,മാർ തോമാ ശ്ലീഹാ മിഷൻ പ്രഖ്യാപിച്ച് മാർ ജോസഫ് സ്രാമ്പിക്കൽ
കാർഡിഫ് : കുടിയേറ്റ കാലം മുതൽ മനസിൽ താലോലിച്ച സ്വന്തം ഇടവക ദേവാലയം എന്ന സ്വപ്നം സാക്ഷാൽക്കരിച്ചതിന്‍റെ സംതൃപ്തിയിലാണ് കാർഡിഫിലെ സീറോ മലബാർ വിശ്വാസി സമൂഹം. ജൂലൈ 19ന്ഞായറാഴ്ച രാവിലെ തിരുനാൾ ആഘോഷങ്ങളുടെ ഭാഗമായി നടന്ന തിരുക്കർമ്മങ്ങൾക്ക് മുന്നോടിയായി കാർഡിഫ് മിനിവീയ അതിരൂപതാധ്യക്ഷൻ ആർച്ച് ബിഷപ് മാർ മാർക്ക് ഓ ടൂലെ യുടെ സാനിധ്യത്തിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ കാർഡിഫിലെ സെന്‍റ് തോമസ് മിഷനെ രൂപതയിലെ ആറാമത്തെ ഇടവകയായും ആദ്യ വികാരിയായി റവ. ഫാ. പ്രജിൽ പണ്ടാരപ്പറമ്പിലിനെയും നിയമിച്ചു.
തുടർന്നു നടന്ന വിശുദ്ധ കുർബാന അർപ്പണത്തിന് മാർ ജോസഫ് സ്രാമ്പിക്കൽ കാർമികത്വം വഹിച്ചു.കാർഡിഫ് മിനിവീയ അതിരൂപതാധ്യക്ഷൻ ആർച്ച് ബിഷപ് മാർ മാർക്ക് ഓ ടൂലെ വചന സന്ദേശം നൽകി. രൂപത ചാൻസിലർ റവ. ഡോ. മാത്യു പിണക്കാട്ട്, വികാരി ഫാ. പ്രജിൽ പണ്ടാരപ്പറമ്പിൽ എന്നിവർ സഹ കാർമ്മികത്വം വഹിച്ചു.
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത രൂപീകൃതമായതിന്‍റെ പത്താം വാർഷികത്തിലേക്ക് കടക്കുമ്പോൾ ആറാമത്തെ ഇടവക കാർഡിഫിൽ സ്ഥാപിതമായതിന്‍റെ സന്തോഷത്തിലാണ് രൂപത അംഗങ്ങളും പ്രത്യേകിച്ച് കാര്ഡിഫിലെ സീറോ മലബാർ വിശ്വാസികളും.
ബ്രിട്ടനിലേക്കുള്ള മലയാളി കുടിയേറ്റം ആരംഭിച്ച നാൾ മുതൽ ചെറു സമൂഹമായി രൂപപ്പെട്ട്, പിന്നീട് രൂപതയുടെ രൂപീകരണം വരെ തദ്ദേശീയ രൂപതകളിൽ ശുശ്രൂഷ ചെയ്തിരുന്ന വൈദികരുടെ സഹായത്തോടെ വിശുദ്ധ കുർബാന സെന്ററുകളായും പിന്നീട് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ രൂപീകരണത്തിന് ശേഷം പ്രൊപ്പോസഡ് മിഷനായും രൂപതയിൽ നിന്ന് നിയമിച്ച വൈദികരുടെയും തദ്ദേശീയ രൂപതയുടെയും വൈദികരുടെയും അത്മായ നേതാക്കളുടെയും അശ്രാന്ത പരിശ്രമ ഫലമായി മിഷനായും ഇപ്പോൾ ഇടവകയായും ഉയർത്തപ്പെട്ടു. മാർ തോമാശ്ലീഹായുടെ നാമത്തിൽ അറിയപ്പെടുന്ന ഈ ഇടവക ദേവാലയത്തിൽ മുന്നൂറിനടുത്ത് കുടുംബങ്ങളും 230 ഓളം കുട്ടികൾ മതബോധനവും അഭ്യസിക്കുന്നു.
കൈക്കാരന്മാരായ സിബിച്ചൻ ജോസഫ് ,സിൽവി സജി എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മറ്റിയാണ് ഇടവക പ്രഖ്യാപനത്തിനും തിരുനാൾ ആഘോഷ പരിപാടികൾക്കും നേതൃത്വം നൽകിയത്