ഭൂഗോള കാല്‍പ്പന്ത് പോരാട്ടത്തിന്റെ ആവേശത്തിനും ആരവത്തിനും സ്പാനിഷ് വസന്തത്തോടെ പര്യവസാനം. ഇനിയൊരു ലോകകപ്പിനായി 2030 വരെ കാത്തിരിക്കണം എന്നതാണ് ആരാധകരെ സംബന്ധിച്ച് ഇപ്പോഴുള്ള വിഷമം. നീണ്ട നാലു വര്‍ഷങ്ങളുടെ കാത്തിരിപ്പ്..! അതെ, ഇപ്പോള്‍ മുതല്‍ ബ്രസീലിലെയും അര്ജന്റീനയിലെയുമെല്ലാം ആരാധകര്‍ 2030 ലോകകപ്പിനായുള്ള പണസമാഹരണം തുടങ്ങിക്കഴിഞ്ഞു; അവര്‍ അങ്ങനെയാണ്... 2026 സമ്മാനിച്ച ചില സുപ്രധാന മുഹൂര്‍ത്തങ്ങളിലൂടെ...
ഉദിച്ചുയര്‍ന്ന് വൊസീഞ്ഞ
ലോകകപ്പിലെ നവാഗതരായിരുന്നു കേപ് വെര്‍ദെ. അറ്റ്ലാന്റിക് സമുദത്തിലെ ദ്വീപസമൂഹമായ കേപ് വെര്‍ദെയുടെ ലോകകപ്പ് യോഗ്യത അദ്ഭുതപ്പെടുത്തുന്നതായിരുന്നു. കരുത്തരായ കാമറൂണിനെ അടക്കം കീഴടക്കിയാണ് അവര്‍ മുന്നേറിയത്. അതിനെ ശരിവയ്ക്കുന്ന പ്രകടനമാണ് അവര്‍ പുറത്തെടുത്തത്. ടീമിന്റെ ഗോള്‍വലയം കാത്ത വൊസീഞ്ഞയുടെ മാസ്മരിക പ്രകടനം ഏറെ ശ്രദ്ധ പിടിച്ചുപറ്റി.
ഗ്രൂപ്പ്-എച്ചില് സ്പെയിനിനെതിരേ തകര്‍പ്പന്‍ ഏഴു സേവുകള്‍ നടത്തിയാണ് വൊസീഞ്ഞ ലോകശ്രദ്ധയാകര്‍ഷിച്ചത്. റൗണ്ട് ഓഫ് നോക്കൗട്ടില്‍ അര്‍ജന്റീനയ്ക്കെതിരേ 3-2ന് തോറ്റെങ്കിലും മെസിയെയും സംഘത്തെയും കേപ് വെര്‍ദെ വിറപ്പിച്ചു. മെസിയുടെ മൂന്ന് ഫ്രീകിക്ക് ഉള്‍പ്പെടെ ഏഴ് ഗോള്‍ ശ്രമങ്ങളാണ് വൊസീഞ്ഞ നിര്‍വീര്യമാക്കിയത്. നാലു കളികളിലായി 18 സേവ് ഈ ഗോള്‍കീപ്പര്‍ നടത്തി. 40-ാം വയസില്‍ ലോകകപ്പില്‍ അരങ്ങേറ്റം നടത്തിയ വൊസീഞ്ഞ തലയെടുപ്പോടെയാണ് കളിക്കളം വിട്ടത്. 25-ാം വയസില്‍ പ്രഫഷണല്‍ ഫുട്ബോള്‍ രംഗത്തെത്തെത്തിയ വൊസീഞ്ഞ പോര്‍ച്ചുഗല്‍ രണ്ടാംഡിവിഷന്‍ ക്ലബ്ബായ ഷാവേസിന്റെ താരമാണ്.
വിവേചനം നേരിട്ട് ഇറാന്
ലോകകപ്പില്‍ കടുത്ത വിവേചനവും അടിച്ചമര്‍ത്തലും നേരിട്ട് ഇറാന് മടങ്ങി. പശ്ചിമേഷ്യന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയില്‍നിന്ന് കടുത്ത വിവേചനമാണ് ലോകകപ്പില്‍ ഇറാന് നേരിട്ടത്. അമേരിക്ക മുഖ്യ ആതിഥേയരായ ടൂര്‍ണമെന്റില്‍ ഇറാന് കളിക്കുമോയെന്ന് സംശയമുണ്ടായിരുന്നു. മത്സരങ്ങള്‍ മെക്സിക്കോയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഫിഫ അനുവദിച്ചില്ല. ഒടുവില്‍ കളിക്കാരുടെ സുരക്ഷയില്‍ വിട്ടുവീഴ്ചയില്ലെന്ന് പ്രഖ്യാപിച്ച് കളിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
എന്നാല്‍, ഇറാന് പരിശീലനവും താമസ സ്ഥലവും ഒരുക്കിയിരുന്നത് മെക്സിക്കോയിലായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നു കളികളും അമേരിക്കയിലെ സ്റ്റേഡിയങ്ങളിലാണ് നടന്നത്. മത്സരശേഷം മതിയായ വിശ്രമത്തിന് പോലും സമയം ലഭിക്കാതെ കളിക്കാരും ഒഫീഷല്സും മെക്സിക്കോയിലെ ടിഹുവാനയിലേക്ക് വിമാനം കയറേണ്ടിവന്നു.
വിവാദക്കളികള്
അര്‍ജന്റീന- ഈജിപ്ത് പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ റഫറിയുടെ തീരുമാനങ്ങള്‍ക്കെതിരേയുള്ള പ്രതിഷേധങ്ങള്‍ ഇനിയും അടങ്ങിയില്ല. മത്സരത്തില്‍ രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്ക് ജയിച്ച് അര്‍ജന്റീന ക്വാര്‍ട്ടറില്‍ കടന്നെങ്കിലും ‘വാര്' തീരുമാനം ചര്‍ച്ചയായി. 79-ാം മിനിറ്റ് വരെ രണ്ടു ഗോളുകള്‍ക്ക് പിന്നിട്ടു നിന്നശേഷം അവിശ്വസനീയ തിരിച്ചുവരവ് നടത്തിയാണ് അര്‍ജന്റീന ജയം സ്വന്തമാക്കിയത്. ഈജിപ്തിനായി യാസെര്‍ ഇബ്രാഹിമും മൊസ്തഫ സീക്കോയുമാണ് സ്കോര്‍ ചെയ്തത്. എന്നാല്‍, സീക്കോ ആദ്യം നേടിയ ഗോള്‍ മത്സരം നിയന്ത്രിച്ച ഫ്രഞ്ച് റഫറി ഫ്രന്‍സ്വ ലെറ്റെക്സിയറെ ‘വാര്' പരിശോധനയില്‍ റദ്ദാക്കിയതും അര്‍ജന്റീനയുടെ വിജയഗോളും വിവാദമായി. ഗോളിനു മുമ്പ് മുഹമ്മദ് സലയെ ബോക്സില്‍വച്ച് അര്‍ജന്റീനയുടെ ജൂലിയന്‍ ആല്‍വരെസ് ഫൗള്‍ ചെയ്തതിന് റഫറി ‘വാര്' പരിശോധന അനുവദിച്ചില്ലെന്ന് ഈജിപ്ഷന്‍ ടീം ചൂണ്ടിക്കാട്ടി. ഇത് അനീതിയാണെന്നായിരുന്നു ഈജിപ്ത് പരിശീലകന് ഹൊസം ഹസന് പ്രതികരിച്ചത്.
റഫറിമാര്‍ മത്സരം നിയന്ത്രിക്കുന്നത് നീതിപൂര്‍വമല്ലെന്ന് പല കോണുകളില്‍നിന്ന് ആക്ഷേപമുയര്‍ന്ന ലോകകപ്പാണിത്.
ട്രംപിന്റെ ഇടപെടല്‍
ചുവപ്പുകാര്‍ഡ് കണ്ടു പുറത്തായ യുഎസ് താരം ഫൊളാരിന്‍ ബലോഗന്റെ വിലക്ക് നീക്കണമെന്ന ആവശ്യവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടത്തിയ ഇടപെടല്‍ വിവാദങ്ങളുയര്‍ത്തി. ഇക്കാര്യത്തില്‍ ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ നടപ്പാക്കിയതാകട്ടെ, ട്രംപിന്റെ തീരുമാനങ്ങളും. ബോസ്നിയ ആന്‍ഡ് ഹെര്സെഗൊവിനയുമായുള്ള മത്സരത്തിലാണ് ബലോഗന് ചുവപ്പു കാര്‍ഡ് കിട്ടിയത്. ട്രംപിന്റെ ഇടപെടലില്‍ ചുവപ്പുകാര്‍ഡ് ഫിഫ റദ്ദാക്കി. ഇതേത്തുടര്‍ന്ന് രാഷ്ട്രീയ നിഷ്പക്ഷത ലംഘിച്ചതായി ആരോപിച്ച് ഫിഫയ്ക്കും ഇന്ഫാന്റിനോയ്ക്കുമെതിരേ അന്വേഷണം ആവശ്യപ്പെട്ട് എഴുപതിലധികം യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ രംഗത്തുവന്നു.
സംഘാടനം പിഴച്ചു
2026 ലോകകപ്പിന്റെ സംഘാടനം മോശമായിരുന്നെന്ന് ഉറുഗ്വെ പരിശീലകന് മാഴ്സെലോ ബിയേല്‍സ തുറന്നടിച്ചു. വിമാനത്താവളത്തില്‍ കളിക്കാരെയും ഫോട്ടോഗ്രാഫര്‍മാരെയും റഫറിമാരെയും പരിശീലകരെയും തടഞ്ഞുവച്ചു. അമേരിക്ക വീസ അനുവദിക്കാത്തതിനാല്‍ ആഫ്രിക്കന്‍ ഫുട്ബോളിലെ കഴിഞ്ഞവര്‍ഷത്തെ മികച്ച റഫറിയായി തെരഞ്ഞെടുക്കപ്പെട്ട സോമാലിയക്കാരന്‍ ഒമര്‍ അബ്ദുള്‍ കാദിര് അര്‍ടാനെ ഫിഫ റഫറിമാരുടെ പട്ടികയില്‍നിന്നൊഴിവാക്കി. അമേരിക്ക വീസ അനുവദിക്കാത്തതായിരുന്നു കാരണം. ഇറാഖ് താരം അയ്മെന്‍ ഹുസൈനെ ഏഴ്മണിക്കൂറാണ് വിമാനത്താവളത്തില്‍ ചോദ്യം ചെയ്തത്. സെനഗല്‍ ടീമിനും ഈ പ്രശ്നംം നേരിട്ടു.
ബൈ, ബൈ
ലോകകപ്പിന്റെ ആകര്‍ഷകമായ ബ്രസീല്‍ താരം നെയ്മര്‍, പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ക്രൊയേഷ്യയുടെ ലൂക്കാ മോഡ്രിച്ച്, ബെല്‍ജിയത്തിന്റെ കെവിന് ഡിബ്രൂയിന് തുടങ്ങിയവരൊന്നും 2030 ലോകകപ്പിനുണ്ടായേക്കില്ല. കിലിയന്‍ എംബപ്പെയും എര്‍ലിംഗ് ഹാലണ്ടിനും ജൂഡ് ബെല്ലിങ്ഗമിനുമെല്ലാം ഇനിയും സമയമുണ്ട്. പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനൊയും നെയ്മറും കണ്ണീരോടെ മടങ്ങി. ഫൈലിലെ തോല്‍വിയില്‍ മെസിയുടെ കണ്ണും നിറഞ്ഞു.
നോര്‍വെയെ ചരിത്രത്തിലാദ്യമായി ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തിച്ചാണ് എര്‍ലിംഗ് ഹാലണ്ട് കളം വിട്ടത്. കളിച്ച മത്സരത്തിലെല്ലാം മൈതാനം വിറപ്പിച്ച് നോര്‍വെ സൂപ്പര്‍ താരം ഹാലണ്ട് ഏവരുടെയും മനംകവര്‍ന്നു.
ക്ലൈമാക്സ് അടി
അര്‍ജന്റീന x സ്പെയിന് ഫൈനല്‍ അവസാനിച്ചത് കയ്യാങ്കളിയില്‍. ഫൈനല്‍ വിസിലിനു പിന്നാലെ നടന്ന കയ്യാങ്കളി ലോകപോരാട്ടത്തിന്റെ മാന്യതയ്ക്കു കളങ്കമായി. അര്‍ജന്റീനയുടെ നഹ്വേല്‍ മോളിന സ്പെയിനിന്റെ റോഡ്രിയുമായി ഉന്തുംതള്ളുമുണ്ടായി. സംഭവസ്ഥലത്തെത്തിയ അര്‍ജന്റീനയുടെ ലിയാന്‍ഡ്രൊ പരേഡസ് സ്പെയിനിന്റെ എറിക് ഗാര്‍സ്യയുടെ കഴുത്തില്‍ കൈവച്ചു, ഗാവിയെ ഇടിച്ചിട്ടു. റഫറിയും ടീം അംഗങ്ങളുമെത്തിയാണ് രംഗം ശാന്തമാക്കിയത്. സംഭവത്തില്‍ അര്‍ജന്റൈന്‍ ടീമിനെതിരേ ഫിഫ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.