ചമ്പക്കുളം: കൃഷിയില്ലാത്ത അവസരത്തിൽ പാടശേഖരത്തിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി നിയന്ത്രിത പമ്പിംഗിന് ബജറ്റിൽ തുക വകയിരുത്തി നീലംപേരൂർ പഞ്ചായത്ത് മാതൃകകാട്ടി. നിയന്ത്രിത പമ്പിംഗിന് ദുരന്തനിവാരണ ഫണ്ട് അനുവദിച്ച സർക്കാർ നടപടിയോട് പ്രാദേശിക ഭരണകൂടത്തിന്റെ സഹകരണം കൂടി ഉണ്ടാകുന്നതോടെ പൊതുജനങ്ങളുടെ ദുരിതങ്ങൾക്ക് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണു നാട്ടുകാർ.
മുൻവർഷങ്ങളിൽ അധികാരികളുടെ വാക്കുകേട്ട് ദുരിതനിവാരണത്തിനുവേണ്ടി പമ്പിംഗ് നടത്തി കടക്കെണിയിലായ അനുഭവങ്ങളുള്ളതിനാൽ കുട്ടനാട്ടിലെ പലപാടശേഖരസമിതികളും നിയന്ത്രിത പമ്പിംഗിന്റെ കാര്യത്തിൽ ഇപ്പോഴും ആശയക്കുഴപ്പത്തിലാണ്. നെൽക്കൃഷിക്കുവേണ്ടിയുള്ള പന്പിംഗിനു മാത്രമാണ് സബ്ഡിഡിയും മറ്റ് ആനുകൂല്യങ്ങളും ലഭിച്ചിരുന്നത്. ഈ അവസ്ഥയ്ക്കാണ് 2025 ഡിസംബർ 31 ലെ മന്ത്രിസഭാ യോഗതീരുമാനത്തോടെ മാറ്റം പ്രതീക്ഷിക്കുന്നത്.
ദുരന്തനിവാരണ ഫണ്ടിൽ നിന്നും വെള്ളക്കെട്ട് ദുരിത നിവാരണത്തിനായുള്ള നിയന്ത്രിത പമ്പിംഗിന് ഫണ്ട് അനുവദിക്കാൻ ആലപ്പുഴ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള തീരുമാനമാണ് മന്ത്രിസഭ എടുത്തിട്ടുള്ളത്. കൂടാതെ സംസ്ഥാന സർക്കാരിന്റെ ബജറ്റ് പ്രസംഗത്തിലും കുട്ടനാട് വെള്ളപ്പൊക്ക നിയന്ത്രണ പദ്ധതി ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇതേ സമയം പല പാടശേഖരങ്ങളിലും ഇതേവരെ സ്ഥിരം വൈദ്യുതികണക്ഷൻ പോലും സജ്ജമാക്കിയിട്ടില്ലെന്നത് പദ്ധതിനടത്തിപ്പിനു പ്രതിസന്ധി സൃഷ്ടിക്കുമോയെന്ന ആശങ്കയും നിലവിലുണ്ട്. പാടശേഖരങ്ങളിലെ ഒരു മോട്ടോർതറയിലെങ്കിലും സ്ഥിരം വൈദ്യുതി കണക്ഷൻ നൽകാനും, പരമ്പരാഗത പെട്ടിയും പറയ്ക്കും പകരമായി പ്രളയദിനങ്ങളിലെ പമ്പിംഗിന് കൂടുതൽ അനുയോജ്യമായ സബ്മെഴ്സിബിൾ പമ്പ് സ്ഥാപിക്കാനും നടപടികളുണ്ടാകണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
ജനപ്രതിനിധികളടക്കം സമർപ്പിച്ചിരുന്ന അപേക്ഷകളിൽ അന്വേഷണം നടത്തി ആലപ്പുഴ പ്രിൻസിപ്പൽ കൃഷി ഓഫീസർ 2025 നവംബർ രണ്ടിനുസമർപ്പിച്ച റിപ്പോർട്ടിലെ ശിപാർശകൾ നടപ്പാക്കിയാൽ പാടശേഖരപ്രദേശങ്ങളിലെ ആവർത്തിക്കുകയും നീണ്ടുനിൽക്കുകയും ചെയ്യാറുള്ള വെള്ളക്കെട്ടുദുരിതങ്ങൾക്കു പരിഹാരമാകുമെന്നാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്.
ബുധനാഴ്ച അവതരിപ്പിച്ച നീലംപേരൂർ ഗ്രാമപഞ്ചായത്ത് ബജറ്റിൽ വെള്ളപ്പൊക്ക നിയന്ത്രണ പ്രവർത്തനങ്ങൾക്കായി നിയന്ത്രിത പമ്പിംഗിനും, ഇടത്തോടുകൾ നവീകരിക്കുന്നതിനുമായി 40 ലക്ഷം രൂപയാണ് 2026-2027 സാമ്പത്തിക വർഷത്തെ ബജറ്റിൽ വകകൊള്ളിച്ചിരിക്കുന്നത്.
കളിസ്ഥലം നിർമ്മാണത്തിന്റെ പ്രാഥമിക പ്രവർത്തനങ്ങൾക്കായി 10 ലക്ഷവും നെൽകർഷക ക്ഷേമത്തിനായി 21 ലക്ഷം രൂപയുടെ പദ്ധതികളും വിഭാവനം ചെയ്തിരിക്കുന്നതോടൊപ്പം മുല്ലപ്പൂ കൃഷിക്കായി ആറ് ലക്ഷവും തെരുവ് നായ സംരക്ഷണ എബിസി പദ്ധതിക്കായി 2 ലക്ഷവും 50,000 രൂപ നായകളുടെ കുത്തിവയ്പിനായും സ്ത്രീകൾക്ക് യോഗ പരിശീലനം പിഎസ്സി കോച്ചിംഗ് എന്നിവയ്ക്കായി 1.5 ലക്ഷവും, നീലംപേരൂർ സബ് സെന്റർ കേന്ദ്രീകരിച്ച് ഡോക്ടറുടേയും ഫാർമസിസ്റ്റിന്റേയും സേവനത്തിനായി 10 ലക്ഷം രൂപയും നീക്കിവയ്ക്കുമ്പോൾ പാർപ്പിട പദ്ധതിക്കായി 4.40 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്.