പേരൂര്‍ക്കട: നീറമണ്‍കര ശിവക്ഷേത്രത്തില്‍ വീണ്ടുമുണ്ടായ മോഷണം സിസിടിവി ദൃശ്യങ്ങള്‍ സ്ഥാപിക്കണമെന്ന പോലീസ് നിര്‍ദേശം അവഗണിച്ചതുമൂലമെന്നു സൂചന. 18ന് പുലര്‍ച്ചെയാണ് ക്ഷേത്രത്തിലെ കാണിക്കവഞ്ചികള്‍ കുത്തിത്തുറന്ന് 30,000-ഓളം രൂപ അപഹരിച്ചത്. ഇതിൽ നാണയങ്ങളും നോട്ടുകളും ഉള്‍പ്പെടുന്നു.
ക്ഷേത്ര പ്രസിഡന്റ് ഹരിയാണ് ഇതുസംബന്ധിച്ച് കരമന പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പുലര്‍ച്ചെ ക്ഷേത്രം തുറക്കാനെത്തിയ പൂജാരിയാണ് മോഷണ വിവരം അറിയുന്നത്.തുടര്‍ന്ന് ഭാരവാഹികളെവിവരമറിയിക്കുകയായിരുന്നു. ക്ഷേത്രകോമ്പൗണ്ടിനുള്ളിലുണ്ടായിരുന്ന ഏഴു കാണിക്കവഞ്ചികളാണ് തകര്‍ക്കപ്പെട്ടത്.
മൂന്നു ശ്രീകോവിലുകളുടെ വാതിലുകളും തകര്‍ത്തിട്ടുണ്ട്. കെടാവിളക്കിനു സമീപത്തു സ്ഥാപിച്ചിരുന്ന കാണിക്കവഞ്ചിയാണ് തകര്‍ക്കപ്പെട്ടവയില്‍ ഒന്ന്. ഒന്നില്‍ക്കൂടുതല്‍ മോഷ്ടാക്കള്‍ കൃത്യം നടത്താന്‍ എത്തിയിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാകുന്നത്. ആയുധം ഉപയോഗിച്ച് കാണിക്കവഞ്ചികള്‍ തകര്‍ത്തതിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ആയുധങ്ങള്‍ കണ്ടെത്താനായിട്ടില്ല.
ദേവസ്വംബോര്‍ഡിന്റെ വകയായുള്ള ക്ഷേത്രത്തില്‍ കുറച്ചുനാള്‍ മുമ്പും മോഷണമുണ്ടായിരുന്നു. അന്നു പോലീസ് നടത്തിയ പരിശോധനയില്‍ ക്ഷേത്ര മതില്‍ക്കെട്ടിനുള്ളില്‍ ക്യാമറകള്‍ സ്ഥാപിക്കണമെന്ന നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും ഈയൊരു നിര്‍ദേശം നടപ്പാക്കപ്പെട്ടില്ല.
ക്ഷേത്രത്തിന്റെ മേല്‍ക്കൂരയും ചുമരുകളും തമ്മില്‍ അധികം ദൂരമില്ലാത്തതിനാല്‍ മുഖങ്ങള്‍ വ്യക്തമാകുമെന്നതാണ് ഇതിനു കാരണം. സംഭവമറിഞ്ഞ് വിരലടയാള വിദഗ്ധരും ഡോഗ്സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
നിരവധി വിരലടയാളങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണു സൂചന. കരമന സ്റ്റേഷന് പരിധിയിലെ പ്രാദേശിക മോഷ്ടാക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. പ്രതികളെ എത്രയും വേഗം പിടികൂടാനാകുമെന്നാണു പ്രതീക്ഷയെന്നും കരമന സിഐ അറിയിച്ചു.