ന്യൂഡൽഹി: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തെത്തുടർന്ന് നേപ്പാളുമായി അതിർത്തി പങ്കിടുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ കനത്ത ജാഗ്രതയിൽ.
ബിഹാറിലും ഉത്തർപ്രദേശിലും നദികളിലെ ജലനിരപ്പ് തുടർച്ചയായി നിരീക്ഷിക്കുന്നുണ്ട്. ഉണ്ടായേക്കാവുന്ന വെള്ളപ്പൊക്കത്തെ നേരിടാനുള്ള തയാറെടുപ്പുകളും ദ്രുതഗതിയിൽ നടക്കുന്നു.
ഈ സംസ്ഥാനങ്ങളിലെ വിവിധ ജില്ലകളിലേക്ക് ദേശീയ ദുരന്ത പ്രതികരണ സേനയുടെ 20 ടീമുകളെ (എൻഡിആർഎഫ്) വിന്യസിച്ചിട്ടുണ്ട്.
നേപ്പാളിൽ കാളിഗന്ധകിയായും നാരായണി എന്ന പേരിലും അറിയപ്പെടുന്ന നദി ഇന്ത്യയിലെത്തുമ്പോൾ ഗന്ധക് എന്ന പേരിൽ ഉത്തർപ്രദേശിലൂടെ ഒഴുകി ബിഹാറിൽ വച്ചാണ് ഗംഗാനദിയിൽ ചേരുന്നത്.
നേപ്പാളിലെ സ്ഥിതിഗതികൾ മോശമായതോടെ വാല്മീകിനഗറിലുള്ള ഗന്ധക് തടയണയുടെ 36 ഗേറ്റുകൾ തുറന്നിരുന്നു.