നെന്മാറ: പ്രതിഷേധങ്ങൾക്കും ദീർഘകാല കാത്തിരിപ്പിനും ഒടുവിൽ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ച നെന്മാറ- ഒലിപ്പാറ പാതയിൽ നിലവിൽ താത്കാലിക ഓട്ടയടയ്ക്കൽ പ്രവർത്തനങ്ങൾ തകൃതിയായി പുരോഗമിക്കുന്നു.
നവീകരണ പ്രവർത്തനങ്ങൾ വിവിധ കാരണങ്ങളാൽ തടസപ്പെട്ട സാഹചര്യത്തിൽ, കനത്ത മഴയെ തുടർന്ന് പാതയിൽ രൂപപ്പെട്ട വലിയ കുഴികളും തകർച്ചകളും യാത്രക്കാരെ ദുരിതത്തിലാക്കിയിരുന്നു.
ഇതിനെ തുടർന്ന് അടിയന്തര നടപടിയുടെ ഭാഗമായി റോഡിലെ കുഴികൾ യന്ത്രസഹായത്തോടെ മണ്ണും ചരലും ഉപയോഗിച്ച് നികത്തി റോഡ്റോളർ ഉപയോഗിച്ച് നിരപ്പാക്കുന്ന പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്. തിരുവഴിയാട് മുതൽ കയറാടി വരെ വ്യാപിച്ചുകിടക്കുന്ന ഭാഗത്താണ് നിലവിൽ ഓട്ടയടയ്ക്കൽ നടത്തുന്നത്.
ദിവസേന നൂറുകണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്ന ഈ പാതയുടെ ശോചനീയാവസ്ഥ ഏറെ നാളായി നാട്ടുകാരുടെയും വാഹനയാത്രക്കാരുടെയും പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. എന്നാൽ നിലവിൽ നടക്കുന്ന പ്രവർത്തനം താത്കാലിക പരിഹാരമാണെന്നും സ്ഥിരമായ നവീകരണം പൂർത്തിയാക്കാതെ പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാകില്ലെന്നുമാണ് നാട്ടുകാരുടെ അഭിപ്രായം.
കനത്ത മഴ തുടർന്നാൽ കുഴികളിൽ നിറച്ച മണ്ണും ചരലും ഒലിച്ചുപോകാൻ സാധ്യതയുണ്ടെന്നും അതോടെ വീണ്ടും വലിയ കുഴികൾ രൂപപ്പെടുമെന്നും പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു. മഴ ശക്തമാകുന്ന സാഹചര്യത്തിൽ നിലവിലെ ഓട്ടയടയ്ക്കൽ പ്രവർത്തനങ്ങളുടെ ദൈർഘ്യത്തെക്കുറിച്ചും ആശങ്ക ഉയരുന്നുണ്ട്.
നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും വിവിധ തടസങ്ങൾ ഇനിയും നിലനിൽക്കുന്നതിനാൽ പദ്ധതി സമയബന്ധിതമായി പൂർത്തിയാകുമോയെന്ന ആശങ്കയും പ്രദേശവാസികൾക്കിടയിൽ തുടരുകയാണ്.