ജെറുസലേം: ഇസ്രയേൽ പൗരന്മാരെ ലക്ഷ്യമിട്ട് ഭീകരാക്രമണം നടത്തുന്നവർക്ക് വധശിക്ഷ നൽകാനുള്ള വിവാദ ബില്ലിന് ഇസ്രയേൽ പാർലമെന്റായ നെസെറ്റ് പ്രാഥമിക അംഗീകാരം നൽകി. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ബില്ലിനെ ശക്തമായി പിന്തുണച്ചു.
വംശീയ വിദ്വേഷത്തിന്റെയോ ഇസ്രയേൽ വിരുദ്ധതയുടെയോ പേരിൽ കൊലപാതകം നടത്തുന്ന ഭീകരവാദികൾക്ക് വധശിക്ഷ നൽകാനാണ് പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നത്. നിലവിൽ ഇസ്രയേലിൽ സാധാരണ കുറ്റകൃത്യങ്ങൾക്ക് വധശിക്ഷ നിലവിലില്ല.
"ഇസ്രയേൽ പൗരന്മാരെ കൊലപ്പെടുത്തുന്നവർക്ക് ഈ മണ്ണിൽ ജീവിക്കാൻ അവകാശമില്ല" എന്ന് ബില്ലിനെ അനുകൂലിച്ചുകൊണ്ട് നെതന്യാഹു വ്യക്തമാക്കി. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ കടുത്ത നടപടികൾ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തീവ്ര വലതുപക്ഷ പാർട്ടിയായ ഒട്സ്മ യെഹൂദിത ആണ് ഈ ബില്ല് കൊണ്ടുവന്നത്.