വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ വധിക്കാൻ ഇറാൻ അതീവരഹസ്യമായി പദ്ധതി തയാറാക്കിയതായി ഇസ്രയേലിന്റെ മുന്നറിയിപ്പ്. ഇതുമായി ബന്ധപ്പെട്ടുള്ള നിർണായക രഹസ്യാന്വേഷണ വിവരങ്ങൾ ഇസ്രയേൽ അമേരിക്കയ്ക്കു കൈമാറിയതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അമേരിക്കയും ഇറാനും തമ്മിൽ വീണ്ടും വ്യോമാക്രമണങ്ങൾ ശക്തമാകുകയും മേഖലയിൽ സമ്പൂർണ യുദ്ധഭീതി നിലനിൽക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണു പുതിയ വിവരങ്ങൾ പുറത്തുവരുന്നത്.
നാറ്റോ ഉച്ചകോടിക്കുശേഷം തുർക്കിയിൽനിന്നു മടങ്ങാൻ ട്രംപ് സുരക്ഷാമുൻകരുതലുകളുടെ ഭാഗമായി പഴയ വിമാനം ഉപയോഗിച്ചതു നേരത്തേ വലിയ ചർച്ചയായിരുന്നു.
ട്രംപിനെ വധിക്കാനുള്ള ഇറാന്റെ നീക്കങ്ങളെക്കുറിച്ച് അമേരിക്ക നിരന്തരം നിരീക്ഷിച്ചുവരികയായിരുന്നെന്നും എന്നാൽ ഇസ്രയേൽ ഇപ്പോൾ നൽകിയ മുന്നറിയിപ്പ് തികച്ചും പുതിയതും ഒരു പ്രത്യേക പദ്ധതിയെക്കുറിച്ചുള്ളതുമാണെന്നും സിഎൻഎൻ റിപ്പോർട്ട് ചെയ്തു. ഇറാന്റെ ഭാഗത്തുനിന്നുള്ള പുതിയ നീക്കങ്ങളെക്കുറിച്ചാണ് വിവരങ്ങൾ ലഭിച്ചതെന്ന് വാൾസ്ട്രീറ്റ് ജേർണലും സ്ഥിരീകരിച്ചു.