റഷ്യയിലെ മുറിനോയിൽ നിന്നുള്ള നടുക്കുന്ന ദൃശ്യങ്ങൾ ഇപ്പോൾ ലോകമെങ്ങും ചർച്ചയാവുകയാണ്. സോഷ്യൽ മീഡിയയിൽ വൈറലാകാൻ വേണ്ടി ഏതറ്റം വരെയും പോകാൻ മടിക്കാത്ത ചിലരുടെ വിഡ്ഢിത്തം എങ്ങനെ ഒരു വലിയ ദുരന്തത്തിന്റെ വക്കിലെത്താം എന്നതിന് ഉദാഹരണമാണ് ഈ സംഭവം.
ഒരു പാർപ്പിട സമുച്ചയത്തിലെ ഇടുങ്ങിയ ലിഫ്റ്റിനുള്ളിൽ വെച്ച് രണ്ട് യുവാക്കൾ പടക്കം പൊട്ടിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം. ഈ സാഹസികതയുടെ ദൃശ്യങ്ങൾ യുവാക്കൾ തന്നെ തങ്ങളുടെ മൊബൈൽ ഫോണിൽ പകർത്തുകയായിരുന്നു.
ലിഫ്റ്റ് ചലിച്ചു തുടങ്ങിയതും യുവാക്കൾ കയ്യിലുണ്ടായിരുന്ന പടക്കത്തിന് തീ കൊടുത്തു. സെക്കൻഡുകൾക്കുള്ളിൽ നിയന്ത്രണാതീതമായ സ്ഫോടനവും തീപ്പൊരികളും കൊണ്ട് ലിഫ്റ്റിനുള്ളിലെ ചെറിയ ഇടം അക്ഷരാർഥത്തിൽ നരകതുല്യമായി മാറി.
സ്ഫോടനത്തിന്റെ ആഘാതത്തിൽ ലിഫ്റ്റ് ക്യാബിനുള്ളിൽ പുകയും തീയും നിറയുകയും ഭിത്തികളിലും തറയിലും കരിപടരുകയും ചെയ്തു. ഭാഗ്യം കൊണ്ട് മാത്രമാണ് സ്ഫോടനത്തിൽ യുവാക്കൾക്ക് ഗുരുതരമായ പരിക്കുകൾ ഏൽക്കാതിരുന്നത്.
വലിയൊരു സ്ഫോടനം നടന്നിട്ടും ഇരുവരും നിസാര പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് കെട്ടിടത്തിലെ മറ്റ് താമസക്കാരിൽ നിന്നും ഉണ്ടായത്.
തങ്ങളുടെ ജീവന് പോലും ഭീഷണിയാകുന്ന ഇത്തരം പ്രവൃത്തികൾക്കെതിരെ അവർ രൂക്ഷമായി പ്രതികരിച്ചു. സ്ഫോടനത്തിന് പിന്നാലെ ഇരുവരെയും കൊണ്ട് ലിഫ്റ്റ് ശുചിയാക്കിക്കാനും പൊതുവായി മാപ്പ് പറയിപ്പിക്കാനും അധികൃതർ തയ്യാറായി.
പൊതുസുരക്ഷയെ അപകടത്തിലാക്കി ലൈക്കുകൾക്കും കാഴ്ചക്കാർക്കും വേണ്ടി നടത്തുന്ന ഇത്തരം ക്രൂരമായ തമാശകൾക്കെതിരെ സോഷ്യൽ മീഡിയയിലും കടുത്ത വിമർശനം ഉയരുന്നുണ്ട്.
ഏത് നിമിഷവും വലിയൊരു അപകടമായി മാറാവുന്ന ഈ പ്രവൃത്തിക്കെതിരെ നിയമനടപടികൾ ഉണ്ടാകുമെന്ന സൂചനയാണ് പുറത്തുവരുന്നത്.