Kerala
പരവൂർ: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് വിമാന സർവീസുകൾ റദ്ദാക്കിയതോടെ സംസ്ഥാനത്തുനിന്ന് ഗൾഫിലേക്കുള്ള പഴം-പച്ചക്കറി കയറ്റുമതി തടസപ്പെട്ടു. നിലവിൽ കോഴിക്കോട്, നെടുമ്പാശേരി വിമാനത്താവളങ്ങളിൽ വൻ തോതിൽ പഴം- പച്ചക്കറികള്‍ കിടക്കുകയാണ്.
ഈ സാഹചര്യത്തിൽ കയറ്റുമതിക്കായി ശേഖരിച്ച പച്ചക്കറികൾ ഉൾപ്പെടെയുള്ളവ കേരളത്തിലെ പ്രാദേശിക മാർക്കറ്റിൽ വിറ്റഴിക്കുകയേ നിവർത്തിയുള്ളൂ. അങ്ങനെയെങ്കിൽ അടുത്ത ദിവസങ്ങളിൽ തന്നെ സംസ്ഥാനത്ത് പഴം- പച്ചക്കറി വിലയിൽ വൻ ഇടിവുണ്ടാകുമെന്നാണ് കരുതുന്നത്.
കയറ്റുമതിയിൽ തടസം തുടരുകയാണങ്കിൽ ഇവ നാട്ടൻപുറങ്ങളിലെ വിപണികളിൽ വിറ്റഴിക്കാൻതന്നെയാണ് കയറ്റുമതിക്കാരുടെയും കർഷകരുടെയും തീരുമാനം.
ഇവിടെനിന്നുള്ള പച്ചക്കറികളുടെ വലിയ വിപണിയാണ് ഗൾഫ് രാജ്യങ്ങൾ കേരളത്തിലും തമിഴ്നാട്ടിലുംനിന്നുമുള്ള വിവിധ തരം പഴങ്ങളും പച്ചക്കറികളും വലിയ തോതിലാണ് ഗൾഫിലേക്ക് കയറ്റി അയയ്ക്കുന്നത്. കേരളത്തിൽനിന്നുള്ള ചക്കയ്ക്ക് ഉൾപ്പെടെ ഇപ്പോൾ അവിടെ വലിയ ഡിമാന്റാണ്.
യുദ്ധസാഹചര്യം രൂക്ഷമായി തുടരുന്നതിനാൽ വിമാന ചരക്ക് ഗതാഗതത്തിൽ ഉണ്ടായ അനിശ്ചിതത്വവും ചില രാജ്യങ്ങളിലെ അപ്രതീക്ഷിത നിയന്ത്രണങ്ങളും കയറ്റുമതിയെ പ്രതികൂലമായി ബാധിച്ചു കഴിഞ്ഞു.
കേരളത്തിലെയും തമിഴ്നാട്ടിലെയും മൊത്തവിതരണ മാർക്കറ്റുകളിൽ ഇതിനകംതന്നെ വിലയിൽ ഗണ്യമായ കുറവുണ്ടായതായി വ്യാപാരികൾ സൂചിപ്പിച്ചു. വരും ദിവസങ്ങളിൽ ചരക്കുകൾ കൂടുതൽ എത്തുന്നതോടെ വിലയിൽ വീണ്ടും വലിയ ഇടിവ് ഉണ്ടാകുമെന്ന വിലയിരുത്തലിലാണ് വ്യാപാരികൾ.
ഇപ്പോഴത്തെ വിലയിടിവ് ഏറ്റവും കൂടുതൽ പ്രതികൂലമായി ബാധിക്കുക കർഷകരെയാണ്. കയറ്റുമതി വിപണിയിൽ കർഷകർക്ക് മാന്യമായ വില ലഭിച്ചിരുന്നു. കയറ്റുമതി തടസപ്പെട്ട് ആഭ്യന്തര വിപണിയിലേക്ക് മാറുമ്പോൾ കർഷകർക്ക് വരുമാനത്തിൽ വലിയ കുറവുണ്ടാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഏതായാലും ഇപ്പോഴത്തെ സാഹചര്യത്തിൽ കയറ്റുമതിക്കാരും കർഷകരും വ്യാപാരികളുമൊക്കെ വലിയ ആശങ്കയിലാണ്. യുദ്ധസാഹചര്യം എത്രത്തോളം നീണ്ടുനിൽക്കുമോ അത്രയും കാലം കയറ്റുമതി തടസപ്പെടുമെന്ന കാര്യത്തിൽ സംശയമില്ല. യുദ്ധാവസ്ഥയിൽ മാറ്റമൊന്നും സംഭവിക്കാതെ തുടർന്നാൽ സംസ്ഥാനത്തെ പഴം-പച്ചക്കറി വിപണിയിൽ വലിയ വിലയിടിവിന് സാധ്യതയുണ്ട്.
Kerala
നെടുമ്പാശേരി: സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമായ ഐഎച്ച്ആർഡി സംഘടിപ്പിക്കുന്ന സംസ്ഥാന തല ടെക്നോ-കൾച്ചറൽ ഫെസ്റ്റ് (തരംഗ്) കപ്രശേരി മോഡൽ ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു.
എൻജിനിയറിംഗ് കോളജുകൾ, പോളിടെക്നിക്കുകൾ, അപ്ലൈഡ് സയൻസ് കോളജുകൾ ഉൾപ്പെടെയുള്ള വിവിധ ജില്ലകളിൽ നിന്നുള്ള 1600ഓളം കുട്ടികളാണ് വിവിധ വിഭാഗങ്ങളില്‍ മാറ്റുരയ്ക്കുന്നത്.
Kerala
കൊച്ചി: നെടുമ്പാശേരിയിൽ അമ്മയെ മകൻ അടിച്ചുക്കൊന്നു. നെടുമ്പാശേരിയിൽ താമസിക്കുന്ന അനിത (75) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ ബിനുവിനെ പോലീസ് അറസ്റ്റ് ചെയ്തു.
സ്വത്ത് തർക്കത്തെ തുടർന്നാണ് കൊലപാതകമെന്നാണ് പോലീസ് പറയുന്നത്. ഞായറാഴ്ചയാണ് അനിതയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടത്. മകൻ തന്നെയാണ് അമ്മയെ ആശുപത്രിയിലെത്തിച്ചത്.
എന്നാൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് പോസ്റ്റ്മോർട്ടത്തിൽ അനിതയുടെ ശരീരത്തിൽ മുറിവുകൾ കണ്ടെത്തുകയായിരുന്നു. അമ്മയും മകനും വാടക വീട്ടിലാണ് താമസിച്ചിരുന്നത്.
സംശയം തോന്നിയ പോലീസ് മകനെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തുവരുന്നത്. വടികൊണ്ടും അമ്മിക്കല്ല് കൊണ്ടും അടിച്ചുകൊണ്ടാണ് അമ്മയെ കൊലപ്പെടുത്തിയതെന്ന് മകൻ പോലീസിനോട് സമ്മതിച്ചു.
Kerala
കൊച്ചി: എത്യോപ്യയിലെ അഗ്നിപർവത സ്ഫോടനത്തെത്തുടർന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നുള്ള വിമാന സർവീസുകൾ ഇന്നും തടസപ്പെടാൻ സാധ്യത. തിങ്കളാഴ്ച ജിദ്ദയിലേക്കുള്ള ആകാശ് എയറും ദുബായിലേക്കുള്ള ഇൻഡിഗോയും സർവീസുകൾ നിർത്തിവച്ചിരുന്നു.
രാത്രി 11.30 ന് ദുബായിലേക്ക് പുറപ്പെടേണ്ട സ്പൈസ് ജെറ്റ് വിമാനവും സർവീസ് ഇന്നത്തേക്ക് പുനക്രമീകരിച്ചു. ജിദ്ദയിലേക്കുള്ള സർവീസ് റദ്ദാക്കിയത് നിരവധി ഉംറ തീർഥാടകരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. അഗ്നിപർവത ചാരവും പുകയും വിമാനങ്ങൾക്ക് യന്ത്ര തകരാർ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്നും പ്രശ്നങ്ങളുള്ള മേഖല ഒഴിവാക്കണമെന്നും ഡിജിസിഎ മുന്നറിയിപ്പ് നൽകിയിരുന്നു.
ഏകദേശം 12,000 വർഷത്തിനിടെ ആദ്യമായി എത്യോപ്യയിലെ ഹെയ്ലി ഗുബ്ബി അഗ്നിപർവ്വതം പൊട്ടിത്തെറിച്ചത്. എത്യോപ്യയിലെ അഫാർ മേഖലയിലുള്ള ഈ അഗ്നിപർവത സ്ഫോടനം കാരണം സമീപത്തെ അഫ്ദെറ ഗ്രാമം മുഴുവൻ ചാരത്തിൽ മൂടിയിരുന്നു. സ്ഫോടനം എർത അലെ, അഫ്ദെറ ടൗൺ എന്നിവിടങ്ങളിൽ ചെറിയ ഭൂചലനങ്ങൾക്ക് കാരണമായി.
സ്ഫോടനത്തെ തുടർന്ന് അന്തരീക്ഷത്തിലേക്കുയർന്ന കട്ടിയുള്ള ചാരത്തിന്റെ കരിമേഘ പടലം ചെങ്കടൽ കടന്ന് യെമൻ, ഒമാൻ എന്നിവിടങ്ങളിലൂടെ വടക്കൻ അറബിക്കടലിലേക്ക് വ്യാപിച്ചു. ഈ ചാരക്കൂമ്പാരത്തിന്റെ കട്ടിയുള്ള ഭാഗങ്ങൾ ഇപ്പോൾ ഡൽഹി, ഹരിയാണ, സമീപപ്രദേശങ്ങളായ ഉത്തർപ്രദേശ് എന്നിവിടങ്ങളിലേക്ക് നീങ്ങുകയാണ്.
Kerala
നെടുമ്പാശേരി: മദ്യപിച്ചെത്തി വിമാനത്തിനുള്ളിൽ കാബിൻ ക്രൂവിനോട് അപമര്യാദയായി പെരുമാറുകയും അക്രമാസക്തനാകുകയും ചെയ്ത യാത്രക്കാരനെ പോലീസ് പിടികൂടി.
എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കൊച്ചിയിൽനിന്ന് അബുദാബിയിലേക്കു പോകാനെത്തിയ മഞ്ചേരി അതിമണ്ണിൽ വീട്ടിൽ അറഫാൻ ഹസൻ (24) ആണ് പിടിയിലായത്.
വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. പരിശോധനകൾ എല്ലാം പൂർത്തീകരിച്ച് വിമാനത്തിനുള്ളിൽ കയറിയ ശേഷമാണ് ഇയാൾ കാബിൻ ക്രൂവിനോട് മോശമായി പെരുമാറിയത്. തുടർന്ന് ഇയാളെ തിരിച്ചിറക്കി നെടുമ്പാശേരി പോലീസിനു കൈമാറുകയായിരുന്നു.
Kerala
തൃശൂർ: വടക്കാഞ്ചേരിയിൽ കാർ നിയന്ത്രണം വിട്ട് റോഡിൽ തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ ദമ്പതികൾക്ക് പരിക്കേറ്റു. നെടുമ്പാശേരി എയർപോർട്ടിൽ നിന്ന് മടങ്ങുകയായിരുന്ന വടക്കാഞ്ചേരി സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്.
വടക്കാഞ്ചേരി ബസ് സ്റ്റാൻഡ് പരിസരത്ത് വച്ചായിരുന്നു അപകടം. ഷൊർണൂർ- കൊടുങ്ങല്ലൂർ സംസ്ഥാനപാതയിൽ വ്യാഴാഴ്ച രാത്രി പത്തരയോടെയാണ് അപകടമുണ്ടായത്.
തൃശൂർ ഭാഗത്ത് നിന്നും വടക്കാഞ്ചേരി ഭാഗത്തേക്ക് സഞ്ചരിച്ചിരുന്ന കാറാണ് നിയന്ത്രണം വിട്ട് റോഡിൽ തലകീഴായി മറിഞ്ഞത്. പരിക്കേറ്റ ദമ്പതികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
District News
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കോടികളുടെ കഞ്ചാവ് വേട്ട. യാത്രക്കാരനിൽ നിന്ന് എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം 6.4 കോടി വില വരുന്ന 64.46 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. ബാംങ്കോക്കിൽ നിന്ന് വിയറ്റ് ജെറ്റ് എയർവേയ്സ് വിമാനത്തിൽ വിയറ്റ്നാം വഴി എത്തിയ വയനാട് സ്വദേശിയായ അബ്ദുൾ സമദിൽനിന്നാണ് കഞ്ചാവ് പിടികൂടിയത്.
സമീപകാലത്ത് വിമാനത്താവളത്തിൽ നടന്ന ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിത്. കസ്റ്റംസ് ഇന്റലിജൻസ് ഡെപ്യൂട്ടി കമ്മീഷണർ റോയി വർഗീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. പ്രതിയെ അങ്കമാലി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
District News
നെടുമ്പാശേരി: നെടുമ്പാശേരിയിൽ റെയിൽവെ സ്റ്റേഷൻ യാഥാർഥ്യമാകുന്നത് നീണ്ട 15 വർഷത്തെ കാത്തിരിപ്പിനൊടുവിൽ . 2010 ൽ ഇ. അഹമ്മദ് കേന്ദ്ര മന്ത്രിയായിരുന്നപ്പോൾ നെടുമ്പാശേരിയിൽ റെയിൽവെ സ്റ്റേഷൻ നിർമാണത്തിന് തുക അനുവദിക്കുകയും ശിലാസ്ഥാപനം നടത്തുകയും ചെയ്തിരുന്നു. എന്നാൽ പലവിധ കാരണങ്ങളാൽ പിന്നീട് ഈ പദ്ധതി മുടങ്ങിപ്പോവുകയായിരുന്നു. ഇപ്പോൾ വിമാനത്താവളത്തോട് ചേർന്ന് റെയിൽവെ സ്റ്റേഷൻ നിർമിക്കാൻ റെയിൽവെ മന്ത്രാലയം അനുമതി നൽകിയതോടെ ഈ വർഷം തന്നെ നിർമാണം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
1999 ൽ നെടുമ്പാശേരിയിൽ രാജ്യാന്തര വിമാനത്താവളം പ്രവർത്തനം ആരംഭിച്ചതു മുതൽ ഇവിടെ റെയിൽവെ സ്റ്റേഷൻ വേണമെന്ന ആവശ്യം ഉയർന്നിരുന്നു. കരിയാട് - മറ്റൂർ റോഡിൽ അകപ്പറമ്പ് റെയിൽവേ ഗേറ്റിനോടു ചേർന്നാണ് ആദ്യം റെയിൽവെ സ്റ്റേഷൻ നിർമിക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ ഈ സ്ഥലത്ത് നിന്നും 500 മീറ്ററോളം മാറിയാണ് ഇപ്പോഴത്തെ നിർമാണത്തിനായി സ്ഥലം കണ്ടെത്തിയിരിക്കുന്നത്. ഇവിടെ നിന്നും വിമാനത്താവളത്തിലേക്ക് വേഗത്തിൽ എത്തിച്ചേരാനാകും.
ഇവിടെ റെയിൽവെ സ്റ്റേഷൻ നിർമിക്കുന്നതിന് ആവശ്യമായ സ്ഥലം റെയിൽവേയ്ക്കുണ്ടെങ്കിലും കൂടുതൽ സ്ഥലം ആവശ്യമായി വന്നാൽ വിട്ടു നൽകാൻ തയാറാണെന്ന് സിയാൽ അറിയിച്ചിട്ടുണ്ട്. ഭാവിയിലെ വികസനത്തിന് നിർദിഷ്ട റെയിൽവെ സ്റ്റേഷന്റെ കിഴക്കും പടിഞ്ഞാറുമായി കിടക്കുന്ന സിയാലിന്റെ ഭൂമിയും ലഭ്യമാണ്. നേരത്തേ പ്രഖ്യാപിച്ചിട്ടുള്ള ജലപാത കൂടി യാഥാർഥ്യമായാൽ വ്യോമ, റെയിൽ, റോഡ്, ജലഗതാഗത സംവിധാനങ്ങൾ സംഗമിക്കുന്ന ഇന്ത്യയിലെ ആദ്യ വിമാനത്താവളമായി കൊച്ചി മാറും. ആധുനിക സൗകര്യങ്ങളോടെയാണ് റെയിൽവെ സ്റ്റേഷൻ ഒരുങ്ങുന്നത്. വിശാലമായ റെയിൽവെ സ്റ്റേഷൻ കെട്ടിടം, ഹൈലെവൽ പ്ലാറ്റ്ഫോം, ഫുട് ഓവർബ്രിഡ്ജ്, പ്ലാറ്റ്ഫോമിനു മുകളിലേക്കുള്ള ലിഫ്റ്റ് കണക്ടിവിറ്റി ഉൾപ്പെടെയുള്ള സൗകര്യങ്ങളുണ്ടാകും.
നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് വരികയും പോകുകയും ചെയ്യുന്ന ദീർഘദൂര യാത്രക്കാർക്ക് ഈ റെയിൽവെ സ്റ്റേഷൻ ഏറെ സഹായകരമാകും. പ്രധാന ദീർഘദൂര ട്രെയിനുകൾക്ക് ഇവിടെ സ്റ്റോപ്പ് അനുവദിക്കും.
റെയിൽവെ സ്റ്റേഷൻ കൂടി നിലവിൽ വരുന്നതോടെ വിമാനത്താവളത്തിൽനിന്ന് സംസ്ഥാനത്തെ ഏത് നഗരത്തിലേക്കും എളുപ്പത്തിൽ എത്താൻ കഴിയുമെന്നതിനാൽ ടൂറിസം മേഖലയിലും വൻ കുതിച്ചുചാട്ടം നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
District News
നെടുമ്പാശേരി: വീടിന്റെ പോർച്ചിൽ കിടന്ന ഫോക്സ് വാഗൺ പോളോ കാർ, ബോണറ്റിൽ നിന്ന് തീപടർന്ന് കത്തിനശിച്ചു. ആളപായമില്ല.
പഞ്ചായത്തിലെ അഞ്ചാം വാർഡിൽ പുതുവാശേരി പുല്ലേലിൽ അനീഷിന്റെ വീട്ടിൽ ബുധനാഴ്ച രാത്രി ഏഴിനായിരുന്നു സംഭവം. അനീഷ് ഗൾഫിലാണ്. ഭാര്യയും മകളും പുറത്തുപോയ സമയത്തായിരുന്നു തീപിടുത്തമുണ്ടായത്.
കാറിൽനിന്ന് തീ ആളിപ്പടരുന്നത് കണ്ട സമീപവാസികൾ ഓടിയെത്തി തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് അങ്കമാലിയിൽ നിന്ന് അഗ്നി രക്ഷസേനയെത്തിയാണ് തീ അണച്ചത്. കാർ ഭാഗികമായി കത്തി നശിച്ചു.
സംഭവമറിഞ്ഞ് ചെങ്ങമനാട് പോലീസും സ്ഥലത്തെത്തി. മൂന്ന് മാസത്തോളമായി കാർ ഉപയോഗിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ബാറ്ററി മാറ്റിയപ്പോൾ സ്റ്റാർട്ട് ചെയ്തിരുന്നു.
അതേ സമയം ബാറ്ററിയിൽ നിന്നുള്ള ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. സിസിടിവി ദൃശ്യങ്ങളിലും അത് വ്യക്തമായിട്ടുണ്ട്. ചെങ്ങമനാട് പോലീസ് കേസെടുത്തു.
District News
ഫോർട്ടുകൊച്ചി: ഏതാനും വര്‍ഷം മുമ്പ് ഫോര്‍ട്ട്കൊച്ചിയില്‍നിന്ന് നെടുമ്പാശേരിയിലേക്ക് സര്‍വീസ് നടത്തിയിരുന്ന കെഎസ്ആർടിസിയുടെ ബസ് സര്‍വീസ് പുനരാരംഭിക്കണമെന്ന ആവശ്യം ശക്തം. കെഎസ്ആർടിസിയുടെ എസി ലോഫ്ളോര്‍ ബസാണ് സര്‍വീസ് നടത്തിയിരുന്നത്.
ഇത് നെടുമ്പാശേരി വിമാനത്താവളത്തിലേക്കും ആലുവ ഉള്‍പെടെ നഗരത്തില്‍ പോകുന്നവര്‍ക്കും ഏറെ പ്രയോജന പ്രദമായിരുന്നു. എന്നാല്‍ ഈ സര്‍വീസ് മുന്നറിയിപ്പില്ലാതെ അധികൃതര്‍ നിര്‍ത്തലാക്കുകയായിരുന്നു. ഈ ബസുകള്‍ മറ്റിടങ്ങളിലേക്ക് മാറ്റിയതായാണ് വിവരം.
ഈ സര്‍വീസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് കൊച്ചി സൗത്ത് ബ്ലോക്ക് ജനറല്‍ സെക്രട്ടറി ഹൈബി ഈഡന് എംപി മുഖേന ഡിവിഷണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ക്ക് നിവേദനം നല്കി.
Kerala
നെടുമ്പാശേരി: വിദേശത്തുനിന്ന് അനധികൃതമായി കടത്താൻ ശ്രമിച്ച സിഗരറ്റ്, ഐ ഫോൺ, സ്വർണം എന്നിവ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ പിടികൂടി. രണ്ട് യാത്രക്കാരിൽ നിന്നായി പിടിച്ചെടുത്ത സാമഗ്രികൾക്ക് 25.44 ലക്ഷം രൂപ വില വരും.
ഇന്നലെ എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ അബുദാബിയിൽ നിന്നെത്തിയ കോഴിക്കോട് സ്വദേശികളായ ഫസൽ റഹ്മാൻ, നാസർ എന്നിവരിൽ നിന്നാണ് കസ്റ്റംസ് പരിശോധനയിൽ സിഗരറ്റും മറ്റും പിടികൂടിയത്. ഇരുവരും ബാഗേജിൽ ഒളിപ്പിച്ചാണ് സിഗരറ്റും ഐ ഫോണുകളുമൊക്കെ കടത്തിക്കൊണ്ടുവന്നത്. ഫസർ റഹ്മാന്റെ പക്കൽ സിഗരറ്റിനോടൊപ്പം 13 ഐ ഫോണുകളും രണ്ട് സ്വർണനാണയങ്ങളുമുണ്ടായിരുന്നു.
നാസറിന്റെ പക്കൽ സിഗരറ്റ് കൂടാതെ ആറ് ഐ ഫോണുകളാണുണ്ടായിരുന്നത്.