സൂര്യപേട്ട്: തെലങ്കാനയിൽ വീടിന് സമീപത്തെ വേപ്പുമരത്തെച്ചൊല്ലിയുള്ള ദീർഘകാല തർക്കം സംഘർഷത്തിൽ കലാശിച്ച് രണ്ട് പേർ കൊല്ലപ്പെട്ടു. സൂര്യപേട്ട് ജില്ലയിൽ ആണ് സംഭവം. സംഘർഷം നിയന്ത്രിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റു.
എറഗഡ്ഡ തണ്ട ഗ്രാമത്തിലാണ് സംഭവം. രണ്ട് കുടുംബങ്ങൾ തമ്മിൽ ഏകദേശം 25 വർഷമായി നിലനിന്നിരുന്ന തർക്കമാണ് ശനിയാഴ്ച രാവിലെ അക്രമത്തിലേക്ക് നീങ്ങിയത്. വീടിന്റെ അതിർത്തിയോട് ചേർന്നുള്ള വേപ്പുമരം മുറിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിന് തൽക്ഷണ കാരണം.
62കാരനായ മന്ദ വെങ്കടേശ്വർലു യാദവ് തൊഴിലാളികളുമായി എത്തി മരം മുറിക്കാൻ ശ്രമിച്ചതോടെയാണ് എതിർവിഭാഗവുമായി വാക്കേറ്റമുണ്ടായത്. തുടർന്ന് ഇരുകൂട്ടരും കോടാലിയും മറ്റ് ആയുധങ്ങളും ഉപയോഗിച്ച് പരസ്പരം ആക്രമിച്ചതായാണ് പോലീസ് പറയുന്നത്.
സംഘർഷത്തിനിടെ ഭുക്യ രാമു കോടാലി ഉപയോഗിച്ച് വെങ്കടേശ്വർലുവിനെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വെങ്കടേശ്വർലു സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.
സംഘർഷം തടയാൻ ഇടപെട്ട രാമുവിന്റെ പിതാവ് ഭുക്യ സൈദയെയും രാമു ആക്രമിച്ചതായാണ് വിവരം. 58കാരനായ സൈദയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ അദ്ദേഹം മരിച്ചു.
രണ്ട് പേർ കൊല്ലപ്പെട്ടതോടെ പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിയുടെ വീടിന് സമീപം ആളുകൾ തടിച്ചുകൂടിയതോടെ കൂടുതൽ സംഘർഷം ഉണ്ടാകാതിരിക്കാൻ പോലീസ് സ്ഥലത്തെത്തി.
പ്രതിയെ കസ്റ്റഡിയിലെടുക്കുന്നതിനിടെ മെല്ലച്ചെരുവു പോലീസ് സ്റ്റേഷൻ എസ്ഐ നവീൻ കുമാറിന് തലയ്ക്ക് പരിക്കേറ്റു. അദ്ദേഹത്തെ ഹുസൂർനഗർ ഏരിയ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി.
സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കസ്റ്റഡിയിലെടുത്ത രാമുവിനെ ചോദ്യം ചെയ്യുന്നതോടൊപ്പം സംഭവസ്ഥലത്ത് നിന്ന് തെളിവുകൾ ശേഖരിക്കുകയും ദൃക്സാക്ഷികളുടെ മൊഴികൾ രേഖപ്പെടുത്തുകയും ചെയ്തു.
സംഭവത്തിന് പിന്നാലെ എറഗഡ്ഡ തണ്ടയിൽ അധിക പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. പ്രതികാര ആക്രമണങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രദേശത്ത് പോലീസ് ശക്തമായ സുരക്ഷ ഏർപ്പെടുത്തി. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചു. പ്രദേശത്തെ സ്ഥിതിഗതികൾ പോലീസ് നിരീക്ഷിച്ചുവരികയാണ്.