്കുന്നതിനുള്ള നടപടികൾ നടക്കുകയാണ്.
ആദ്യഘട്ടത്തിൽ തന്നെ കർഷകർക്ക് ഏറെ പ്രയോജനപ്പെടുന്ന രീതിയിൽ വിവിധ കാർഷിക ഉത്പന്നങ്ങളുടെ വിപണന സംവിധാനങ്ങൾ ഒരുക്കുന്നതിനുള്ള കൗണ്ടറുകൾ ഒരുക്കുകയും തുടർന്നുള്ള ഘട്ടങ്ങളിൽ കൂടുതൽ വിപുലമായ സൗകര്യങ്ങളും ഒരുക്കും.
ഇതോടൊപ്പം വേൾഡ് ബാങ്കിന്റെ സഹായത്തോടെ നടപ്പാക്കുന്ന ‘കേര’ പദ്ധതി പട്ടാമ്പി സെൻട്രൽ ഓർചാർഡിൽ കൊണ്ടുവരുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണെന്ന് എംഎൽഎ അറിയിച്ചു.
District News
പാലക്കാട്: ഹിംസ് അക്കാദമി ഓഫ് മ്യൂസിക് ആൻഡ് മീഡിയയിലെ 12 വിദ്യാർഥികൾ 13 വ്യത്യസ്ത വെസ്റ്റേണ്‍ മ്യൂസിക് ഇൻസ്ട്രുമെന്റൽ മ്യൂസിക്കിൽ മികച്ച വിജയം കരസ്ഥമാക്കി റോക്ക് സ്കൂൾ ലണ്ടൻ ഇന്റർനാഷണൽ ഗ്രേഡ് സർട്ടിഫിക്കറ്റ് നേടി.
നാനൂറിലധികം വിദ്യാർഥികൾക്ക് വോക്കൽ ആൻഡ് ഇൻസ്ട്രുമെന്റൽ മ്യൂസിക്, റോക്ക് സ്കൂൾ, ലണ്ടൻ ആൻഡ് ട്രിനിറ്റി കോളജ്, ലണ്ടൻ എന്നീ അന്തർദേശിയ സിലബസ് പരിശീലനം നൽകിവരുന്നുണ്ട്. ഓഡിയോ ആൻഡ് വിഷ്വൽ എൻജിനീയറിംഗ് രംഗത്തും വിദ്യാർഥികളെ മ്യൂസിക് പ്രൊഡക്ഷൻ മേഖലയിലും പരിശീലിപ്പിച്ചുകൊണ്ടിരിക്കുന്ന പാലക്കാട് രൂപതയുടെ ഈ സംഗീതസംരംഭം മ്യൂസിക് തെറാപ്പിയിലും അക്കാഡമിക് രംഗത്തും മുന്നേറുകയാണ്. ആയിരത്തിലധികം സംഗീതവിദ്യാർഥികളെ പരിശീലിപ്പിച്ചതിന്റെ ആഘോഷത്തിനിടയിലാണ് പുതുവത്സരത്തിൽ ഹിംസിന്റെ മറ്റൊരു പൊൻതൂവലായ് വിദ്യാർഥികൾക്ക് ഈ ഗ്രേഡ് ലഭിച്ചതെന്ന് ഡയറക്ടർ ഫാ. സനിൽ കുറ്റിപ്പുഴക്കാരൻ അറിയിച്ചു.
വിവിധ ഇടവകകളിൽ നിന്നും ഇരൂന്നൂറിലധികം വിദ്യാർഥികളെ ആരാധനാക്രമസംഗീതത്തിൽ പരിശീലിപ്പിച്ചിട്ടുണ്ട്. 26 ന് രൂപത പാസ്റ്ററൽ സെന്ററിൽ സംഘടിപ്പിക്കുന്ന ആഘോഷത്തിൽ റോക്ക് സ്കൂൾ, ലണ്ടൻ ഗ്രേഡ് സർട്ടിഫിക്കറ്റ് വിജയികൾക്ക് വിതരണം ചെയ്യും.
District News
പെരുവെമ്പ്: റോഡിലുടനീളം ഗർത്തങ്ങൾ നിറഞ്ഞ് വാഹനഅപകടങ്ങൾ പതിവായ കല്ലഞ്ചിറ -ചുങ്കം റോഡ് നവീകരണം തുടങ്ങി. റോഡിന്റെ ശോചനീയാവസ്ഥയെക്കുറിച്ച് കഴിഞ്ഞദിവസം ദീപിക വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. മഴപെയ്താൽ റോഡിൽ വെള്ളക്കെട്ട് കാരണം കാൽനടയാത്ര പോലും അപകടഭീഷണിയിലാണ്.
തത്തമംഗലം -പാലക്കാട് ബൈപ്പാസ് എന്നതിനാൽ നിരവധി വാഹനങ്ങൾ പതിവായി സഞ്ചരിക്കുന്ന പാത തകർന്നത് യുദ്ധകാലാടിസ്ഥാനത്തിൽ പുനർനിർമിക്കണമെന്ന് യാത്രക്കാരുടെ നിരന്തര ആവശ്യവും ഉണ്ടായിരുന്നു. പൂർണതോതിൽ നവീകരണം നടത്തുന്നതിനാൽ റോഡ് ജെസിബി ഉപയോഗിച്ച് മെറ്റൽ നീക്കം ചെയ്തു വരികയാണ്. റോഡിന്റെ ഇരുവശവും വീതി വർധിപ്പിച്ച് നവീകരണം നടത്തുന്നതിനാൽ വാഹനങ്ങൾ തടസമില്ലാതെ സഞ്ചരിക്കാൻ കഴിയുമെന്നത് യാത്രക്കാർക്ക് കൂടുതൽ സൗകര്യവുമാകും.
District News
കല്ലടിക്കോട്: കരിമ്പ ലിറ്റിൽ ഫ്ളവർ പള്ളിയിൽ വിശുദ്ധരായ കൊച്ചുത്രേസ്യയുടേയും ചാവറ കുര്യാക്കോസ് ഏലിയാസിന്റെയും സെബസ്ത്യാനോസിന്റെയും അൽഫോൻസാമ്മയുടെ യും തിരുനാളിനു തുടക്കമായി. രൂപത പ്രൊക്യുറേറ്റർ ഫാ. റെനി കാഞ്ഞിരത്തിങ്കൽ കൊടിയേറ്റം നിർവഹിച്ചു.
ഇന്നു വൈകുന്നേരം നാലിന് ആരാധന, 4.30 ന് ഫാ. മൈക്കിൾ നടക്കിലാന്റെ കാർമികത്വത്തിൽ പാട്ടുകുർബാന, പ്രസംഗം, ലദീഞ്ഞ്, നൊവേന എന്നിവയുണ്ടാകും.
നാളെ വൈകുന്നേരം നാലിന് ആരാധന, 4.45 ന് ഫാ. റിജോ കൊക്കാലിയുടെ കാർമികത്വത്തിൽ കുർബാന, സന്ദേശം, ലദീഞ്ഞ്, നൊവേന. വെള്ളിയാഴ്ച വൈകുന്നേരം 4.45 ന് സന്ദേശം, ഫാ. ജയ്സൺ ചൊവ്വല്ലൂരിന്റെ കാർമികത്വത്തിൽ പാട്ടുകുർബാന, പ്രസംഗം തുടങ്ങിയവയും ഉണ്ടാകും.
10 ന് രാവിലെ 6.30 ന് ഫാ. ജേക്കബ് ചുങ്കത്തിന്റെ കാർമികത്വത്തിലുള്ള കുർബാന, 3.30 ന് ഇടക്കുർശി, പനയമ്പാടം, കുറ്റിയോട് മേഖലകളിൽ നിന്ന് പള്ളിയിലേയ്ക്ക് അമ്പുപ്രദക്ഷിണം, 4.45 ന് ഫാ. ജിബിൻ കണ്ടത്തിലിന്റെ കാർമികത്വത്തിലുള്ള തിരുനാൾ കുർബാന, ലദീഞ്ഞ്, നൊവേന, ഫാ. റിജോ മേടക്കലിന്റെ സന്ദേശം, 7.30 ന് നാടകം എന്നിവയുണ്ടാകും.
ഞായറാഴ്ച രാവിലെ ഏഴിന് കുർബാന, 3.30 ന് ഫാ. ലോയിഡ് മൊയലന്റെ കാർമികത്വത്തിലുള്ള പാട്ടുകുർബാന, ഫാ. ഡാനി കോക്കാടന്റെ തിരുനാൾസന്ദേശം എന്നിവയുണ്ടാകും.
District News
കോയന്പത്തൂർ: പൊങ്കൽ ഉത്സവത്തോടനുബന്ധിച്ച് കോയമ്പത്തൂർ കൗണ്ടംപാളയം പ്രദേശത്ത് തൊഴിലാളികൾ മൺപാത്രങ്ങൾ നിർമിക്കുന്ന തിരക്കിൽ. വർഷംമുഴുവനും അലുമിനിയം, വെള്ളി പാത്രങ്ങളിൽ ഭക്ഷണം തയ്യാറാക്കുന്ന ആളുകൾ പൊങ്കൽ ഉത്സവത്തിൽ പൊങ്കൽ ഉണ്ടാക്കാൻ മൺപാത്രങ്ങൾ ഉപയോഗിക്കുന്നു. തമിഴ് ഉത്സവമായ തിരുനാളം 15 ന് ആഘോഷിക്കും.
മൺപാത്രങ്ങൾ നിർമിക്കുന്നതിനുള്ള ചുവന്ന കളിമണ്ണ് ആനക്കട്ടി, തടാകം, കണുവായ് തുടങ്ങിയ പ്രദേശങ്ങളിൽ നിന്നാണ് കൊണ്ടുവരുന്നത്. ഒരു യൂണിറ്റ് ചുവന്ന കളിമണ്ണ് 3,500 രൂപയ്ക്കാണ് വാങ്ങുന്നത്. മണ്ണ് നന്നായി ഉണക്കി പിന്നീട് അതിൽ വെള്ളം ഒഴിച്ച് കുഴയ്ക്കും.
കുഴച്ചും ചവിട്ടിയും മണ്ണ് തയ്യാറാക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ ആ ജോലിക്ക് ഇപ്പോൾ യന്ത്രങ്ങളാണ് ഉപയോഗിക്കുന്നത്. മണ്ണ് നനച്ച് മെഷീനിലിട്ട് കുഴച്ച് മൺപാത്രങ്ങൾ ഉണ്ടാക്കുന്നതിനുള്ള ചക്രത്തിൽ ഇട്ടു ഉരുട്ടും.
അതിനുശേഷം കലങ്ങൾ ഉണക്കി അവയ്ക്ക് നിറം നൽകും. ചൂളയിൽ ചുട്ടെടുക്കുമ്പോൾ കലങ്ങൾ തയ്യാറാകും. വിവിധ മൺപാത്രങ്ങൾ, സ്റ്റ്യൂ കലങ്ങൾ, വാട്ടർജഗ്ഗുകൾ, വാട്ടർ ടാങ്കുകൾ, വിറക് അടുപ്പുകൾ, ഭക്ഷണ പാത്രങ്ങൾ, പൂച്ചട്ടികൾ, കളിപ്പാട്ടങ്ങൾ, വിളക്കുകൾ എന്നിവ നിർമിച്ചുവരുന്നുണ്ട്.
വലിപ്പമനുസരിച്ച് അര കലത്തിന് 80 രൂപ, ഒരു കലത്തിന് 150, രണ്ട് കലത്തിന് 250, മൂന്ന് കലത്തിന് 350 നാല് കലത്തിന് 500 രൂപയുമാണ് വിലയെന്ന് മൺപാത്ര നിർമാണ തൊഴിലാളിയായ മാരിമുത്തു പറഞ്ഞു. മൺപാത്ര നിർമാണത്തിനുള്ള അസംസ്കൃത വസ്തുവായ ചുവന്ന കളിമണ്ണിന് കടുത്ത ക്ഷാമമുണ്ട്. ഇതുമൂലം വലിയ അളവിൽ മൺപാത്രങ്ങൾ ഉത്പാദിപ്പിക്കാൻ കഴിയില്ല. പ്രതിമാസ വരുമാനം 30,000 രൂപയാണ്.
ഇതിൽ തൊഴിലാളികളുടെ കൂലി, ചൂളയ്ക്കുള്ള വിറക്, വൈക്കോൽ, വെള്ളം, വൈദ്യുതി എന്നിവയ്ക്കായി 10,000 രൂപ ചെലവാകും. ആയിരക്കണക്കിന് ആളുകൾ ജോലിചെയ്തിരുന്ന ഈ വ്യവസായത്തിൽ ഇപ്പോൾ 100 ൽ താഴെ ആളുകൾ മാത്രമാണ് ഉള്ളത്. മറ്റ് വ്യവസായങ്ങൾപോലെ അത്ര എളുപ്പത്തിൽ പഠിക്കാനും പരിശീലിക്കാനും കഴിയില്ല. ദീർഘകാല പഠനം, പരിശീലനം, പക്വത എന്നിവ ആവശ്യമാണ്. ഈ വ്യവസായത്തെ നാശത്തിൽ നിന്ന് സംരക്ഷിക്കാൻ സർക്കാർ പദ്ധതി പ്രഖ്യാപിക്കണമെന്ന് തൊഴിലാളികൾ ആവശ്യപ്പെടുന്നു.
District News
പാലക്കയം: സെന്റ് മേരീസ് പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ 9 മുതൽ 12 വരെ ആഘോഷിക്കും. 9 ന് വൈകുന്നേരം നാലിന് വികാരി ഫാ. ചെറിയാൻ ആഞ്ഞിലിമൂട്ടിൽ കൊടിയേറ്റ് നിർവഹിക്കും.
തുടർന്ന് വിശുദ്ധ കുർബാന, സന്ദേശം, ലദീഞ്ഞ്, രൂപം എഴുന്നള്ളിച്ചുവയ്ക്കൽ എന്നിവ നടക്കും. 10 ന് വൈകുന്നേരം നാലിന് ആഘോഷമായ തിരുനാൾ പാട്ടുകുർബാന, സന്ദേശം എന്നിവയ്ക്ക് മാങ്കുറുശി സെന്റ് പീറ്റേഴ്സ് പള്ളി വികാരി ഫാ. ജോസ് പ്രകാശ് തൂണിക്കാവിൽ കാർമികത്വം വഹിക്കും. തുടർന്ന് ഇരുന്പാമുട്ടി പന്തലിലേക്ക് തിരുനാൾപ്രദക്ഷിണം. ലദീഞ്ഞ്, കുരിശിന്റെ ആശീർവാദം, ആകാശവർണവിസ്മയം എന്നിവയും ഉണ്ടാകും.
രാത്രി എട്ടിന് ഗാനമേള. 11 ന് രാവിലെ ഏഴരയ്ക്ക് വിശുദ്ധ കുർബാന. പത്തിന് ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്ക് മംഗലംഡാം സെന്റ്് സേവ്യേഴ്സ് സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ ഫാ. സിബിൻ കരുത്തി കാർമികത്വം വഹിക്കും. 11.30 ന് കുരിശുപള്ളിയിലേക്ക് തിരുനാൾപ്രദക്ഷിണം. മധ്യസ്ഥപ്രാർഥന, സമാപന ആശീർവാദം, വാദ്യമേളം, കൊട്ടിക്കലാശം. വൈകുന്നേരം ആറരയ്ക്ക് കുടുംബസംഗമം, കലാസന്ധ്യ. ഇടവകയിലെ കുട്ടികളുടെ കലാപരിപാടികളും ഭക്തസംഘടനകളുടെ വാർഷികവും തച്ചന്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേരി ജോസ് കാനാട്ട് ഉദ്ഘാടനം ചെയ്യും.
ജില്ലാ പഞ്ചായത്ത് അംഗം ബീന ജോയ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ബെറ്റി ലോറൻസ്, ഗ്രാമപഞ്ചായത്ത് അംഗം ഉണ്ണികൃഷ്ണൻ വേങ്ങശേരി എന്നിവർ ആശംസാപ്രസംഗം നടത്തും. 12 ന് മരിച്ചവരുടെ ഓർമദിനത്തിൽ രാവിലെ ആറരയ്ക്ക് ആരാധന.
ഏഴിന് വിശുദ്ധകുർബാന, സെമിത്തേരിയിൽ ഒപ്പീസ്, തുടർന്ന് കൊടിയിറക്കം എന്നിവയാണ് പരിപാടികൾ.
തിരുനാൾ പരിപാടികൾക്ക് വികാരി ഫാ. ചെറിയാൻ ആഞ്ഞിലിമൂട്ടിൽ, കണ്‍വീനർ ഷാജു കാഞ്ഞിരപ്പാറ, കൈക്കാരന്മാരായ ജോയി വെട്ടത്ത്, ജോസഫ് പാലക്കൽ എന്നിവർ നേതൃത്വം നൽകും.
District News
പാലക്കാട്: തൃത്താല മണ്ഡലത്തില്‍ 365.25 കോടി രൂപയുടെ വികസന പദ്ധതികള്‍ ഉദ്ഘാടനത്തിനൊരുങ്ങുന്നു.
171 പദ്ധതികളില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച 155 പദ്ധതികളുടെ ഉദ്ഘാടനവും 16 പദ്ധതികളുടെ നിര്‍മാണോദ്ഘാടനവും 16 മുതല്‍ ഫെബ്രുവരി 24 വരെ നടക്കുമെന്ന് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു.
മണ്ഡലത്തിലെ പത്ത് സ്കൂള്‍ കെട്ടിടങ്ങള്‍ ഉള്‍പ്പെടെ 35 പദ്ധതികളും 65 എംഎല്‍എ ഫണ്ട് റോഡുകള്‍, മുഖ്യമന്ത്രിയുടെ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 55 റോഡുകള്‍, ആറ് പിഡബ്ല്യുഡി റോഡുകള്‍, തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കീഴിലുള്ള രണ്ട് റോഡുകള്‍ എന്നീ പദ്ധതികളാണ് ഉദ്ഘാടനത്തിന് ഒരുങ്ങുന്നത്.
തൃത്താല മണ്ഡലത്തില്‍ അഞ്ചുകൊല്ലം കൊണ്ട് 984.90 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് യാഥാര്ഥ്യമാക്കിയതതെന്ന് മന്ത്രി അറിയിച്ചു. ഉദ്ഘാടനത്തിന് ഒരുങ്ങുന്ന കൂറ്റനാട് ടൗണ്‍ നവീകരണ പദ്ധതി പൂര്‍ത്തീകരിക്കുന്നതോടെ കൂറ്റനാടിന്റെ മുഖച്ഛായ മാറും.
32 കോടി രൂപ വിനിയോഗിച്ച് സുശീലപ്പടി മേല്‍പ്പാല നിര്‍മാണവും ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു.
District News
പാണത്തൂർ: പാണത്തൂരിൽ നിന്ന് സുള്ള്യയിലേക്കുള്ള അന്തർസംസ്ഥാന പാതയ്ക്കു സമീപം കാട്ടാനയിറങ്ങി. ഇന്നലെ രാവിലെ കല്ലപ്പള്ളിയിൽ പ്ലാന്റേഷൻ കോർപറേഷന്റെ കശുമാവിൻ തോട്ടത്തിലാണ് നാട്ടുകാർ ഒറ്റയാനെ കണ്ടത്.
കർണാടകയിൽ നിന്നുള്ള ശബരിമല തീർഥാടകരുടെയും മറ്റും വാഹനങ്ങൾ നിരന്തരം പോകുന്ന വഴിയായതിനാൽ നാട്ടുകാരും യാത്രക്കാരും ആശങ്കയിലായി.
നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എം.പി. രാജുവിന്റെ നേതൃത്വത്തിലുള്ള വനംവകുപ്പ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
ആന കല്ലപ്പള്ളി ദൊഡ്ഡമന ഭാഗത്തെ റിസർവ് വനത്തിലേക്ക് നീങ്ങിയതായും ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നും വനംവകുപ്പ് അധികൃതർ വ്യക്തമാക്കി. എങ്കിലും ഇതുവഴി പോകുന്ന വാഹന യാത്രക്കാർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
District News
കാസർഗോഡ്: ദേശീയപാതയിൽ ചരക്കുലോറിക്കടിയിൽപ്പെട്ട് സ്കൂട്ടർ യാത്രികന് ഗുരുതരമായി പരിക്കേറ്റു. ജില്ലാ പോലീസ് ഓഫീസിലെ കരാർ ജീവനക്കാരനായ മുളിയാർ ബാവിക്കര സ്വദേശി ബാബുരാജിനാണ് (64)പരിക്കേറ്റത്. ഇദ്ദേഹത്തിന്റെ ഇടതുകാൽ പൂർണമായും ചതഞ്ഞുപോയ നിലയിലാണ്.
ഇന്നലെ രാവിലെ ഏഴോടെ പുതിയ ബസ്സ്റ്റാൻഡിനു സമീപത്തുവച്ചായിരുന്നു അപകടം. എംജി റോഡിലൂടെ വന്ന ചരക്കുലോറി മംഗളൂരു ഭാഗത്തേക്ക് പോകുന്നതിനായി ദേശീയപാതയിലേക്ക് കയറുന്നതിനിടെയാണ് സ്കൂട്ടർ ലോറിക്കടിയിൽ പെട്ടത്. 50 മീറ്ററോളം ദൂരം സ്കൂട്ടറിനെ വലിച്ചുകൊണ്ടുപോയ ശേഷമാണ് ലോറി നിന്നത്.
അഗ്നിരക്ഷാസേനയെത്തി ലോറിയുടെ മുൻഭാഗം ഉയർത്തിയാണ് ബാബുരാജിനെ പുറത്തെടുത്തത്. ആശുപത്രിയിലേക്ക് മാറ്റുന്നതിനു മുമ്പ് കടുത്ത വേദനയിലും അപാരമായ മനസാന്നിധ്യത്തോടെ ബാബുരാജ് തന്നെ ബന്ധുക്കളെ ഫോണിൽ വിളിച്ച് വിവരമറിയിച്ചിരുന്നു. തുടർന്ന് ചെങ്കളയിലെ ആസ്റ്റർ മിംസ് ആശുപത്രിയിലെത്തിച്ച ബാബുരാജിനെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
District News
പിലിക്കോട്: ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം വെള്ളച്ചാല്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം. മീനാകുമാരി നിര്‍വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ഇ. കുഞ്ഞിരാമന് അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.വി. രാംദാസ് മുഖ്യപ്രഭാഷണം നടത്തി.
വാര്‍ഡ് മെംബര്‍ വി.കെ. സരോജ, സ്കൂള്‍ സൂപ്രണ്ട് പി.കെ. തിരുമലേഷ്, മുഖ്യാധ്യാപിക പി. ബിന്ദു എംസിഎച്ച് ഓഫീസര്‍ പി. ഉഷ, ഡിപിഎച്ച്എന്‍ എം. ശാന്ത, ജില്ലാ എഡ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് മഠത്തില്‍, ഓലാട്ട് കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.വി. മഹേഷ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
District News
വെള്ളരിക്കുണ്ട്: മങ്കയത്തെ ഗാന്ധിഭവൻ ലവ് ആൻഡ് കെയറിലെ അന്തേവാസികൾക്ക് മാസത്തിൽ രണ്ടുതവണ പൊതിച്ചോർ നൽകുന്ന ഫ്രണ്ട്സ് അറ്റ് ഹോം പദ്ധതിയുമായി വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് എച്ച്എസ്എസിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ.
സ്കൂൾ മാനേജർ റവ. ഡോ. ജോൺസൺ അന്ത്യാംകുളം ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ ഷാജൻ പൈങ്ങോടൻ അധ്യക്ഷത വഹിച്ചു. സീനിയർ കാഡറ്റ് അമേയ രാജീവ് പദ്ധതിപ്രവർത്തനം വിവരിച്ചു. അബ്ദുറഹ്മാൻ, ശ്രീജ, എഎസ്ഐ കെ. മനോജ്, സിപിഒ വി.ജെ. ഷാലി,ഗാന്ധി ഭവൻ മാനേജർ റോബി സണ്ണി എന്നിവർ പ്രസംഗിച്ചു. സീനിയർ അസിസ്റ്റന്റ് സിസ്റ്റർ മിനി ജേക്കബ്, സാലി ജോസഫ്, കമ്യൂണിറ്റി പോലീസ് ഓഫീസറായ റാണി എം. ജോസഫ് എന്നിവർ നേതൃത്വം നൽകി.
District News
ചട്ടഞ്ചാൽ: തെക്കിലിൽ നിർമാണം നടക്കുന്ന ദേശീയപാതയിൽ അപകടങ്ങളൊഴിയുന്നില്ല. കഴിഞ്ഞ ദിവസം തെക്കിൽ ഫെറിക്കു സമീപത്തെ കയറ്റത്തിൽ ചരക്കുലോറി മറിഞ്ഞതിനെ തുടർന്ന് ഏറെനേരം ഗതാഗതം സ്തംഭിച്ചു. ലോറിയിലുണ്ടായിരുന്ന 24 ടണ്ണോളം വെളുത്തുള്ളി റോഡിലേക്ക് വീണതോടെയാണ് ഗതാഗതം തടസപ്പെട്ടത്. ലോറി ഡ്രൈവറും ക്ലീനറും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കയറ്റം കയറുമ്പോൾ ലോറി പിന്നോട്ടുരുണ്ടതിനെ തുടർന്നായിരുന്നു അപകടം.
ആഴ്ചകൾക്കുമുമ്പ് ഇതേ സ്ഥലത്ത് സ്വകാര്യ ബസും രണ്ട് ചരക്കുലോറികളും കൂട്ടിയിടിച്ച് 19 പേർക്ക് പരിക്കേറ്റിരുന്നു. നിയന്ത്രണം വിട്ട ചരക്കുലോറി ബസിന്റെ പിന്നിലിടിക്കുകയും ബസ് മറ്റൊരു ലോറിയിലിടിക്കുകയും ചെയ്തായിരുന്നു അപകടം. നേരത്തേ മറ്റൊരു ചരക്കുലോറിയും ഇതേ സ്ഥലത്ത് തലകീഴായി മറിഞ്ഞിരുന്നു.
പഴയ ദേശീയപാതയിലെ അപകടമേഖലകളിലൊന്നായിരുന്ന തെക്കിൽ വളവിൽ ഇപ്പോൾ പാലം നിർമിക്കുകയും പാതയുടെ വീതി കൂട്ടുകയും ചെയ്തിട്ടും അപകടങ്ങളൊഴിയാത്ത നിലയാണ്.
പ്രവൃത്തികളിലെ മെല്ലെപ്പോക്കാണ് അപകടങ്ങൾക്കിടയാക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. മഴക്കാലത്ത് ഇവിടെ മണ്ണിടിച്ചിൽ മൂലം ആഴ്ചകളോളം ഗതാഗതം തടസപ്പെട്ടിരുന്നു. എന്നാൽ മഴ മാറിയിട്ടും പ്രവൃത്തികൾക്ക് വേഗം വച്ചിട്ടില്ലെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും പരാതി.
District News
പള്ളിക്കര: സംസ്ഥാനപാതയിൽ നവീകരണപ്രവൃത്തികൾക്കായി മെറ്റലിറക്കാനെത്തിയ ടിപ്പർ ലോറിയുടെ പിൻവശം തട്ടി വൈദ്യുത കമ്പിയും മൂന്ന് തൂണുകളും തകർന്നു.
തിങ്കളാഴ്ച ഉച്ചയോടെ പൂച്ചക്കാടിനും കല്ലിങ്കാലിനും ഇടയിലായിരുന്നു സംഭവം. നിലംപതിച്ച വൈദ്യുത കമ്പികളിൽ നിന്ന് തീപ്പൊരികൾ ചിതറിയതിനെ തുടർന്ന് റോഡരികിലെ ഉണങ്ങിയ കുറ്റിച്ചെടികളിൽ തീ പടർന്നു. ലോറിയിലേക്കും തൊട്ടടുത്ത ട്രാൻസ്ഫോർമറിലേക്കും തീ പടരാതിരുന്നതുമൂലം വൻ അപകടം ഒഴിവായി. അപകടത്തെ തുടർന്ന് പൂച്ചക്കാട്, കല്ലിങ്കാൽ ഭാഗങ്ങളിൽ മണിക്കൂറുകളോളം വൈദ്യുതി വിതരണം തടസപ്പെട്ടു.
സംസ്ഥാനപാതയുടെ നവീകരണ പ്രവൃത്തികൾക്കായി കരാർ ഏറ്റെടുത്ത ഊരാളുങ്കൽ സൊസൈറ്റിയുടെ കീഴിൽ മെറ്റലിറക്കാനെത്തിയ ലോറിയാണ് അപകടമുണ്ടാക്കിയത്.
പാതയോരത്ത് മെറ്റലിറക്കാനായി ടിപ്പർ ലോറിയുടെ പിൻവശം ഉയർത്തുമ്പോൾ അത് വൈദ്യുത കമ്പിയിൽ തട്ടുകയായിരുന്നു. തൊട്ടടുത്ത് വൈദ്യുത കമ്പികളും തൂണുകളും ട്രാൻസ്ഫോർമറും ഉണ്ടെന്ന കാര്യം ശ്രദ്ധിക്കാതെയാണ് ലോറിയുടെ പിൻവശം ഉയർത്തിയതെന്നാണ് സൂചന. ഈ ഭാഗം കമ്പികളിൽ കുടുങ്ങിയതിനൊപ്പമാണ് തൂണുകളടക്കം നിലംപൊത്തിയത്.
സംഭവം ഉടൻതന്നെ നാട്ടുകാർ ചിത്താരിയിലെ വൈദ്യുതി സെക്ഷൻ ഓഫീസിൽ വിളിച്ചറിയിച്ചതിനെ തുടർന്നാണ് ലൈനുകൾ ഓഫ് ചെയ്ത് വൻ അപകടം ഒഴിവാക്കിയത്.
District News
ബദിയഡുക്ക: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന മെഗാ ലൈബ്രറി സ്നിഗ്ധയിലേക്ക് ബദിയടുക്ക മാതൃകാ സിഡിഎസ് ആദ്യ ഘട്ട പുസ്തക സമാഹരണമായി 960 പുസ്തകങ്ങള്‍ കൈമാറി.
ജില്ലയിലെ കുടുംബശ്രീ സംഘടനാ സംവിധാനമാകെ കൈകോര്‍ത്ത് കൊണ്ട് ഒരു ലക്ഷം പുസ്തകങ്ങള്‍ സമാഹരിക്കുകയെന്നതാണ് ലക്ഷ്യം.
ബദിയടുക്ക കുടുംബശ്രീ ചെയര്‍പേഴ്സണ്‍ അനിത ക്രാസ്തയുടെ നേതൃത്വത്തിലുള്ള സിഡിഎസ് ഭരണ സമിതി, സപ്പോര്‍ട്ടിംഗ് സ്റ്റാഫ് എന്നിവര്‍ പുസ്തകങ്ങള്‍ കൈാറി. ജില്ലയിലെ ആദ്യത്തെ പുസ്തക സമാഹരണ പരിപാടിയാണ് ബദിയടുക്കയില്‍ നടന്നത്.
കാസർഗോഡ് ജില്ലാപഞ്ചായത്തിന്റെ സഹകരണത്തോടെ മടിക്കൈ എരിക്കുളത്ത് അനുവദിച്ച ഓഫീസിലാണ് സ്നിഗ്ധ ലൈബ്രറി പ്രവര്‍ത്തനമാരംഭിക്കുക. ജില്ലയില്‍ സമ്പൂര്‍ണ വായനാ സാക്ഷരതയ്ക്കൊപ്പം സ്ത്രീകളുടെ അറിവിടങ്ങള്‍ ലക്ഷ്യമാക്കിയാണ് വായനശാല പ്രവര്‍ത്തിക്കുക. കുടുംബശ്രീ ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ രതീഷ് പിലിക്കോട്, എസ്. യദുരാജ്, പ്രേമ എന്നിവർ പ്രസംഗിച്ചു.
District News
തൃക്കരിപ്പൂർ: സ്ഥിരംസമിതികളിലേക്കുള്ള അംഗങ്ങളുടെ തെരഞ്ഞെടുപ്പിൽ വലിയപറമ്പിലും തൃക്കരിപ്പൂരിലും മുന്നണികളിലെ പ്രതീക്ഷകൾക്ക് അപ്പുറത്താണ് കാര്യങ്ങൾ എത്തിയത്. എൽഡിഎഫിന് വെറും മൂന്ന് അംഗങ്ങൾ മാത്രമുള്ള തൃക്കരിപ്പൂർ പഞ്ചായത്തിൽ വികസനകാര്യ സ്ഥിരം സമിതിയിലേക്ക് 20 അംഗങ്ങളുള്ള യുഡിഎഫ് പക്ഷത്തെ ഫായിസ് ബീരിച്ചേരിക്കൊപ്പം എൽഡിഎഫ് അംഗം എം. രാമചന്ദ്രനും തെരഞ്ഞെടുക്കപ്പെട്ടു.
സ്ഥിരം സമിതി അധ്യക്ഷ തെരഞ്ഞെടുപ്പിന് മുന്നോടിയായി തൃക്കരിപ്പൂർ പഞ്ചായത്തിൽ നടന്ന വിവിധ സമിതികളിലേക്കുള്ള അംഗങ്ങളുടെ തെരഞ്ഞെടുപ്പിലാണ് അപ്രതീക്ഷിത സംഭവങ്ങളുണ്ടായത്. വികസനകാര്യസമിതിയിൽ ഒരംഗത്തെ ഉൾപ്പെടുത്തണമെന്ന എൽഡിഎഫ് ആവശ്യം പരിഗണിക്കാത്തതിനാൽ വൈക്കത്ത് വാർഡിൽ നിന്നും വിജയിച്ച എം. രാമചന്ദ്രൻ വികസനകാര്യ സമിതിയിലേക്ക് മത്സരിക്കുകയായിരുന്നു. ആറംഗങ്ങൾ മത്സരിച്ച വോട്ടെടുപ്പിൽ യുഡിഎഫിലെ ഫായിസ് ബീരിച്ചേരിക്കൊപ്പം തെരഞ്ഞെടുപ്പിലെ രണ്ടാം മുൻഗണന ക്രമപ്രകാരം എം. രാമചന്ദ്രൻ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.
ആദ്യ അപേക്ഷകൻ എന്ന പരിഗണനയാണ് എം. രാമചന്ദ്രന് അനുകൂലമായത്. ഇതോടെ യുഡിഎഫ് പഞ്ചായത്തംഗമായ ഉടുമ്പുന്തല ഈസ്റ്റ് വാർഡിലെ എം.കെ. സക്കീന വികസന സ്ഥിരം സമിതിയിൽ നിന്നും പുറത്തായി.
അതേസമയം വലിയപറമ്പ് പഞ്ചായത്തിൽ ധനകാര്യ സ്ഥിരം സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ വെട്ടിലാക്കുന്ന തരത്തിൽ വനിത സംവരണ സീറ്റിൽ എൽഡിഎഫ് മത്സരിക്കാതിരുന്നത് ആശയ കുഴപ്പവുമുണ്ടാക്കി.
പഞ്ചായത്തിലെ ആകെയുള്ള 14 അംഗങ്ങളിൽ യുഡിഎഫിന് എട്ടംഗങ്ങളും എൽഡിഎഫ് ആറ് അംഗങ്ങളുമാണുള്ളത്. വനിതാ സംവരണത്തിലേക്ക് എൽഡിഎഫ് സ്ഥാനാർഥി മത്സരിക്കേണ്ടതില്ലെന്ന എൽഡിഎഫ് തീരുമാനം യുഡിഎഫ് മനസിലാക്കിയത് വൈകിയാണ്. അപ്പോഴേക്കും വിവിധ സമിതികളിലേക്ക് യുഡിഎഫ് അംഗങ്ങളുടെ ധാരണ വരുത്തിയിരുന്നു.
എൽഡിഎഫിൽ നിന്ന് ഒരു വനിതയെ ധനകാര്യസമിതിയിൽ വിജയിപ്പിച്ചാൽ മറ്റു മൂന്ന് കമ്മിറ്റികളും അനായാസം ജയിച്ചുകയറാമെന്നായിരുന്നു യുഡിഎഫ് കണക്കു കൂട്ടൽ. എന്നാൽ നാലു സമിതികളിലും വിജയിക്കാവുന്ന ഭൂരിപക്ഷം യുഡിഎഫിന് ഉണ്ടായിരുന്നിട്ടും തെരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിലേക്ക് മാറ്റിവയ്ക്കേണ്ടി വന്നത് എൽഡിഎഫിന്റെ തന്ത്രമായിരുന്നു. ഇത് ഇന്നു നടക്കുന്ന ധനകാര്യ സ്ഥിരം സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പിലേക്ക് കാര്യങ്ങൾ എത്തിച്ചു. വനിത അംഗങ്ങളുടെ പിൻബലത്തിൽ എൽഡിഎഫിന് ഭൂരിപക്ഷം ലഭിക്കാനുള്ള സാഹചര്യവും ഇന്നു നടക്കുന്ന തെരഞ്ഞെടുപ്പിലുണ്ടായാൽ ഇത് യുഡിഎഫിന് കനത്ത തിരിച്ചടിയാവും.
District News
പെരുമ്പടവ്: കോഴിയിറച്ചിക്കും കോഴിമുട്ടയ്ക്കും വില കുതിക്കുന്നു. ഒരുമാസത്തിനിടയില്‍ കോഴിയിറച്ചി കിലോയ്ക്ക് 50 രൂപയോളം കൂടി, 170-172ലെത്തി. മുട്ടയ്ക്ക് എട്ടു രൂപയാണ് വില. നവംബറില്‍ ആറുമുതല്‍ 6.50 രൂപയായിരുന്നു മുട്ടവില. ക്രിസ്മസ്, മണ്ഡലകാല സമയങ്ങളില്‍ പൊതുവേ കോഴിയിറച്ചിയ്ക്കും മുട്ടയ്ക്കും വില കുറയുന്നതാണ്. എന്നാല്‍ ഇപ്പോൾ പതിവിന് വിപരീതമായി വില ഓരോ ദിവസവും കൂടുകയാണെന്ന് കച്ചവടക്കാർ പറയുന്നു.
വില വർധന ഹോട്ടല്‍-ഭക്ഷ്യ മേഖലയേയും ബാധിച്ചിട്ടുണ്ട്. ഡിസംബർ തുടക്കത്തില്‍ 118-120 രൂപയായിരുന്നു കോഴിവില. ക്രിസ്മസിന് വില 145 കടന്നു.കോഴിക്കുഞ്ഞുങ്ങളുടെ വില കൂടിയതും പ്രാദേശിക ഉത്പാദനം ഇടിഞ്ഞതുമാണ് കോഴിവില വർധിക്കാൻ കാരണമെന്ന് മൊത്തക്കച്ചവടക്കാർ പറയുന്നു.
35-40 രൂപയുണ്ടായിരുന്ന കോഴിക്കുഞ്ഞുങ്ങള്‍ക്ക് 55 രൂപയാണ് ഇപ്പോള്‍ വില. തമിഴ്നാട്ടില്‍നിന്ന് ആന്ധ്രയടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് വ്യാപകമായി മുട്ട കയറ്റിവിടുന്നതും വില വർധിക്കാൻ കാരണമായി. കേക്കിന്റെ ഉത്പാദനം വർധിച്ചതോടെ മുട്ടയ്ക്ക് ഡിമാൻഡ് കൂടിയിരുന്നു. എന്നാല്‍ സീസണ് കഴിഞ്ഞിട്ടും വില കുറയുന്നില്ല.
കേരളത്തിൽ ഒരു ദിവസം10 ലക്ഷം ഇറച്ചിക്കോഴികളെ വില്‍ക്കുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. എന്നാൽ ആവശ്യമായ കോഴിയുടെ പത്തിലൊന്നു പോലും ഇവിടെ ഉത്പാദിപ്പിക്കുന്നില്ല. തമിഴ്നാട്ടിൽനിന്നടക്കം കോഴികളെ എത്തിച്ചാണ് മലയാളികളുടെ തീൻമേശയിൽ ചിക്കൻ വിഭവങ്ങൾ എത്തുന്നത്. സാധാരണഗതിയിൽ ഈ സമയത്ത് കോഴിക്ക് വില കുറയുന്നത് കൊണ്ട് തന്നെ ഇവിടെയുള്ള കർഷകർ കോഴിക്കുഞ്ഞുങ്ങളെ ഇട്ടിട്ടില്ല. ഇതോടെ കോഴിവില ഗണ്യമായി വർധിച്ചു.
കൂടാതെ തമിഴ്നാട് ലോബി ഇങ്ങോട്ട് കോഴികളെ അയയ്ക്കുന്നതും കുറച്ചു. ഇതും കോഴി വില കൂടാൻ ഇടയാക്കി. ഒരു സീസണിൽ ഒരു ഫാമിൽ എട്ടു തവണയെങ്കിലും കോഴിയെ ഇടുമ്പോൾ ഇങ്ങനെ വല്ലപ്പോഴുമാണ് കർഷകർക്ക് ലാഭം ലഭിക്കുന്നത്. ഇപ്പോൾ ഫാമിൽ കോഴിക്ക് മൊത്തവില
140 രൂപയുണ്ട്. 115 -120 രൂപയോളം ചെലവും വരുന്നുണ്ട്. പക്ഷേ ഇപ്പോൾ നേരിട്ട് കൃഷി ചെയ്യുന്ന കർഷകർ കുറവാണ്.
വലിയ വ്യാപാരികൾ കോഴിക്കുഞ്ഞുങ്ങളെയും തീറ്റയും മരുന്നും ഉൾപ്പെടെ കൊടുത്തു സാധാരണ കർഷകരെ കൊണ്ട് കോഴിക്കുഞ്ഞുങ്ങളെ വളർത്തി എടുക്കുകയാണ് ചെയ്യുന്നത്. 40 ദിവസം കഴിയുമ്പോൾ ഒരു കിലോ ഇറച്ചിക്ക് ഏഴുരൂപ എന്ന നിരക്കിലാണ് കർഷകർക്ക് കൊടുക്കുന്നത്. അതിനാൽ തന്നെ ഈ വില വർധന സാധാരണ കോഴി കർഷകർക്ക് ഗുണപ്രദമാകുന്നില്ല. പലരും ഒരു തൊഴിൽ എന്ന രീതിയിൽ മാത്രമേ ഇതിനെ കാണുന്നുള്ളൂ.
കോഴിയിറച്ചിക്ക്
വിലസ്ഥിരത വേണം
കോഴിയിറച്ചി വില കൂടിയതുകൊണ്ട് സാധാരണ കോഴിക്കർഷകർക്ക് ഗുണം ലഭിക്കുന്നില്ല. വില സ്ഥിരത ഉറപ്പാക്കുകയാണെങ്കിൽ ഇതിന് ഒരു പരിഹാരമാകും.
-ഷാബു ആന്റണി
(കോഴി കർഷകൻ)
District News
പരിയാരം: പ്രത്യാശ നമ്മുടെ ജീവിതത്തില്‍ ഒരിക്കലും അണയാത്ത പുണ്യമായി മാറണമെന്ന് കോഴിക്കോട് ആർച്ച്ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍. കണ്ണൂര്‍ രൂപതയില്‍ ഒരുവര്‍ഷമായി വിവിധ പരിപാടികളോടെ നടത്തിവന്ന മഹാജൂബിലിയുടേയും ദൈവദാസന് ലീനസ് മരിയ സുക്കോളിന്റെ 12-ാമത് സ്വര്‍ഗീയ പ്രവേശന വാര്‍ഷികത്തിന്റേയും ഭാഗമായി മരിയപുരം നിത്യസഹായമാതാ പള്ളിയില്‍ നടന്ന പൊന്തിഫിക്കല്‍ ദിവ്യബലിക്ക് മുഖ്യകാര്‍മികത്വം വഹിച്ച് പ്രസംഗിക്കുകയായിരുന്നു ആര്‍ച്ച്ബിഷപ്.
ബെത്ലഹേം മഹിമ മറന്ന് എളിമപ്പെട്ട സ്ഥലമാണ്. ലോകത്ത് സമാധാനം വേണമെങ്കില്‍ മനുഷ്യന് ചെറുതാകാനും സ്വയം ശൂന്യവത്കരിക്കാനും പഠിക്കണമെന്നതാണ് ബെത്ലഹേം നല്കുന്ന സന്ദേശം. ഇത്തരത്തില്‍ എളിമപ്പെട്ടതും പ്രത്യാശയുമുള്ള ജീവിതമായിരുന്നതിനാലാണ് സുക്കോളച്ചന് മലബാറിലെ ജനങ്ങള്‍ക്ക് വസ്ത്രവും ഭക്ഷണവും പാര്‍പ്പിടവും വിശ്വാസവും നല്കി അവരുടെ സംരക്ഷകനായി മാറാന്‍ കഴിഞ്ഞത്.
പ്രത്യാശ ദൈവത്തിലുള്ള ശരണവും ഉറപ്പുമാണ്. ദൈവം ഒരിക്കലും കൈവിടില്ലെന്ന വിശ്വാസമാണത്. വിശ്വാസവും പ്രത്യാശയും സ്നേഹവും വിതറിയാണ് സുക്കോളച്ചന് കടന്നുപോയതെന്നും വിശുദ്ധ ജീവിതം നയിച്ച മിഷനറിമാരെ കാണാന്‍ കഴിഞ്ഞത് നമ്മുടെ ഭാഗ്യമാണെന്നും ആര്‍ച്ച് ബിഷപ് പറഞ്ഞു.
കണ്ണൂര്‍ ബിഷപ് ഡോ.അലക്സ് വടക്കുംതല ആമുഖപ്രഭാഷണം നടത്തി. പ്രത്യാശ ജനിക്കേണ്ടത് കുരിശിന്റെ ചുവട്ടില്നിന്നാകണമെന്നും പ്രത്യാശയുള്ളവര്‍ക്ക് നല്ലൊരു ഭാവിയുണ്ടെന്നും ഡോ.അലക്സ് വടക്കുംതല പറഞ്ഞു. സഹായ മെത്രാന് ഡോ.ഡെന്നീസ് കുറുപ്പശേരി, രൂപതാ വൈദികര്‍ എന്നിവര്‍ സഹകാര്‍മികരായി.
മോണ്‍. ഡോ. ക്ലാരന്‍സ് പാലിയത്ത്, പ്രൊക്കുറേറ്റര്‍ ഡോ. ജോയ് പൈനാടത്ത്, കേരള ജെസ്യൂട്ട് പ്രൊവിന്‍ഷ്യാള്‍ ഡോ.ഹെന്റി പട്ടരുമഠത്തില്‍, ദീനസേവനസഭ സുപ്പീരിയര്‍ സിസ്റ്റര്‍ ആന്‍സി തുടങ്ങിയവരും രൂപതയിലെ വിവിധ ഇടവകകളില്‍ നിന്നെത്തിയ വിശ്വാസസമൂഹവും തിരുക്കര്‍മങ്ങളില്‍ പങ്കെടുത്തു.
2024 ഡിസബര്‍ 24 ന് റോമിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ വിശുദ്ധ വാതില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ തുറന്നതോടെയാണ് കണ്ണൂര്‍ രൂപതയിലും ആത്മീയ നവീകരണം ലക്ഷ്യമാക്കിയുള്ള പ്രത്യാശയുടെ മഹാജൂബിലി പരിപാടികള്‍ തുടങ്ങിയത്. വിശാസസമൂഹത്തിനായി തുറന്നുകൊടുത്തിരുന്ന ഈ വിശുദ്ധവാതില്‍ ഇന്നലെ ലെയോ പതിനാലാമന്‍ മാര്‍പാപ്പ അടച്ചിരുന്നു. ഇതിനൊപ്പമാണ് കണ്ണൂര്‍ രൂപതയിലേയും മഹാജൂബിലി സമാപനം സംഘടിപ്പിച്ചത്. ജൂബിലി സമാപനത്തിന്റെ ഭാഗമായി ആറ് മേഖലകളില്‍ നിന്നെത്തിച്ച ജൂബിലി കുരിശുകളെ സ്വീകരിച്ച ശേഷമുള്ള ദിവ്യകാരുണ്യ ആരാധനയും നടന്നു.
മലബാറിന്റെ മഹാമിഷണറി ദൈവദാസന് ഫാ. ലീനസ് മരിയ സുക്കോളിന്റെ 12-ാം സ്വര്‍ഗീയ ജന്മദിനത്തിന്റെ ഭാഗമായി ഖബറിടത്തില്‍ നടത്തിയ അനുസ്മരണ പ്രാര്‍ഥനയ്ക്ക് ആര്‍ച്ച് ബിഷപ് ഡോ.വര്‍ഗീസ് ചക്കാലക്കല്‍ നേതൃത്വം നല്കി. സ്നേഹവിരുന്നോടെയാണ് ചടങ്ങുകള്‍ സമാപിച്ചത്.
District News
ഇരിട്ടി: ആറളം ഫാം പുനരധിവാസ മേഖലയിൽ നിർമാണത്തിലിരിക്കുന്ന ആന മതിലിന്റെ കോൺക്രീറ്റ് പ്രവൃത്തിക്ക് തയാറാക്കിയ കമ്പികൾ ആന ചവിട്ടി നശിപ്പിച്ചു. പൂക്കുണ്ട് മേഖലയിലാണ് പില്ലറിന്റെ കോൺക്രീറ്റിംഗിന് കെട്ടി തയാറാക്കിയ കമ്പികൾ ചവിട്ടി നശിപ്പിച്ചത്. അഞ്ച് പില്ലറുകൾ ചവിട്ടി നശിപ്പിച്ചു.
മൊട്ടുകൊമ്പനാണ് നാശം വിതച്ചതെന്നാണ് പ്രദേശവാസികൾ പറയുന്നത്. ആന ചവിട്ടി വളച്ചതോടെ പില്ലറിന്റെ അടിത്തറ ഉൾപ്പെടെ പൊളിച്ചുമാറ്റി വളഞ്ഞ കമ്പികൾ നേരെയാക്കി വേണം വീണ്ടും നിർമാണം തുടരാൻ. ഇതോടെ ഇഴഞ്ഞുനീങ്ങുന്ന മതിൽ നിർമാണത്തിന് വീണ്ടും കാലതാമസം വരുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ. നിർമാണം വൈകിയാൽ കശുവണ്ടി, മാമ്പഴ സീസൺ ആരംഭിക്കുന്നതോടെ വീണ്ടും ആനക്കൂട്ടം ജനവാസമേഖലയിലെത്തും.
District News
കാസർഗോഡ്: കുറ്റിക്കോലിലെ പലചരക്കുകടയിലെ മേശവലിപ്പിൽനിന്ന് പട്ടാപ്പകൽ 45,000 രൂപ കവർന്ന കുപ്രസിദ്ധ മോഷ്ടാവ് കുരുവി സജു (സജീവൻ- 42) നീലേശ്വരത്ത് പിടിയിലായി. കടയിലെ സിസിടിവി ദൃശ്യങ്ങളിൽനിന്നാണ് സജുവിനെ തിരിച്ചറിഞ്ഞത്. തുടർന്ന് നീലേശ്വരം പോലീസിന്റെ സഹായത്തോടെ തൈക്കടപ്പുറത്തുനിന്നാണ് ഇയാളെ പിടികൂടിയത്.
ഇരിട്ടി പെരിങ്കിരി സ്വദേശിയായ സജു കുറച്ചുനാളായി തൈക്കടപ്പുറത്തെ വാടക ക്വാർട്ടേഴ്സിലാണ് താമസം. മാസങ്ങൾക്കു മുമ്പ് നീലേശ്വരം ബസ്സ്റ്റാൻഡിനു സമീപത്തെ പെട്രോൾ പമ്പിലെ മേശവലിപ്പിൽനിന്ന് ഒന്നര ലക്ഷത്തോളം രൂപ കവർന്ന സംഭവത്തിൽ പിടിയിലായിരുന്നു. അന്നും സിസിടിവിയാണ് ഇയാളെ കുടുക്കിയത്.
പട്ടാപ്പകൽ തന്നെ മറ്റുള്ളവരുടെ കണ്ണുവെട്ടിച്ച് പണമോ സാധനങ്ങളോ അടിച്ചുമാറ്റി കടന്നുകളയുന്നതിൽ വിദഗ്ധനായ സജുവിനെതിരേ കണ്ണൂർ, കാസർഗോഡ് ജില്ലകളിലായി ഇരുപതോളം കേസുകളുണ്ട്. കണ്ണൂരിൽ പോലീസിന്റെയും നാട്ടുകാരുടെയും സ്ഥിരം നോട്ടപ്പുള്ളിയായി മാറിയതോടെയാണ് ഇയാൾ കാസർഗോഡ് ജില്ലയിലേക്ക് താവളം മാറ്റിയത്.
കുറ്റിക്കോൽ ടൗണിലെ പണച്ചിലങ്ങാൽ സ്റ്റോർസ് എന്ന കടയിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. ഉച്ചയ്ക്ക് കടയുടമ സി. കുഞ്ഞിക്കൃഷ്ണൻ പുറത്തുപോയ സമയത്താണ് ഇയാൾ പതുങ്ങിയെത്തി വലിപ്പ് തുറന്ന് പണമെടുത്ത് കടന്നത്. കടയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥരാണ് ദൃശ്യങ്ങളിലുള്ളത് കുരുവി സജുവാണെന്ന് തിരിച്ചറിഞ്ഞത്.
തുടർന്ന് ബേഡകം എസ്ഐ സുമേഷിന്റെ നേതൃത്വത്തിലുള്ള സംഘം നീലേശ്വരത്തെത്തി സജുവിനെ പിടികൂടുകയായിരുന്നു. രാവിലെ ബസ് കയറി ഏതെങ്കിലും അപരിചിതമായ സ്ഥലത്തെത്തി മോഷണം നടത്തി തൊട്ടടുത്ത ബസിൽ സ്ഥലംവിടുകയാണ് ഇയാളുടെ രീതിയെന്ന് പോലീസ് പറഞ്ഞു.
District News
കണ്ണൂർ: എകെജിയുടെ സ്മൃതി മ്യൂസിയം അടുത്തമാസം തന്നെ നാടിന് സമർപ്പിക്കുമെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ. ടൗൺ സ്ക്വയറിൽ കണ്ണൂർ പൈതൃകോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
പയ്യാമ്പലത്ത് മുരുക്കഞ്ചേരി കേളു സ്മൃതി മണ്ഡപത്തിന്റെ നിർമാണം വേഗത്തിൽ പൂർത്തീകരിക്കും. കടന്നപ്പള്ളി തെയ്യം മ്യൂസിയത്തിന്റെ കെട്ടിടനിർമാണം പുരോഗമിക്കുകയാണ്. സിഎസ്ഐ പള്ളി യോട് ചേർന്നുള്ള സെമിത്തേരിയുടെ പൈതൃക പ്രാധാന്യം പരിഗണിച്ച് അത് സംരക്ഷിക്കാനുള്ള നടപടികളും ആലോചിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
പൈതൃകവും ചരിത്രവുമെല്ലാം ഗൃഹാതുരത്വം ഉണ്ടാക്കുന്ന ആശയങ്ങളാണെങ്കിലും അത് വേണ്ട രൂപത്തിൽ ഉൾക്കൊള്ളാൻ നാം തയാറാകുന്നില്ലെന്ന് മുഖ്യപ്രഭാഷണം നടത്തിയ ചരിത്രകാരൻ ഡോ. പി.ജെ. വിൻസെന്റ് പറഞ്ഞു. നിരന്തരമായ നവീകരണങ്ങൾക്ക് വിധേയമാക്കേണ്ട ഒന്നാണ് പൈതൃകം. പൂർണമായും ഒഴിവാക്കേ ണ്ടവയും സമ്പൂർണമായും സ്വീകരിക്കേണ്ടുന്നതുമായ പൈതൃകങ്ങളുമുണ്ടെന്നും വിൻസെന്റ് പറഞ്ഞു.
കണ്ണൂർ പൈതൃകോത്സവത്തിന്റെ ഭാഗമായി അവതരിപ്പിച്ച ചരിത്ര പ്രബന്ധങ്ങളുടെ സംഗ്രഹം കണ്ണൂർ കോർപറേഷൻ മേയർ പി. ഇന്ദിര പ്രകാശനം ചെയ്തു. കോർപറേഷൻ ഡപ്യൂട്ടി മേയർ കെ.പി. താഹിർ അധ്യക്ഷത വഹിച്ചു. ചരിത്രകാരൻ ഡോ. പി.ജെ. വിൻസെന്റ്പുസ്തകം ഏറ്റുവാങ്ങി. കേരള സംഗീത നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, ശൗര്യചക്ര പി.വി. മനേഷ് എന്നിവർ മുഖ്യാതിഥികളായിരുന്നു.
മ്യൂസിയം, മൃഗശാല വകുപ്പ് ഡയറക്ടർ മഞ്ജുളാദേവി, മ്യൂസിയം വകുപ്പ് സൂപ്രണ്ട് പി.എസ്. പ്രിയരാജൻ എന്നിവർ പ്രസംഗിച്ചു.തുടർന്ന് മട്ടന്നൂർ ശങ്കരൻകുട്ടി മാരാരും പ്രകാശ് ഉള്ള്യേരിയും ചേർന്ന് അവതരിപ്പിച്ച 'ദ്വയ-രാഗതാള വിസ്മയവും അരങ്ങേറി.
District News
കണ്ണൂർ: സഹകരണ ബാങ്കിൽ പണയത്തിലുള്ള സ്വർണം തിരിച്ചെടുക്കാൻ സഹായിക്കാമെന്ന് വിശ്വസിപ്പിച്ച് രണ്ടംഗസംഘം 6.75 ലക്ഷം രൂപ തട്ടിയെടുത്തു. ഇരിക്കൂർ സ്വദേശി ഹബീബ് റഹിം പള്ളിപ്പാത്തിനാണ് പണം നഷ്ടപ്പെട്ടത്. കൊളച്ചേരി മുക്കിലെ മുല്ലക്കൊടി സഹകരണ ബാങ്കിന് സമീപം വച്ചായിരുന്ന തട്ടിപ്പ് സംഘം ഹബീബ് റഹീമിനെ സമീപിച്ചത്.
ബാങ്കിന്റെ മുഖ്യശാഖയിലുള്ള പണയ ഉരുപ്പടികൾ തിരിച്ചെടുക്കാൻ സഹായിക്കാമെന്ന് വിശ്വസിപ്പിക്കുകയും ഇതിനായി 6.75 ലക്ഷം കൈപ്പറ്റുകയും ബാക്കി തുക ഇവർ ബാങ്കിന് നല്‍കാമെന്ന് പറഞ്ഞിനുശേഷം പണമോ സ്വർണമോ തിരിച്ചുനൽകാതെ വഞ്ചിച്ചുവെന്നാണ് ഹബീബ് റഹിം മയ്യിൽ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.
പണം കൈപ്പറ്റിയ ശേഷം രണ്ടുപേരും സ്കൂട്ടറിൽ കടന്നു കളഞ്ഞെന്നും പറയുന്നു. തിങ്കളാഴ്ച രാവിലെ ഇരിക്കൂർ സ്വദേശിയുടെ വാഹനത്തിൽ വച്ചാണ് പണം കൈമാറിയത്. പണം കൈപ്പറ്റിയ ശേഷം ബാങ്കിലേക്ക് വരികയാണെന്ന് പറഞ്ഞ് ഹബീബ് റഹീമിനെ ബാങ്കിലേക്ക് പറഞ്ഞയയ്ക്കുകയും പ്രതികൾ കടന്നു കളയുകയുമായിരുന്നു. ഹബീബ് ഇവരെ അന്വേഷിച്ച് ബാങ്കിലെത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തറിയുന്നത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
District News
കണ്ണൂർ: കേരള എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം നാളെയും മറ്റന്നാളും കണ്ണൂർ ശിക്ഷക് സദനിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് സംസ്ഥാന പ്രസിഡന്റ് കെ. സിജു പതാക ഉയർത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാകും. വൈകുന്നേരം മൂന്നിന് പ്രതിനിധി സമ്മേളനം നടക്കും. ഒമ്പതിന് രാവിലെ 10 ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. 11ന് നടക്കുന്ന യാത്രയയപ്പ് സമ്മേളനം അഡ്വ. സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ജോർജ് ടി. ഏബ്രഹാം അധ്യക്ഷനാകും. ഡോ. കെ.വി. സജയ് മുഖ്യപ്രഭാഷണം നടത്തും.
ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന സംസ്ഥാന കൗൺസിൽ യോഗത്തിൽ വിവിധ പ്രമേയങ്ങൾ അവതരിപ്പിക്കും. പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കും. ഹയർ സെക്കൻഡറി വിദ്യാഭ്യാസത്തിന്റെ നിലവാര തകർച്ചയ്ക്ക് കാരണമാകുന്ന പൊതു-വിദ്യാഭ്യാസ ഏകീകരണ നടപടികൾ പിൻവലിക്കുക, അധ്യാപക സംഘടനകളുടെ റഫറണ്ടം നടപ്പിലാക്കാനുള്ള നീക്കത്തിൽനിന്നു പിൻമാറുക, പ്ലസ് വൺ പ്രവേശനത്തിൽ മാർജിനൽ ഇൻക്രീസ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ സമ്മേളനത്തിൽ പ്രമേയമായി അവതരിപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ. സിജു അറിയിച്ചു.
ജനറൽ സെക്രട്ടറി എസ്. അജിത്ത് കുമാർ, ഇ.പി. ജോസുകുട്ടി, പി. എസ് സുമേഷ്, എസ്. സജീഷ് എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.
District News
ചെറുപുഴ: ജോസ്ഗിരി മരുതുംതട്ടിൽ കാട്ടാനയിറങ്ങി. ഇന്നലെ 11.15 ഓടെ മരുതുംതട്ട് - ചേന്നാട്ട് കൊല്ലി റോഡിൽ കൂടിയാണ് കാട്ടാന വന്നത്. കാട്ടാന ഷെഡ് തകർക്കുകയും വ്യാപകമായി കൃഷി നശിപ്പിക്കുകയും ചെയ്തു. പുല്ല് ചെത്താൻ പോയവർ കാട്ടാനയുടെ മുന്നിൽ പെട്ടെങ്കിലും ഓടി രക്ഷപ്പെട്ടു. പൂച്ചാലിൽ ജോസിന്റെപുരയിടത്തിൽ കയറി യാണ് ഷെഡ് തകർത്തത്.
വന്യമൃഗശല്യം കാരണം ജോസ് വാടക വീട്ടിലേയ്ക്ക് താമസം മാറിയിരിക്കുകയാണ്. കായ്ച്ചു തുടങ്ങിയ തെങ്ങുകളും കമുകുകളും വാഴകളും നശിപ്പിച്ചു. കൂട്ടിയാനിക്കൽ സെബാസ്റ്റ്യന്റെ കൃഷികളും നശിപ്പിച്ചു.
നാട്ടുകാർ ബഹളം വച്ച് ആനകളെ ഓടിക്കുകയായിരുന്നു. ആനക്കൂട്ടം കേരള വനത്തിലും കർണാടക വനത്തിലുമായി തമ്പടിച്ചിരിക്കുകയാണ്.
ഇവിടെ നിന്ന് കുറച്ച് അകലെയുള്ള മരുതുംതട്ടിലെ പള്ളിക്കുന്നേൽ മഹേഷിന്റെ പുരയിടത്തിലെ കിണറിൽ വീണ് കഴിഞ്ഞ ദിവസം കാട്ടാനക്കുട്ടി ചത്തിരുന്നു. കാട്ടാനക്കൂട്ടത്തോടൊപ്പമാണ് കുട്ടിയാന എത്തിയത്. അന്നും വ്യാപകമായി കൃഷികൾ നശിപ്പിച്ചിരുന്നു.
ഏറെക്കാലമായി ആനശല്യമില്ലാതിരുന്ന സ്ഥലമാണ് മരുതുംതട്ട്. അടുത്ത കാലത്താണ് ആനശല്യം തുടങ്ങിയത്. കർണാടക വനാതിർത്തിയിൽ ചേന്നാട്ട്കൊല്ലി വരെ വൈദ്യുത വേലിയുണ്ട്. അതു പോലെ ഉദയഗിരി പഞ്ചായത്തിന്റെ ഭാഗത്ത് വൈദ്യുതി വേലി നിർമാണം നടക്കുന്നുണ്ട്. ഇതിനിടയിലുള്ള ഒരു കിലോമീറ്റർ ഭാഗത്താണ് വേലിയില്ലാത്തത്. ഇവിടെ വൈദ്യുതി തൂക്കുവേലി നിർമിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. വനം വകുപ്പിന്റെ സംഘം നാലു മണിക്കൂർ കഴിഞ്ഞാണ് എത്തിയത്. നാട്ടുകാർക്ക് ആനയെ ഓടിക്കാൻ ഓലപ്പടക്കം നൽകി.
പഞ്ചായത്ത് പ്രസിഡന്റ് ലൈസമ്മ പനയ്ക്കൽ, വൈസ് പ്രസിഡന്റ് സതീശൻ കാർത്തികപ്പള്ളിൽ, പഞ്ചായത്തംഗങ്ങളായ ലീന മാങ്കൂട്ടത്തിൽ, റോഷി ജോസ്, ബിജി കെ.ജോൺ, ഷൈമ ജനു തച്ചുകുന്നേൽ എന്നിവർ സ്ഥലം സന്ദർശിച്ചു.
District News
ചെന്പന്തൊട്ടി: ചെമ്പന്തൊട്ടി ടൗണിലെ ആല്മരത്തിന് തീപിടിച്ചു. കഴിഞ്ഞദിവസം രാത്രി പതിനൊന്നരയോടെയാണ് തീപിടിത്തമുണ്ടായത്. വിവരമറിഞ്ഞ് തളിപ്പറമ്പ് അഗ്നിശമനനിലയത്തില്‍ നിന്നും സ്റ്റേഷന് ഓഫീസര്‍ (ഗ്രേഡ്) കെ.വി. സഹദേവന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് തീയണച്ചത്. നഗരസഭാ കൗണ്‍സിലര്‍ എന്‍.വി. വര്‍ഗീസിന്റെ നേതൃത്വത്തില്‍ അഗ്നിശമനസേനയെ വിവരമറിയിക്കുകയായിരുന്നു. ആല്‍മരം ഏതാണ്ട് പൂര്‍ണമായും കത്തിയമര്‍ന്ന നിലയിലാണ്.
നേരത്തെ അപകടഭീഷണി ഉയര്‍ത്തിയ ആല്‍മരത്തിന്റെ ശിഖരങ്ങള്‍ വെട്ടിമാറ്റിയിരുന്നു. തിങ്കളാഴ്ച രാവിലെ ആലിന്റെ പരിസരത്ത് ചിലര്‍ മാലിന്യങ്ങള്‍ കത്തിച്ചിരുന്നു. അതില്‍ നിന്ന് പുകഞ്ഞ് തീപിടിച്ചതാണെന്നാണ് സൂചന. സമീപത്ത് ഇലക്ട്രിക് ലൈനും ബാങ്ക് കെട്ടിടവുമൊക്കെ ഉണ്ടായിരുന്നു. സേനാംഗങ്ങളായ എം. ഷിജില്‍കുമാര്‍, സി. അഭിനേഷ്, എസ്. അജിത്ത്, സി.രാഹുല്‍, ഹോംഗാര്‍ഡ് കെ.സജീന്ദ്രന് എന്നിവരും കൗണ്‍സിലര്‍ വര്‍ഗീസിന്റെ നേതൃത്വത്തില്‍ നാട്ടുകാരും തീയണക്കാന്‍ സഹായിച്ചു.
District News
കണ്ണൂർ: ദേശീയ വിരവിമുക്ത ദിനാചാരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മുണ്ടേരി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ നിർവഹിച്ചു. ഒന്‍പതാം ക്ലാസ് വിദ്യാർഥി സംപ്രേലക്ക് ഗുളിക നൽകിയാണ് ഉദ്ഘാടനം നിർവഹിച്ചത്. മുണ്ടേരി സ്കൂള്‍ വീഡിയോ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ. കെ.ടി രേഖ അധ്യക്ഷത വഹിച്ചു.
ജില്ലയിലെ 1601 സ്കൂളുകളിലും 2504 അങ്കണവാടികളിലും വിദ്യാര്‍ഥികള്‍ക്ക് ഇന്നലെ വിരഗുളികകള് നല്കി. ഒന്ന് മുതല്‍ 19 വയസുവരെയുള്ള 5,67,475 കുട്ടികള്‍ക്കാണ് വിരനശീകരണത്തിനുള്ള ആല്‍ബന്റസോള്‍ ഗുളിക നൽകുക. വിരവിമുക്ത ദിനത്തില്‍ ഗുളിക കഴിക്കാന്‍ സാധിക്കാത്ത കുട്ടികള്‍ക്ക് ജനുവരി 12 ലെ മോപ് അപ്പ് ദിനത്തില്‍ ഗുളിക കഴിക്കാവുന്നതാണ്. ജില്ലാതല ഉദ്ഘാടന ചടങ്ങിൽ മുണ്ടേരി പഞ്ചായത്ത് പ്രസിഡന്റ് സി.കെ. റസീന മുഖ്യാതിഥിയായിരുന്നു.
നടുവിൽ: ദേശീയ വിരവിമുക്ത ദിനചാരണത്തിന്റെ ഭാഗമായി നടുവിൽ സെന്റ് മേരീസ് ഹൈസ്കൂളിൽ നടന്ന പരിപാടി വാർഡ് മെംബർ എം.ടി. സജി ഉദ്ഘാടനം ചെയ്തു.
നടുവിൽ പ്രാഥമിക ആരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ സജി കൊന്നക്കൽ, മുഖ്യാധ്യാപിക സിസ്റ്റർ മേരി പ്രഭ, പി.വി. ഷേർളി, കെ.വി. ജയശ്രീ, പ്രിയ ജോയ്, കുമാരി മാളവിക ദിനേശ് എന്നിവർ പ്രസംഗിച്ചു.
District News
ചപ്പാരപ്പടവ്: പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫ് ഹൈക്കോടതിയെ സമീപിക്കുന്നു. വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റികളിലേക്ക് പത്രിക നല്‍കേണ്ട അവസാന സമയം ജനുവരി അഞ്ചിന് രാവിലെ 10.30 ആയിരുന്നു. 20 അംഗ ഭരണസമിതിയിൽ യുഡിഎഫിന് 11 എൽഡിഎഫിന് എട്ടും, മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റും മുസ്ലിം ലീഗ് വിമതനുമായി മത്സരിച്ച അബ്ദുറഹ്മാൻ പെരുവണയും ആണ് ഉള്ളത്.
എൽഡിഎഫ് അംഗങ്ങൾ 10.28ന് പത്രിക നല്കി എന്നു പറയുന്നു. എന്നാൽ യുഡിഎഫ് അംഗങ്ങളാകട്ടെ 10. 35 നാണ് പത്രിക നല്‍കിയതെന്നാണ് വരണാധികാരി പറയുന്നത്. സമയം കഴിഞ്ഞതിനാൽ പത്രിക സ്വീകരിക്കാൻ കഴിയില്ല എന്ന് വരണാധികാരി പറഞ്ഞു.
എന്നാൽ യുഡിഎഫ് അംഗങ്ങൾ 10.30 ന് മുമ്പു തന്നെ വരണാധികാരിയുടെ മുമ്പിൽ ഹാജരായിരുന്നെന്നും എൽഡിഎഫ് അംഗങ്ങളുടെ പത്രിക സ്വീകരിക്കുന്നതിനാലാണ് തങ്ങൾക്ക് പത്രിക കൊടുക്കാൻ കഴിയാതെ പോയതെന്നാണ് യുഡിഎഫ് അംഗങ്ങൾ പറയുന്നത്.
ഇതിനെതിരേയാണ് യുഡിഎഫിന്റെ 11 അംഗങ്ങളും കളക്ടർക്ക് പരാതി നൽകിയത്. 11 അംഗങ്ങളും ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിട്ടുണ്ട്.
വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ എൽഡിഎഫിന്റെ രണ്ട് അംഗങ്ങളും മുസ്ലിം ലീഗ് വിമതനായി മത്സരിച്ച അബ്ദുറഹ്മാനുമാണ് നിലവിലുള്ളത്. ഇതിൽ അബ്ദുറഹ്മാനെ തിരിച്ചെടുത്ത് ചെയർമാനാക്കി വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി പിടിച്ചെടുക്കാനുള്ള നീക്കവും നടക്കുന്നുണ്ട്.
ക്ഷേമം, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റികളിൽ എൽഡിഎഫിന്റെ മൂന്ന് അംഗങ്ങൾ വീതം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
യുഡിഎഫിന് കോടതിവിധി അനുകൂലമായില്ലെങ്കിൽ അഞ്ചംഗ സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ രണ്ടുപേരെ വീതം നോമിനേറ്റ് ചെയ്യാനെ സാധിക്കു.
അങ്ങനെ വന്നാൽ ക്ഷേമം, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റികൾ ഇടതുപക്ഷത്തിന്റെ കൈകളിലാകും.
പ്രതിഷേധം
ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി നോമിനേഷൻ നല്‍കലുമായി ബന്ധപ്പെട്ട് നേതൃത്വത്തിനുണ്ടായ നിരുത്തരവാദിത്തപരമായ അനാസ്ഥയിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് ശക്തമായ രീതിയിൽ ഇതിനെ നേരിടുമെന്ന് വർക്കിംഗ് കമ്മിറ്റി യോഗത്തിൽ അഭിപ്രായപ്പെട്ടു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് ശരീഫ് മംഗരയുടെ അധ്യക്ഷതയിൽ നടന്ന യോഗം യു.വി. ഇർഫാൻ ഉദ്ഘാടനം ചെയ്തു. ടി.സി. ഉവൈസ് , ആഷഖ് തടിക്കടവ്, ഹാഷിർ, സി.ഉവൈസ്, നുഫൈസ് തോട്ടീക്കൽ, മുസമ്മിൽ എളമ്പേരം, വി.പി. റാഷിദ് തുടങ്ങിയവർ പ്രസംഗിച്ചു.
District News
കണ്ണൂർ: റോട്ടറി കണ്ണൂർ സെൻട്രലിന്റെ ആഭിമുഖ്യത്തിൽ ആസ്റ്റർ മിംസ് ചാരിറ്റബിൾ ട്രസ്റ്റ്, കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റൽ എന്നിവരുമായി ചേർന്ന് നടത്തുന്ന കുട്ടികളുടെ സൗജന്യ ഹൃദയ ശസ്ത്രക്രിയ പദ്ധതി ഗിഫ്റ്റ് ഓഫ് ലൈഫിന്റെ പ്രഖ്യാപനം കോഴിക്കോട് ആസ്റ്റർ മിംസ് സിഒഒ ലുഖ്മാൻ പൊൻമാടത്ത് നിർവഹിച്ചു.
നിലവിൽ വിവിധ ജില്ലകളിലെ റോട്ടറി ക്ലബിന്റെയും മറ്റു സന്നദ്ധ സംഘങ്ങളുടെയും സഹായത്തോടെ ഇരുനൂറിൽപരം കുട്ടികൾക്ക് ഹൃദയ ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിക്കാൻ കോഴിക്കോട് ആസ്റ്റർ മിംസിനു കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ബുദ്ധിമുട്ടുന്ന 18 വയസിനു താഴെയുള്ള കുട്ടികളെ തിരികെ ജീവിതത്തിലേക്കെത്തിക്കുക എന്നതാണ് ഈ പദ്ധതി പ്രകാരം ലക്ഷ്യമിടുന്നതെന്ന് ഗിഫ്റ്റ് ഓഫ് ലൈഫ് പ്രോജക്ട് ചെയർമാൻ സുനിൽ കണാരൻ പറഞ്ഞു.
ചടങ്ങിൽ റോട്ടറി ക്ലബ് പ്രസിഡന്റ് ഡോ.കെ.പി. അനിൽ കുമാർ, റോട്ടറി ഇമ്മീഡിയറ്റ് പാസ്റ്റ് ഡിസ്റ്റ് ഗവർണർ ഡോ. സന്തോഷ് ശ്രീധർ, ആസ്റ്റർ മിംസ് പീഡിയാട്രിക് കാർഡിയോളജി വിഭാഗം ഡോക്ടർ രേണു പി. കുറുപ്പ്, കാർഡിയാക് സർജന്മാരായ ഡോ.ഗിരീഷ് വാരിയർ, ഡോ. ശബരീനാഥ് മേനോൻ, റോട്ടറി കണ്ണൂർ സെൻട്രൽ ചാർട്ടർ പ്രസിഡന്റ് അനന്തനാരായണൻ, മുൻ പ്രസിഡന്റ് രാജേഷ് അലോറ, ഗിഫ്റ്റ് ഓഫ് ലൈഫ് പ്രോജക്ട് സെക്രട്ടറി ആർ. വിനോദ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
District News
പരിയാരം: മഹാജൂബിലി വര്‍ഷത്തില്‍ കണ്ണൂര്‍ രൂപതയില്‍നിന്ന് വിശുദ്ധ ബൈബിള്‍ മുഴുവനായി പകര്‍ത്തിയെഴുതിയത് ഒന്പതുപേര്. പൂര്‍ണമായും വായിച്ചത് 400 പേര്. കണ്ണൂര്‍ രൂപതയുടെ മാസികയായ "കണ്ണും കണ്ണാടിയും’ രൂപത ബൈബിള്‍ അപ്പോസ്തലേറ്റും ചേര്‍ന്നാണ് മഹാജൂബിലി വര്‍ഷത്തില്‍ പദ്ധതി ആസൂത്രണം ചെയ്തത്.
2025 ജനുവരി ഒന്നിന് തുടങ്ങിയ ബൈബിള്‍ പാരായണം ഡിസംബര്‍ 27നാണ് സമാപിച്ചത്. ഫാ. ജോയി പൈനാടത്തും ഫാ. വിക്ടര്‍ വിപിനും ചേര്‍ന്നാണ് ഓരോ ദിവസത്തേയും പാരായണ ഭാഗങ്ങള്‍ മാസികയിലൂടെ വിശ്വാസികളിലെത്തിച്ചിരുന്നത്. ഈ ഒരുവര്‍ഷത്തിനിടയിലാണ് 40 ഇടവകകളില്‍ നിന്നായി 400 പേര് ബൈബിള്‍ പൂര്‍ണമായും വായിച്ചുതീര്‍ത്തത്. ഒന്പതുപേര് ബൈബിള്‍ പൂര്‍ണമായും പകര്ത്തിയെഴുതുകയുമുണ്ടായി.
ഇവരെയെല്ലാം അനുമോദിക്കുകയും ആര്‍ച്ച്ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍, കണ്ണൂര്‍ ബിഷപ് ഡോ. അലക്സ് വടക്കുംതല, സഹായ മെത്രാന് ഡോ. ഡെന്നിസ് കുറുപ്പശേരി, കണ്ണൂര്‍ രൂപത വികാരി ജനറാൾ ഡോ. ക്ലാരന്‍സ് പാലിയത്ത്, ഡോ. ഹെന്റി പട്ടരുമഠത്തില്‍ എന്നിവര്‍ ചേര്‍ന്ന് സര്‍ട്ടിഫിക്കറ്റുകള്‍ നല്കി.
ബൈബിള്‍ പാരായണ പദ്ധതി കണ്ണൂര്‍ രൂപതയ്ക്ക് നല്‍കിയത് ഒരു പുതിയ ചരിത്രമാണ്. ഈ പ്രത്യാശയുടെ ജൂബിലി വര്‍ഷത്തില്‍ ബൈബിള്‍ മുഴുവനായി വായിച്ചു തീര്‍ന്നവരും എഴുതിയവരും രൂപതയ്ക്ക് ഒരു അനുഗ്രഹമാണെന്ന് കണ്ണൂര്‍ ബിഷപ് ഡോ. അലക്സ് വടക്കുംതല പറഞ്ഞു.
District News
കണ്ണൂർ: ദേശീയ വിരവിമുക്ത ദിനാചാരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മുണ്ടേരി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ നിർവഹിച്ചു. ഒന്‍പതാം ക്ലാസ് വിദ്യാർഥി സംപ്രേലക്ക് ഗുളിക നൽകിയാണ് ഉദ്ഘാടനം നിർവഹിച്ചത്. മുണ്ടേരി സ്കൂള്‍ വീഡിയോ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ. കെ.ടി രേഖ അധ്യക്ഷത വഹിച്ചു.
ജില്ലയിലെ 1601 സ്കൂളുകളിലും 2504 അങ്കണവാടികളിലും വിദ്യാര്‍ഥികള്‍ക്ക് ഇന്നലെ വിരഗുളികകള് നല്കി. ഒന്ന് മുതല്‍ 19 വയസുവരെയുള്ള 5,67,475 കുട്ടികള്‍ക്കാണ് വിരനശീകരണത്തിനുള്ള ആല്‍ബന്റസോള്‍ ഗുളിക നൽകുക. വിരവിമുക്ത ദിനത്തില്‍ ഗുളിക കഴിക്കാന്‍ സാധിക്കാത്ത കുട്ടികള്‍ക്ക് ജനുവരി 12 ലെ മോപ് അപ്പ് ദിനത്തില്‍ ഗുളിക കഴിക്കാവുന്നതാണ്. ജില്ലാതല ഉദ്ഘാടന ചടങ്ങിൽ മുണ്ടേരി പഞ്ചായത്ത് പ്രസിഡന്റ് സി.കെ. റസീന മുഖ്യാതിഥിയായിരുന്നു.
ഇരിട്ടി: പായം പഞ്ചായത്ത്തല ഉദ്ഘാടനം കുന്നോത്ത് സെന്റ് ജോസഫ്സ് യുപി സ്കൂളിൽ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് എം. വിനോദ്കുമാർ വിദ്യാർഥിനി നിന ഫാത്തിമയക്ക് ഗുളിക നൽകി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എം. നൗഷാദ് അധ്യക്ഷത വഹിച്ചു. മുഖ്യാധ്യാപകൻ ബിജു കുറുമുട്ടത്ത്, പിഎച്ച്എൻ വി.ജെ. ഉഷ, ജെപിഎച്ച്എൻഷീമോൾ, ജെഎച്ച്ഐ സന്ദീപ്, സിനി , അനു, സ്കൂൾ ലീഡർ ഹന്ന മേരി തോമസ് എന്നിവർ പ്രസംഗിച്ചു . ഹെൽത്ത് ഇൻസ്പെക്ടർ ബിനോജ് സി കുട്ടിയാനി ക്ലാസെടുത്തു.
കോളിക്കടവ് ഡോൺ ബോസ്കോ സ്കൂളിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. സുമേഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ബാബു കാറ്റാടി, കെ. ഷൈബു, ജെഎച്ച്ഐ അനിൽകുമാർ, ജെപിഎച്ച്എൻ അനിഷ, മുഖ്യാധ്യാപിക താര കുര്യൻ എന്നിവർ പങ്കെടുത്തു.
വിളമന ഗവ. എൽ പി സ്കൂളിൽ പായം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എൻ.ജെസി ഉദ്ഘാടനം ചെയ്തു. ജെഎച്ച്ഐ ജിതിൻ ജോർജ്, ജെപിഎച്ച്എൻ ദീപ, നിമിഷ, മുഖ്യാധ്യാപിക ഷീല എന്നിവർ പങ്കെടുത്തു. പെരുമ്പറമ്പ് യുപി സ്കൂളിൽ പഞ്ചായത്ത് അംഗം രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു ജെഎച്ച്ഐ സിജു കേളോത്ത്, ജെപിഎച്ച്എൻ ആതിര, മഞ്ജു, മുഖ്യാധ്യാപകൻ സന്തോഷ്കുമാർ എന്നിവർ പങ്കെടുത്തു. വളവുപ്പാറ അങ്കണവാടിയിൽ പഞ്ചായത്ത് അംഗം ഡെന്നിസ് മാണി ഉദ്ഘാടനം ചെയ്തു. ജെപിഎച്ച്എൻ റിഷാന , മിനിഷ, അങ്കണവാടി വർക്കർ ശ്രീവിദ്യ എന്നിവർ പങ്കെടുത്തു. പഞ്ചായത്തിലെ മറ്റു വാർഡുകളിൽ പഞ്ചായത്തംഗങ്ങൾ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പരിധിയിലെ സ്കൂളുകൾ, കോളജുകൾ, അങ്കണവാടികൾ വഴി 6043 കുട്ടികൾക്കാണ് ഇന്നലെ ഗുളികകൾ നൽകിയത്. ഇന്നലെ ഗുളികൾ കഴിക്കാൻ കഴിയാത്ത കുട്ടികൾക്ക് മോപ് അപ്പ് ഡേ ആയ12ന് വീണ്ടും ഗുളിക നൽകുമെന്ന് വള്ളിത്തോട് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. നിട്ടു തോമസ് അറിയിച്ചു.
ഇരിട്ടി: നഗരസഭയുടേയും താലൂക്ക് ആശുപത്രി ആരോഗ്യ വിഭാഗത്തിന്റേയും നേതൃത്വത്തിൽ ദേശീയ വിരമുക്ത ദിനാചരണം നടത്തി. നഗരസഭാ തല ഉദ്ഘാടനം ചാവശേരി ഗവ.ഹയർസെക്കൻഡറി സ്കൂളിൽ നഗരസഭാ ചെയർപേഴ്സൺ വി. വിനോദ്കുമാർ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ കെ. സോയ അധ്യക്ഷത വഹിച്ചു.
കേളകം: ദേശീയ വിര വിമുക്തി ദിനാചരണം കേളകം പഞ്ചായത്ത് തല ഉദ്ഘാടനം മഞ്ഞളാംപുറം യുപി സ്കൂളിൽ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് ലിസി ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെംബർ മൈഥിലി രമണൻ, സ്കൂൾ സീനിയർ അസിസ്റ്റൻറ് ഷിജോ മാത്യു, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ നൗഷാദ് തുടങ്ങിയവർ പങ്കെടുത്തു. സ്കൂളിലെ എല്ലാ വിദ്യാർഥികൾക്കും വിര ഗുളിക വിതരണം ചെയ്തു.
District News
കേളകം: മലയാംപടി എസ് വളവിലെ അപകട ഭീഷണി ഒഴിവാക്കാൻ അടിയന്തര നടപടിയുമായി പഞ്ചായത്ത്. റോഡ് വീതി കൂട്ടുന്നതിനും സംരക്ഷണം ഒരുക്കുന്നതിനുമുള്ള നിർമാണപ്രവൃത്തി ആരംഭിച്ചു. കേളകത്തുനിന്ന് എളുപ്പത്തിൽ ഏലപീടികയിലേക്കും അതുവഴി മാനന്തവാടിയിലേക്കും പോകാൻ കഴിയുന്ന കേളകം-മലയാംപടി-ഏലപ്പീടിക റോഡിലെ അപകടകരമായ എസ് വളവിൽ അപകടങ്ങൾ തുടർക്കഥയായതോടെയാണ് അടിയന്തര നടപടിയുമായി പഞ്ചായത്ത് രംഗത്തെത്തിയത്.
അഞ്ചുലക്ഷം രൂപ ചെലവിൽ റോഡ് വീതി കൂട്ടി നിർമിക്കുന്നതിനും സംരക്ഷണഭിത്തി ഒരുക്കുന്നതിനുമുള്ള നിർമാണ പ്രവൃത്തിയാണ് ആരംഭിച്ചത്. ഇതുകൂടാതെ അപകട സൂചനാ ബോർഡുകളും സ്ഥാപിക്കും. റോഡിന്റെ ഇരുവശങ്ങളിലെയും കാടുകൾ വൃത്തിയാക്കി റോഡ് കൃത്യമായി കാണുന്നതിനും റോഡിന്റെ കയറ്റവും വളവും ഡ്രൈവർമാർക്ക് വ്യക്തമാക്കുന്നതിനുള്ള പ്രവൃത്തി ഇതിനോടകം പൂർത്തീകരിച്ചു. കഴിഞ്ഞദിവസം മരണവീട്ടിലേക്ക് വന്ന വാഹനം അപകടത്തിൽപ്പെട്ട് ആറുപേർക്ക് പരിക്കേറ്റിരുന്നു. ഇതേ വളവിൽ തന്നെ എട്ടോളം അപകടങ്ങൾ ഇതിനോടകം നടന്നു. കഴിഞ്ഞവർഷം നാടക പ്രവർത്തകർ സഞ്ചരിച്ച മിനി ബസ് അപകടത്തിൽപ്പെട്ട് രണ്ടുപേർ മരിച്ചിരുന്നു. കുത്തനെയുള്ള ഇറക്കവും എസ് വളവുമാണ് അപകടത്തിന് പ്രധാനമായും കാരണമാകുന്നത്.
ടെൻഡർ നടപടി പൂർത്തിയായിട്ടും കരാറുകാരൻ നിർമാണ പ്രവൃത്തി കഴിഞ്ഞ ഭരണസമിതിയുടെ കാലഘട്ടത്തിൽ ആരംഭിച്ചിരുന്നില്ല. എന്നാൽ കഴിഞ്ഞദിവസം അപകടം ഉണ്ടായതിനെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് ലിസി ജോസഫ് കരാറുകാരനെ നേരിട്ട് വിളിക്കുകയും അടിയന്തരമായി നിർമാണ പ്രവൃത്തി ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ഇക്കഴിഞ്ഞ മൂന്നിനു തന്നെ നിർമാണ പ്രവൃത്തി ആരംഭിച്ചു. എസ്റ്റിമേറ്റിൽ പെടാത്ത കുറച്ചു കാര്യങ്ങൾ കൂടി പൂർത്തിയാക്കിയാൽ മാത്രമേ റോഡിന്റെ അപകടം പൂർണമായും ഒഴിവാക്കാനാകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
വളവിന്റെ മധ്യഭാഗത്തായി സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ നിൽക്കുന്ന മൺതിട്ട നീക്കം ചെയ്ത് റോഡിന് കുറച്ചുകൂടി വീതി ലഭ്യമാകുന്ന നടപടി സ്വീകരിക്കണം. ഇതിനായി സ്വകാര്യ വ്യക്തിയോട് സംസാരിച്ച് ആ പ്രവൃത്തി പൂർത്തിയാക്കുമെന്നും മതിയായ സുരക്ഷാ മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ലിസി ജോസഫ് പറഞ്ഞു.
District News
കണ്ണൂർ: ശബരിമല സ്വർണ കൊള്ളയിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് വ്യത്യസ്ത സമരവുമായി യൂത്ത് കോൺഗ്രസ്. മുഖ്യമന്ത്രിയുടെയും കടകംപള്ളി സുരേന്ദ്രന്റേയും ഉണ്ണികൃഷ്ണൻ പോറ്റിയുടെയും മുഖം മൂടി അണിഞ്ഞു പോറ്റിയെ കേറ്റിയെ എന്ന പാട്ടും വച്ച് സൈക്കിൾ ഉന്തി പാട്ടുപാടിയാണ് തെരുവിലൂടെ പ്രതിഷേധമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ നീങ്ങിയത്.
ഡിസിസി ഓഫീസിൽ നിന്നാരംഭിച്ച പ്രകടനം പഴയ സ്റ്റാൻഡ് വഴി കാൾടെക്സിൽ അവസാനിച്ചു. കെപിസിസി മെംബർ റിജിൽ മാക്കുറ്റി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ അധ്യക്ഷത വഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി ശ്രാവൺ റാവു മുഖ്യ പ്രഭാഷണം നടത്തി.
വി.പി. അബ്ദുൾ റഷീദ്, രാഹുൽ വെച്ചിയോട്ട്, മുഹ്സിൻ കാതിയോട്, റോബർട്ട് വെള്ളാംവെള്ളി, ഫർസിൻ മജീദ്, മഹിത മോഹൻ, സുധീഷ് വെള്ളച്ചാൽ, എ. ജീന, ഫർഹാൻ മുണ്ടേരി, എം.കെ. വരുൺ, പ്രിൻസ് പി ജോർജ് എന്നിവർ പ്രസംഗിച്ചു.
District News
ഇരിട്ടി: ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിൽ ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയിലേക്ക് ഭരണ -പ്രതിപക്ഷകക്ഷികൾ ആരേയും നിർദേശിക്കാഞ്ഞതിനാൽ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളെ നിശ്ചയിക്കുന്നത് വരണാധികാരി മറ്റൊരു ദിവസത്തേക്ക് മാറ്റി.
പതിനാലംഗ ഭരണസമിതിയിൽ എൽഡിഎഫിന് എട്ടും യുഡിഎഫിന് ആറും അംഗങ്ങളാണ് ഉള്ളത്. എല്ലാ സ്റ്റാൻഡിംഗ് കമ്മിറ്റികളിലും വനിതാ പ്രതിനിധ്യം ഉറപ്പാക്കണമെന്നതിനാൽ എൽഡിഎഫിലെ മൂന്ന് അംഗങ്ങളും യുഡിഎഫിലെ മൂന്ന് വനിതാ അംഗങ്ങളും ആരോഗ്യ - വിദ്യാഭ്യാസം, ക്ഷേമകാര്യം, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റികളിലേക്ക് തങ്ങളുടെ പ്രതിനിധികളെ നിശ്ചയിച്ചു.
യുഡിഎഫിന്റെ ആറ് അംഗങ്ങളിൽ മൂന്നു പേർ വനിതകളാണ്. എൽഡിഎഫിന്റെഎട്ട് അംഗങ്ങളിൽ പ്രസിഡന്റ് ഉൾപ്പെടെ അഞ്ചുപേർ വനിതകളാണ്. വൈസ് ചെയർമാൻ അധ്യക്ഷനായ ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ എൽഡിഎഫ് ഒരംഗത്തെ നിശ്ചയിച്ചാൽ എൽഡിഎഫിന് ഒരു സ്റ്റാൻഡിംഗ് കമ്മിറ്റി നഷ്ടമാകുന്ന സാഹചര്യം ഉണ്ടാകും. ഈ പ്രതിസന്ധി ഒഴിവാക്കാനാണ് എൽഡിഎഫ് ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയിലേക്ക് ആരേയും നിർദേശിക്കാഞ്ഞത്.
14 അംഗ ഭരണസമിതിയിൽ ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ നാല് അംഗങ്ങൾ വേണം. സിപിഎം ഒരംഗത്തെ ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയിലേക്ക് നിർദേശിച്ചാൽ മറ്റേതെങ്കിലും ഒരു സ്റ്റാൻഡിംഗ് കമ്മിറ്റി യുഡിഎഫിന് ലഭിക്കുന്ന സാഹചര്യം ഉണ്ടാകും. ഇതൊഴിവാക്കുന്നതിന് യുഡിഎഫ് അംഗങ്ങൾക്ക് വോട്ടുചെയ്ത് രണ്ട് യുഡിഎഫ് അംഗങ്ങളെ ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയിലേക്ക് ഉൾപ്പെടുത്തും.
ഇതോടെ മറ്റ് സ്റ്റാൻഡിംഗ് കമ്മിറ്റികളിലും എൽഡിഎഫ് അധ്യക്ഷന്മാർക്ക് ഭീഷണി ഉണ്ടാവില്ല. ഇത് മനസിലാക്കിയാണ് ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയിലേക്ക് ആരേയും എൽഡിഎഫ് നിർദേശിക്കാത്തത്.
തെരഞ്ഞെടുപ്പിലേക്ക് നീങ്ങി എൽഡിഎഫിലെ ഒരംഗത്തിന്റെ വോട്ട് അസാധുവാകുന്ന സാഹചര്യം ഉണ്ടാകുമ്പോൾ ഒരു സ്റ്റാൻഡിംഗ് കമ്മറ്റി പിടിക്കാമെന്ന കണക്കു കൂട്ടലുമായാണ് യുഡിഎഫ് കരുക്കൾ നീക്കുന്നത്. അഞ്ചുദിവസത്തിനുളളിൽ ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി നിലവിൽ വരണം.
District News
കണ്ണൂർ: കണ്ണൂർ കോർപറേഷനിലെ സ്റ്റാൻഡിംഗ് കമ്മിറ്റി വിഭജനം സംബന്ധിച്ച് മുസ്ലിം ലീഗും കോൺഗ്രസും തമ്മിലുള്ള തർക്കം പരിഹരിച്ചു. ഇതുപ്രകാരം മുൻകാലങ്ങളിൽ നിന്ന് അധികമായി ഒരു ചെയർപേഴ്സൺ സ്ഥാനം കൂടി രണ്ടര വർഷത്തേക്ക് ലീഗിന് നൽകാൻ ധാരണയായി. ആദ്യ രണ്ടര വർഷത്തിനുശേഷം ഇത് കോൺഗ്രസിന് നൽകണമെന്നാണ് ധാരണ. ഇന്നലെ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് നടന്നു. ചെയർപേഴ്സൺമാരുടെ തെരഞ്ഞെടുപ്പ് ഒന്‍പതിന് നടക്കും.
മേയർസ്ഥാനം പങ്കിട്ടുള്ള കഴിഞ്ഞ ഭരണസമിതിയിൽ ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺകൂടിയായ ഡെപ്യൂട്ടി മേയർ സ്ഥാനത്തിന് പുറമേ രണ്ട് ചെയർപേഴ്സൺ സ്ഥാനങ്ങളായിരുന്നു ലീഗിനുണ്ടായിരുന്നത്. ഇത്തവണ ഡെപ്യൂട്ടി മേയർ സ്ഥാനത്തിനൊപ്പം മൂന്ന് സ്റ്റാൻഡിംഗ് കമ്മിറ്റി വേണമെന്നായിരുന്നു ലീഗിന്റെ ആവശ്യം. എന്നാൽ കോൺഗ്രസ് ഇതിന് തയാറായിരുന്നില്ല. പലതവണ ചർച്ചകൾ നടത്തിയിട്ടും എവിടെയുമെത്താതെ യോഗം അലസിപ്പിരിയുകയായിരുന്നു. പ്രതിസന്ധി രൂക്ഷമായതോടെ കെ. സുധാകരന് എംപിയുടെ സാന്നിധ്യത്തിൽ തിങ്കളാഴ്ച യോഗം ചേർന്നെങ്കിലും തീരുമാനമാകാതെ പിരിഞ്ഞു. തുടർന്ന് ചൊവ്വാഴ്ച രാത്രി വിളിച്ചുചേർത്ത യോഗത്തിലാണ് സമവായം രൂപപ്പെട്ടത്
മേയർ സ്ഥാനം പങ്കിടുന്നതുപോലെ നികുതി അപ്പീല്‍കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി രണ്ടരവർഷത്തേക്ക് വീതം വയ്ക്കാമെന്നാണ് ധാരണ. ആദ്യ ഊഴം ലീഗിലെ വി.കെ. മുഹമ്മദലിക്ക് നൽകും. രണ്ടാമൂഴത്തിൽ കോൺഗ്രസിലെ പ്രദീപായിരിക്കും ചെയർപേഴ്സൺ. റിജില്‍ മാക്കുറ്റി, ശ്രീജ മഠത്തില്‍, സോന ജയറാം എന്നിവരെ മറ്റു സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരാക്കാൻ കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്. ലീഗിൽ നിന്ന് പി. ഷമീമ, റിഷാം താണ എന്നിവരാകും ചെയർപേഴ്സൺമാർ.
District News
ഇരിട്ടി: ആർക്കും കേവല ഭൂരിപക്ഷമില്ലാത്ത ഇരിട്ടി നഗരസഭയിൽ ആറ് സ്റ്റാൻഡിംഗ് കമ്മിറ്റികളിൽ അഞ്ചെണ്ണത്തിൽ എൽഡിഎഫിനും ഒന്നിൽ യുഡിഎഫിനും മേൽകൈ. സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളുടെ കാര്യത്തിൽ ഭരണ-പ്രതിപക്ഷ കക്ഷികൾ തമ്മിൽ ധാരണയായി. സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻമാരെ ഒൻപതിന് തെരഞ്ഞെടുക്കും.
മുന്നണികൾ തമ്മിൽ ധാരണയായതിനാൽ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരത്തിനുള്ള സാധ്യത കുറവാണ്. യുഡിഎഫിന് മേൽകൈ ലഭിച്ച വികസകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ അധ്യക്ഷനായി മുസ്ലിം ലീഗിലെ വി.പി. അബ്ദുൾ റഷീദ് തെരഞ്ഞെുക്കപ്പെട്ടേക്കും.
യുഡിഎഫിലെ സി.എം. രമ്യ, കെ. ഹഫ്സത്ത്, ഷബ്നാസ് അഷ്റഫ് എന്നിവരും എം. പ്രജീഷ് (ബിജെപി), വി. രാജീവൻ(സിപിഎം ) എന്നിവരും സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളാണ്. വൈസ് ചെയർപേഴ്സൺ അധ്യക്ഷയായ ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ യുഡിഎഫിലെ എ. ലക്ഷ്മി, എ. നദീറ എന്നിവരും എസ്ഡിപിഐയിലെ പി. സീനത്ത്, സിപിഎമ്മിലെ കെ. ശ്രീലേഷ്, ബിജെപിയിലെ പി. വിനീത എന്നിവരും അംഗങ്ങളാണ്. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ യുഡിഎഫിലെ കെ.കെ. ഉണ്ണികൃഷ്ണൻ, ഹാരിഫ, സിപിഎമ്മിലെ പി. ധനിഷ, ടി.എച്ച്. മുഹമ്മദ് റാഫി, എം.വി. ശ്രീന എന്നിവരും ബിജെപിയിലെ സി.വി. സുധാകരനും അംഗങ്ങളാണ്. സ്റ്റാ
ൻഡിംഗ് കമ്മിറ്റി അധ്യക്ഷസ്ഥാനത്തേയ്ക്ക് പി. ധനിഷയേയാണ് പരിഗണിക്കുന്നത്.
ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ അധ്യക്ഷനായി സിപിഎമ്മിലെ ആർ.കെ. ഷൈജു തെരഞ്ഞെടു ക്കപ്പെട്ടേയ്ക്കും. സിപിഎമ്മിലെ കെ. അനിത, എം. നിഖിലേഷ് എന്നിവരും അംഗങ്ങളാണ്. ജൂമൈല ഫിറോസ്, വി. രാധ എന്നിവരാണ് യുഡിഎഫ് അംഗങ്ങൾ. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ എൽഡിഎഫിന് മൂന്നും യുഡിഎഫിന് രണ്ടും അംഗങ്ങളുടെ പിന്തുണയാണുള്ളത്.
അധ്യക്ഷ സ്ഥാനത്തേയ്ക്ക് സിപിഎമ്മിലെ കെ. രാജനെയാണ് പരിഗണിക്കുന്നത്. സി. നവ്യ, വി. അമൃത എന്നിവരാണ് മറ്റ് എൽഡിഎഫ് അംഗങ്ങൾ. യുഡുഎഫ് അംഗങ്ങളായു ടി. ഷംസീറും, ഷബ്നയും ഉണ്ടാകും.
പൊതുമരാത്ത് സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ സിപിഎമ്മിന് മൂന്നും യുഡിഎഫിനും ബിജെപിക്കും ഒന്ന് വീതം അംഗങ്ങളുമാണ് ഉള്ളത്.
സിപിഎമ്മിലെ പി.വി. ജിഷ അധ്യക്ഷയായേക്കും. ഇ. സന്ദീപ്, കെ.പി. അജേഷ് എന്നിവരാണ് മറ്റ് എൽഡിഎഫ് അംഗങ്ങൾ. പി.എ. നസീർ (കോൺഗ്രസ്), സി. രജീഷ് (ബിജെപി) എന്നിവരാണ് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ.
District News
ചമ്പക്കുളം: പുനർനിർമിച്ച എസിറോഡിലെ പ്രധാന പാലങ്ങളുടെ കൈവരികൾ സുരക്ഷിതമല്ലെന്ന് ആക്ഷേപം. എസി റോഡിൽ കിടങ്ങറ, നെടുമുടി, പള്ളാത്തുരുത്തി എന്നിവിടങ്ങളിലാണ് നദികൾക്ക് കുറുകെ വലിയ പാലങ്ങൾ നിർമിച്ചിരിക്കുന്നത്. റോഡിന്റെ പുനർനിർമാണത്തോടെ ഈ പാലങ്ങളുടെ വീതി കൂട്ടുന്നതിനായി നിലവിലുണ്ടായിരുന്ന പാലങ്ങൾക്ക് സമാന്തരമായി ഒരോ പാലം കൂടി നിർമിക്കുകയായിരുന്നു. കിടങ്ങറ, നെടുമുടി പാലങ്ങളുടെ നിർമാണം പൂർത്തിയായി. പള്ളാത്തുരുത്തി പാലത്തിന്റെ നിർമാണം അന്ത്യഘട്ടത്തിലുമാണ്.
ഈ പാലങ്ങൾ നിർമിച്ചപ്പോൾ പുതിയ പാലത്തോട് ചേർന്ന് ഉയരത്തിൽ കൈവരികളും നിർമിച്ചു. നിലവിലുണ്ടായിരുന്ന പാലങ്ങളിലും വശങ്ങളിൽ ഒരടിയോളം ഉയരത്തിൽ നടപ്പാത നിർമിച്ചു. പുതുതായി പഴയ പാലത്തിൽ നടപ്പാത നിർമിച്ചപ്പോൾ നിലവിലിരുന്ന കൈവരിയുടെ ഉയരം രണ്ടടി പോലും ഇല്ലാത്ത അവസ്ഥയാണ്. പാലങ്ങളിൽ കൈവരി സ്ഥാപിക്കുന്നത് വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും സുരക്ഷ ഒരുക്കുന്നതിനാണ്.
എന്നാൽ, നിലവിൽ രണ്ടടി പോലും ഉയരമില്ലാത്ത പഴയ പാലങ്ങളിലെ കൈവരികൾ അപകടം വിളിച്ചു വരുത്തുന്നതാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
സ്കൂൾ കുട്ടികൾ ഉൾപ്പെടെ നിരവധി യാത്രികരാണ് ദിവസേന പാലങ്ങളിലെ നടവഴി ഉപയോഗിച്ച് യാത്ര ചെയ്യുന്നത്. അല്പം അശ്രദ്ധ കാൽ നടയാത്രക്കാരെ ആഴമുള്ള നദിയിലേക്ക് വീഴിക്കാം എന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. മൂന്നു പതിറ്റാണ്ടുകൾക്ക് മുൻപ് നിർമിച്ച പാലത്തിന്റെ കൈവരികൾ അന്നത്തെ വ്യവസ്ഥക്കനുസൃതമായി നിർമിച്ചവയായിരുന്നു.
എന്നാൽ, ഇന്ന് പാലങ്ങളുടെ കൈവരികൾ കൂടുതൽ ഉയരത്തിൽ നിർമിക്കുന്ന രീതിയാണുള്ളത്. കൈവരികൾ ഉയർത്താതെ ഈ പാലങ്ങളിൽ വശങ്ങളിൽ നടപ്പാത ഉയർത്തി നിർമിച്ചതോടുകൂടി വലിയ അപകടസാധ്യതയാണ് നിലനിൽക്കുന്നത്. കിടങ്ങറ, നെടുമുടി, പള്ളാത്തുരുത്തി പാലങ്ങളിലെ പഴയകൈവരികൾ ഉയർത്തി നിർമിച്ച് അപകടം ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
District News
അമ്പലപ്പുഴ: അന്തരിച്ച ചലച്ചിത്രനടൻ പുന്നപ്ര അപ്പച്ചന് സിനിമ, രാഷ്ട്രീയ, സാംസ്കാരിക രംഗത്തുള്ള ആയിരങ്ങൾ അന്ത്യാഞ്ജലി അർപ്പിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞു 3.30 ഓടെ മണ്ണഞ്ചേരി തമ്പകച്ചുവട് അരശർക്കടവ് വീട്ടിൽനിന്ന് ഇടവകയായ പുന്നപ്ര പറവൂർ സെന്റ് ജോസഫ് ഫൊറോന ദേവാലയത്തിലെത്തിച്ച് അവിടെ പൊതുദർശനത്തിനുവച്ചു.
എച്ച്. സലാം എംഎൽഎ, കെപിസിസി വൈസ് പ്രസിഡന്റ് എം. ലിജു, എ.എം. ആരിഫ്, വി. ദിനകരൻ, സംവിധായകരായ പോൾസൺ, സ്റ്റാൻലി ജോസ്, ബെന്നി ആശംസ, രാജു ചമ്പക്കര, ജസ്പാൽ ഷൺമുഖൻ, മധു തത്തംപള്ളി, ബ്രദർ മാത്യു ആൽബിൻ, അലിയാർ എം. മാക്കിയിൽ, മുരളി ജയൻ, കോശി, ചാലി പാല, പുന്നപ്ര മധു, ജോൺ പൂക്കായി, ഫിലിപ്പോസ് തത്തംപള്ളി, പുന്നപ്ര ജ്യോതികുമാർ, സണ്ണി തായങ്കരി, കലാഭവൻ കണ്ണനുണ്ണി, ആർ.ജെ.എം. ജയകൃഷ്ണൻ എന്നിവരടക്കം നിരവധി പേർ അന്തിമോപചാരമർപ്പിച്ചു. ദേവാലയ ശുശ്രൂഷകൾക്കു ശേക്ഷം അഞ്ചോടെ സംസ്കാരം നടത്തി.
District News
പുളിങ്കുന്ന്: കുട്ടനാടിന്റെ ഹൃദയഭാഗത്ത് പമ്പയാറിൻ തീരത്ത് തലയുർത്തി നിൽക്കുന്ന ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ അനേകം തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്ന് ശതാബ്ദിയിലേക്ക്. സ്കൂൾ സ്ഥാപക പിതാവ് മോൺ. സഖറിയാസ് വാച്ചാപറമ്പിലിന്റെ ഫൊറോന പള്ളിയിലെ കബറിടത്തിങ്കൽനിന്ന് വികാരി റവ.ഡോ. റ്റോം പുത്തൻകളം ദീപശിഖ തെളിച്ച് സ്കൂൾ മാനേജർ സിസ്റ്റർ ജോളി തെരേസ് സിഎംസി, സ്കൂൾ ചെയർപേഴ്സൺ ടെസ് മരിയ മാർട്ടിൻ എന്നിവർക്ക് നല്കി.
സ്കൂൾ പാർലമെന്റ് മെമ്പേഴ്സ്, ഗൈഡിംഗ്, റെഡ്ക്രോസ്, ലിറ്റിൽ കൈറ്റ്സ്, ക്ലബ് ലീഡേഴ്സ് എന്നിവരോടൊപ്പം പ്രയാണം സ്കൂൾ അങ്കണത്തിൽ എത്തിച്ചേർന്നപ്പോൾ ഹെഡ്മിസ്ട്രസ് ആശ സെബാസ്റ്റ്യൻ ദീപശിഖ ഏറ്റുവാങ്ങി.
തുടർന്ന് പുളിങ്കുന്നിന്റെ വിവിധ ഭാഗങ്ങളിലായി കുട്ടികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. പുളിങ്കുന്ന് സെന്റ് സെബാസ്റ്റ്യൻ ആശ്രമാധിപൻ ഫാ. ജോസ് കോനാട്ട് സിഎംഐ, പുളിങ്കുന്ന് എൻജിനിയറിംഗ് കോളജ് പ്രിൻസിപ്പൽ പ്രീത മാത്യു, പിടിഎ പ്രസിഡന്റ് വിനോദ് വി. എന്നിവർ പ്രസംഗിച്ചു.
ശതാബ്ദി വിളംബര ഘോഷയാത്രയ്ക്ക് വിവിധ സ്ഥലങ്ങളിൽ പിടിഎയുടെ ആഭിമുഖ്യത്തിൽ സ്വീകരണങ്ങൾ നല്കി. ജംങ്കാർ ജംഗ്ഷനിൽ പുളിങ്കുന്ന് ഫൊറോനാ അസി. വികാരി ഫാ. റ്റിബിൻ ഒറ്റാറയ്ക്കൽ അനുഗ്രഹ പ്രഭാഷണം നടത്തി. പുളിങ്കുന്ന് എസ്ഐ സജികുമാർ ശതാബ്ദി വിളംബര ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ 100-ാം വാർഷികാഘോഷങ്ങളിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായി നൂറു ബലൂണുകൾ പ്രതീകാത്മകമായി ആകാശത്തിലേക്ക് പറത്തി. വർണാഭമായ ശതാബ്ദി ഘോഷയാത്ര സ്കൂളങ്കണത്തിൽ അവസാനിച്ചു.
District News
ചേർത്തല: ബിജുമോൻ ജീവൻ രക്ഷാസമിതിയുടെ നേതൃത്വത്തിൽ പൊതുധനസമാഹരണം 11നു നടക്കുമെന്ന് ജീവൻ രക്ഷാസമിതി ഭാരവാഹികൾ പറഞ്ഞു. തണ്ണീർമുക്കം പഞ്ചായത്ത് മൂന്നാം വാർഡ് തട്ടുപുരയ്ക്കൽ ബിജുമോൻ (46) ജീവൻ നിലനിർത്താനാണ് ഗ്രാമവാസികൾ ഒന്നിക്കുന്നത്.
കഴിഞ്ഞ ഡിസംബർ മൂന്നിന് പക്ഷാഘാതം ഉണ്ടാകുകയും ബിജുമോനെ കോട്ടയം മെഡിക്കൽ കോളജിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി വൈക്കം ചെമ്മനാകരി ഇൻഡോ അമേരിക്കൻ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ജീവൻ നിലനിർത്താനും വിദഗ്ധ ചികിത്സിക്കായും 12 ലക്ഷത്തിൽപരം രൂപ വേണ്ടിവരുമെന്ന് ഡോക്ടർമാർ ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിച്ചു. ഇത് താങ്ങാനുള്ളശേഷി ഭാര്യ ലതയ്ക്കും വിദ്യാർഥികളായ രണ്ടു പെൺകുട്ടികളും അടങ്ങുന്ന കുടുംബത്തിനില്ല.
തുടർന്നാണ് നാട്ടുകാർ ഒന്നിച്ച് പൊതുധനസമാഹരണത്തെക്കുറിച്ച് ആലോചിക്കുന്നത്. പഞ്ചായത്തിലെ രണ്ട്, മൂന്ന്, നാല്, 22, 23 വാർഡുകളിൽ നിന്നും മറ്റ് സുമനസുകളിൽനിന്നും തുക കണ്ടെത്താനുള്ള ശ്രമത്തിലാണ് നാട്ടുകാർ. ഇതിനായി 11ന് രാവിലെ മുതൽ പൊതുധനസമാഹരണം നടക്കും.
ധനസമാഹരണത്തിൽ എല്ലാവരും പങ്കാളികളാകണമെന്ന് രക്ഷാധികാരികളായ തണ്ണീർമുക്കം പഞ്ചായത്ത് പ്രസിഡന്റ് എ.കെ. പ്രസന്നൻ, ബ്ലോക്ക് പഞ്ചായത്തംഗം എൻ.കെ. ഹരിഹരപ്പണിക്കർ, മെംബർമാരായ ഇന്ദുലേഖ, എലിസബത്ത് ജോസഫ്, സി.വി. ജോസഫ്, ജനറൽ കൺവീനർ സി.പി. രാജൻ, കമ്മിറ്റി അംഗം സി.എസ്. ജ്യോതിഷ് എന്നിവർ പറഞ്ഞു. ഇതിനായി ബിജുമോന്റെ ഭാര്യയുടെ പേരിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ലത.എല്‍, അക്കൗണ്ട് നമ്പര്‍-20161697462, എസ്ബിഐ ചേര്‍ത്തല ശാഖ. ഐഎഫ്എസ് സി കോഡ് - SBIN0005046.
District News
ആലപ്പുഴ: കുഷ്ഠരോഗം കണ്ടെത്തുന്നതിന് 20 വരെ ആരോഗ്യവകുപ്പ് സംഘടിപ്പിക്കുന്ന അശ്വമേധം 7.0 കാമ്പയിന് ജില്ലയിൽ ഇന്നു തുടക്കം. നിലവിൽ 18 പേരാണ് കുഷ്ഠരോഗത്തിനു ചികിത്സയിലുള്ളത്.
ഇതിൽ രോഗം മൂലം ഭാഗികമായി അംഗവൈകല്യമുള്ള മൂന്നു പേരും രണ്ടു കുട്ടികളും ഉൾപ്പെടുന്നു. പരിപാടിയുടെ ഭാഗമായി ആരോഗ്യവകുപ്പ് ജീവനക്കാരുടെ നേതൃത്വത്തിൽ പരിശീലനം ലഭിച്ച ഒരു ആശ പ്രവർത്തകയും പുരുഷ വോളന്റിയറുമടങ്ങുന്ന സംഘം വീടുകളിലെത്തി പ്രാഥമിക ത്വക്ക് പരിശോധന നടത്തും.
1957 ടീമുകളെ ഇതിനായി ജില്ലയിൽ സജ്ജമാക്കിയിട്ടുണ്ട്. പരിശീലനം ലഭിച്ച സംഘാംഗങ്ങൾ ജില്ലയിലെ 6,08, 769 വീടുകളിൽ രണ്ടാഴ്ചകൊണ്ട് സന്ദർശനം പൂർത്തിയാക്കും. പ്രയാലിംഗഭേദമെന്യേ 24,00,692 വ്യക്തികളെ പരിശോധിക്കേണ്ടതുണ്ട്. രോഗലക്ഷണങ്ങൾ സംശയിക്കുന്നവർക്ക് ആവശ്യമായ തുടർ പരിശോധനയും ചികിത്സയും ആരോഗ്യകേന്ദ്രങ്ങളിൽനിന്നു ലഭ്യമാക്കും. വ്യക്തിഗതവിവരങ്ങൾ തികച്ചും സ്വകാര്യമായി സൂക്ഷിക്കും.
വായുവിലൂടെ
പകരും
വായുവിലൂടെ പകരുന്ന ഒന്നാണ് കുഷ്ഠരോഗം. തൊലിപ്പുറത്ത് നിറം മങ്ങിയതോ ചുവന്ന നിറത്തിലുള്ളതോ ആയ പാടുകളിൽ സ്പർശനം, ചൂട്, തണുപ്പ്, വേദന എന്നിവ അറിയാതിരിക്കുക, വേദനയില്ലാത്ത വൃണം, കൈകാലുകളിലെ പെരുപ്പ്, മരവിപ്പ് എന്നിവ കുഷ്ഠരോഗലക്ഷണമാവാം.
എല്ലാ പാടുകളും കുഷ്ഠരോഗം മൂലമാകണമെന്നില്ല. എന്നാൽ, ചില പാടുകൾ, തടിപ്പുകൾ എന്നിവ കുഷ്ഠരോഗം മൂലമാവാം. അതിനാൽ ശരീരത്തിൽ പാടുകളോ, തടിപ്പുകളോ ഉണ്ടോയെന്ന് സ്വന്തമായി പരിശോധിക്കണം. ശരീരത്തിന്റെ പുറം ഭാഗങ്ങളിലുള്ള പാടുകൾ ശ്രദ്ധിക്കപ്പെടാതെപോകാമെന്നതിനാൽ കുടുംബാംഗങ്ങളുടെ സഹായത്തോടെയും പരിശോധിക്കണം. ആരോഗ്യ പ്രവർത്തകർ നടത്തുന്ന ഭവനസന്ദർശന വേളയിൽ അവ കുഷ്ഠരോഗം മൂലമല്ലായെന്ന് ഉറപ്പുവരുത്തുന്നതിന് ആരോഗ്യപ്രവർത്തകരുടെ ശ്രദ്ധയിൽപ്പെടുത്തണം.
പൂർണമായും
ഭേദമാക്കാം
ആറു മുതൽ 12 മാസം വരെയുള്ള ചികിത്സയിലൂടെ കുഷ്ഠരോഗം പൂർണമായും ഭേദമാക്കാം. രോഗലക്ഷണങ്ങൾ നേരത്തെ കണ്ടെത്തി ചികിത്സിക്കുകയെന്നത് രോഗ പകർച്ച തടയുന്നതിൽ ഏറെ പ്രധാനമാണ്. ചികിത്സ ആരംഭിച്ച ആഴ്ചകൾക്കുള്ളിൽതന്നെ മറ്റുളവരിലേക്കു രോഗം പകരുന്നത് തടയാൻ സാധിക്കും. രോഗം മൂലം അംഗവൈകല്യം സംഭവിക്കുന്നതും ഒഴിവാക്കാം. ചികിത്സ തുടങ്ങാത്തവരിൽനിന്നു മാത്രമേ രോഗം പകരുകയുള്ളു.
ചികിത്സ സൗജന്യം
എല്ലാ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിലും കുഷ്ഠ രോഗത്തിനുള്ള ചികിത്സസൗജന്യമായി ലഭ്യമാണ്. അശ്വമേധം 7.0 ഭവനസന്ദർശന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഇന്നു രാവിലെ 10.30 ന് നൂറനാട് ലെപ്രസി സാനിറ്റോറിയത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. മഹീന്ദ്രൻ നിർവഹിക്കും. ബ്ലോക്ക് പഞ്ചായത്ത്പ്രസിഡന്റ് വി. അനു അധ്യക്ഷത വഹിക്കും.
District News
ആലപ്പുഴ: കൊയ്ത്ത് കഴിഞ്ഞിട്ട് ഏഴു ദിവസമായിട്ടും നെല്ലെടുക്കാത്ത നെഹ്റുട്രോഫി വാര്‍ഡിലെ തയ്യില്‍ കായല്‍ പാടശേഖരത്തിലെ നെല്ല് ഇന്നുമുതല്‍ എടുത്തുതുടങ്ങും. കിഴിവു തര്‍ക്കത്തെത്തുടര്‍ന്ന് സ്വകാര്യമില്ലുകാര്‍ നെല്ലെടുക്കാന്‍ വിസമ്മതിച്ച പാടശേഖരത്തില്‍ വീണ്ടും ഗുണനിലവാര പരിശോധന നടത്താനെത്തിയ പാഡി മാര്‍ക്കറ്റിംഗ് ഓഫീസറടക്കമുള്ള ഒമ്പതംഗ സംഘത്തെ ഇന്നലെ കര്‍ഷകര്‍ തടഞ്ഞിരുന്നു.
തുടര്‍ന്ന് ആലപ്പുഴ നോര്‍ത്ത് പോലീസ് സ്ഥലത്തെത്തി.
ഇവരുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയില്‍ നിലവില്‍ നെല്ലെടുക്കാന്‍ ചുമതലപ്പെടുത്തിയിരുന്ന മില്ലുകാരെ മാറ്റി, പകരം സൂര്യ മില്ലിന് നെല്ലെടുക്കാനുള്ള അനുമതി നല്കി. ഇവര്‍ ക്വിന്റലിന് അഞ്ചു കിലോ കിഴിവില്‍ ഇന്നുമുതല്‍ നെല്ലെടുത്തു തുടങ്ങും.
പാഡി മാര്‍ക്കറ്റിംഗ് ഓഫീസര്‍ ആവശ്യപ്പെട്ടിട്ടുപോലും നേരത്തെ ചുമതലപ്പെടുത്തിയിരുന്ന മില്ലുടമ നെല്ലുസംഭരിക്കാന്‍ തയാറായില്ല. ഇത്തരത്തിലുള്ള മില്ലുകാരെ കരിമ്പട്ടികയില്‍പ്പെടുത്തണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു. മങ്കൊമ്പിലെ പാഡി മാര്‍ക്കറ്റിംഗ് ഓഫീസില്‍നിന്നാണ് പാടശേഖരങ്ങളില്‍നിന്നു നെല്ലെടുക്കാനുള്ള അവകാശം മില്ലുകാര്‍ക്കു നല്‍കുന്നത്.
ഇവിടെ രണ്ടു മില്ലുകാരെയാണ് നെല്ലടുക്കാന് ചുമതലപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, ഇതു രണ്ടും ഒരേയാളുടെ ഉടമസ്ഥതയിലുള്ള മില്ലാണെന്നും വ്യത്യസ്ത മില്ലുകള്‍ക്കാണ് സംഭരണ അവകാശം നല്കിയിരുന്നതെങ്കില് ഏതെങ്കിലുമൊരു മില്ല് നെല്ലെടുത്തേനെയെന്നും തൈയില്‍ കായല്‍ പാടശേഖരസമിതി പ്രസിഡന്റ് വിമല്‍ റോയ് പറഞ്ഞു.
നിലവില്‍ ഒരു ക്വിന്റല്‍ നെല്ലിന് എട്ടു മുതല്‍ പത്തു വരെ കിലോ കിഴിവാണ് മില്ലുകാര്‍ ചോദിച്ചത്. ഇങ്ങനെ നെല്ലു നല്കിയാല് കൃഷി വന്‍ നഷ്ടമാകും.
എന്നാല്‍, തൊട്ടടുത്ത പാടശേഖരത്തില്‍ പരമാവധി മൂന്നു കിലോ കിഴിവിനാണ് മറ്റു മില്ലുകാര്‍ നെല്ലെടുത്തത്. തങ്ങളുടെ പാടശേഖരത്തില്‍ പാഡി മാര്‍ക്കറ്റിംഗ് ഓഫീസില്‍ നിന്നു നടത്തിയ ഗുണനിലവാര പരിശോധനയില്‍ മൂന്നു കിലോ നെല്ലാണ് കിഴിവ് നല്കാന് പറഞ്ഞതെന്ന് കർഷകർ പറയുന്നു.
എന്നാല്‍, പാടശേഖരത്തില്‍ നടത്തിയ ഗുണനിലവാര പരിശോധനയില്‍ ആറര കിലോ കിഴിവു നല്‍കണമെന്നാണ് കണ്ടെത്തിയതെന്ന് മങ്കൊമ്പ് പാഡി മാര്‍ക്കറ്റിംഗ് ഓഫീസര്‍ ഹാജിറ പറഞ്ഞു. മോം നെലലെടുത്താണ് പരിശോധന നടത്തിയത്. അതിനാലാണ് ഒന്നുകൂടി പരിശോധന നടത്തി നെല്ലെടുക്കാനുള്ള ക്രമീകരണം ഏര്പ്പെടുത്താനെത്തിയതെന്നും അവര്‍ പറഞ്ഞു.
നഷ്ടം ചെറുകിട
കര്‍ഷകര്‍ക്ക്
ആലപ്പുഴ നെഹ്റുട്രോഫി വാര്‍ഡില്‍പ്പെടുന്ന തയ്യില്‍ കായല്പാടശേഖരത്തില് 183 ഏക്കറിലാണ് കൃഷി. ഒന്നും രണ്ടും ഏക്കര്‍ വീതമുള്ള 120 കര്‍ഷകരാണ് പാടശേഖരസമിതിക്കു കീഴില്‍ കൃഷി നടത്തുന്നത്. കാലവസ്ഥാ വ്യതിയാനം മൂലം നെല്ല് ചൊട്ടിയെന്ന കാരണം പറഞ്ഞാണ് മില്ലുകാര്‍ കിഴിവ് കൂടുതല്‍ ചോദിക്കുന്നതെന്ന് കര്‍ഷകര്‍ പറയുന്നു.
ഡിസംബര്‍ 28ന് കൊയ്ത നെല്ലാണ് എടുക്കാനാളില്ലാതെ പാടവരമ്പത്ത് കിടന്നത്. കൊയ്ത്തു കഴിഞ്ഞാല്‍ മൂന്നു ദിവസത്തിനുള്ളില്‍ നെല്ലെടുക്കണമെന്നാണ് നിയമം. 100 ക്വിന്റല്‍ നെല്ലാണ് ഒരു ലോഡായി കണക്കാക്കുന്നത്. ഇത്തരം 40 ലോഡ് നെല്ലാണ് കയറിപ്പോകാതെ പാടവരമ്പത്ത് ടര്പ്പോള വിരിച്ച് അതില്‍ കൂട്ടിയിട്ടിരുന്നത്.