നെടുങ്കണ്ടം: നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് ബ്ളോക്ക് പഞ്ചായത്ത് ഭരണസമിതിക്കെതിരേ അപവാദ പ്രചാരണങ്ങൾ നടത്തുകയാണെന്ന് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അറിയിച്ചു.
ആശുപത്രിയിൽനിന്ന് ആകെ രണ്ടു ഡോക്ടർമാർ മാത്രമാണ് സ്ഥലം മാറിയത്. ഫിസിഷൻ ഡോ. കരോൾ ജോസഫിന് സ്ഥാനക്കയറ്റം ലഭിച്ചതിനെത്തുടർന്നാണ് സ്ഥലം മാറ്റിയത്. സർവീസിൽ പ്രവേശിച്ചതിനു ശേഷം ഉപരിപഠനത്തിനായി പോയ മൂന്നു വർഷം ഒഴികെ ബാക്കിയുള്ള ഏഴു വർഷവും അദ്ദേഹം നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലാണ് സേവനമനുഷ്ഠിച്ചത്. കാത്ത്ലാബ് സൗകര്യമുള്ള ആശുപത്രികളിൽ കാർഡിയോളജി വിദഗ്ധരുടെ സേവനം കൂടുതൽ ആവശ്യമായതിനാൽ അദ്ദേഹത്തെ അടിമാലിയിലേക്കു നിയമിക്കുകയായിരുന്നു. ത്വക്ക്രോഗവിദഗ്ധന്റെ സ്ഥലംമാറ്റം പൊതു സ്ഥലംമാറ്റ നടപടികളുടെ ഭാഗമായി ഡോക്ടർ ആവശ്യപ്പെട്ട് നേടിയതാണെന്നും ഭരണസമിതി വ്യക്തമാക്കി.
ആശുപത്രിയിൽ അസ്ഥിരോഗം, ഫിസിഷൻമാർ, ജനറൽ സർജൻ, ഗൈനക്കോളജി, അനസ്തേഷ്യ, സൈക്യാട്രി, നേത്രരോഗം, ശിശുരോഗം, ഇഎൻടി, എൻഎച്ച്എം, കാഷ്വാലിറ്റി വിഭാഗങ്ങളിൽ ഉൾപ്പെടെ 23 ഡോക്ടർമാരുടെ സേവനം ലഭ്യമാണെന്നും ഭരണ സമിതി അറിയിച്ചു.
യുഡിഎഫ് ഭരണസമിതി അധികാരത്തിലെത്തിയ ശേഷം ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റിന്റെ പ്രവർത്തനം ആരംഭിച്ചതായും നിലവിൽ ദിവസേന മൂന്നു പേർക്ക് ഡയാലിസിസ് സേവനം ലഭിക്കുന്നുണ്ടെന്നും ഭരണസമിതി ചൂണ്ടിക്കാട്ടി. ഈവനിംഗ് ഒപി സേവനവും ആരംഭിച്ചിട്ടുണ്ട്.
യുഡിഎഫ് സർക്കാരും ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയും നെടുങ്കണ്ടം താലൂക്ക് ആശുപത്രിയുടെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകുന്നതിനിടെയാണ് ഇത്തരം അടിസ്ഥാനരഹിതമായ പ്രചാരണങ്ങൾ നടക്കുന്നതെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി ടോമി, മുകേഷ് മോഹൻ, സോണിയ മാർട്ടിൻ, ഷൈജ സണ്ണി, ജിഷ ജോർജ്, ഷിംല ബീവി എന്നിവർ ആരോപിച്ചു.