മുംബൈ: രണ്ടു സെഷനിൽ കൂപ്പുകുത്തിയ ഇന്ത്യൻ ഓഹരി സൂചികകളായ സെൻസെക്സും നിഫ്റ്റിയും ഇന്നലെ ഏകദേശം ഒരു ശതമാനത്തിനടുത്ത് തിരിച്ചുകയറി. പശ്ചിമേഷ്യയിലെ സംഘർഷം ഉടൻതന്നെ തീർന്നേക്കാമെന്ന പ്രതീക്ഷയിൽ അസംസ്കൃത എണ്ണ വിലയിലുണ്ടായ കുറവും ആഗോള വിപണിയിലുണ്ടായ ഉണർവുമാണ് ഇന്ത്യൻ വിപണിയെ സ്വാധീനിച്ചത്.
ബിഎസ്ഇ സെൻസെക്സ് 640 പോയിന്റ് (0.82%) ഉയർന്ന് 78,206ൽ വ്യാപാരം പൂർത്തിയാക്കി. വ്യാപാരത്തിനിടെ സൂചിക 1.23 ശതമാനം വരെ മുന്നേറി 78,526 പോയിന്റിൽ എത്തിയിരുന്നു.
നിഫ്റ്റി 234 പോയിന്റ് (0.97%) നേട്ടത്തിൽ 24,262ൽ വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി 50യിൽ ശ്രീറാം ഫിനാൻസ്, ഇന്റർഗ്ലോബ് ഏവിയേഷൻ, ഐഷർ മോട്ടോർസ്, ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നിവയുടെ ഓഹരികളാണ് നേട്ടമുണ്ടാക്കിയതിൽ മുൻപന്തിയിൽ. ഇൻഫോസിസ്, റിലയൻസ് ഇൻഡസ്ട്രീസ്, ഇറ്റേണൽ എന്നിവയ്ക്ക് ഇടിവ് നേരിട്ടു.
നിഫ്റ്റി മിഡ്കാപ്, സ്മോൾകാപ് സൂചികകൾ യഥാക്രമം 1.62 ശതമാനവും 2.12 ശതമാനവും ഉയർന്നു.
16 മേഖലാ സൂചികകളിൽ 14 എണ്ണവും പച്ചയിലെത്തിയപ്പോൾ ഐടി, ഓയിൽ ആൻഡ് ഗ്യാസ് സൂചികകൾ മാത്രമാണ് ചുവപ്പണിഞ്ഞത്.
തിങ്കളാഴ്ച സൂചികകൾ ഒരു മാസത്തിനിടയിലെ ഏറ്റവും വലിയ ഇടിവാണ് രേഖപ്പെടുത്തിയിരുന്നത്. പശ്ചിമേഷ്യയിൽ സംഘർഷത്തെത്തുടർന്ന് ആഗോള വിപണിയിൽ എണ്ണ വിതരണം തടസപ്പെടുമെന്ന ആശങ്കയും വ്യാപിച്ചതോടെ തിങ്കളാഴ്ച ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളർ കടന്നു. ഇതേത്തുടർന്ന് വിപണിയിലെ ചാഞ്ചാട്ടം അളക്കുന്ന വോളാറ്റിലിറ്റി സൂചിക 21 മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തുകയും ചെയ്തു.
വിപണിയുടെ ഉയർച്ചയ്ക്കു പിന്നിൽ
ക്രൂഡ് ഓയിൽ വില കുറഞ്ഞു: കഴിഞ്ഞ സെഷനിൽ മൂന്നു വർഷത്തിനിടെയിലെ ഏറ്റവും ഉയർന്ന നിലയിലെത്തിയ ക്രൂഡ് ഓയിൽ വില ഇന്നലെ താഴ്ന്നു. പശ്ചിമേഷ്യയിലെ യുദ്ധം ഉടൻ അവസാനിച്ചേക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനമാണ് വിലയിൽ ഇടിവുണ്ടാക്കിയത്. ബ്രെന്റ് ക്രൂഡ് ഓയിൽ വില അഞ്ചു ശതമാനത്തിലധികം താഴ്ന്ന് നൂറു ഡോളറിൽ താഴെയായി.
ശക്തമായ ആഗോള സൂചനകൾ: ഏഷ്യൻ വിപണികൾ ഒന്നടങ്കം പോസിറ്റീവിലെത്തി. ദക്ഷിണ കൊറിയയുടെ കോസ്പി അഞ്ചു ശതമാനത്തിനു മുകളിലും ജപ്പാന്റെ നിക്കീ 225 സൂചിക മൂന്നു ശതമാനത്തിനടത്തും ചൈനയുടെ ഷാങ്ഹായ് എസ്എസ്ഇ കോന്പോസിറ്റ് സൂചികയും ഹോങ്കോംഗിന്റെ ഹാങ് സെങ്ങും നേട്ടത്തിലാണ് വ്യാപാരം പൂർത്തിയാക്കിയത്.
യുഎസിന്റെ പ്രധാന സൂചികകൾ കഴിഞ്ഞ സെഷനിൽ ഉയർന്നാണ് ക്ലോസ് ചെയ്തത്. ഇന്ത്യ വിക്സ് കുറഞ്ഞു: വിപണിയിലെ ചാഞ്ചാട്ടങ്ങളുടെ തോത് അളക്കുന്ന വോളാറ്റിലിറ്റി സൂചിക 19 ശതമാനത്തോളം ഇടിഞ്ഞ് 19ലെത്തി.
രൂപയുടെ തിരിച്ചുവരവ്: തിങ്കളാഴ്ച ഡോളറിനെതിരേ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയ രൂപ ഇന്നലെ വലിയ തിരിച്ചുവരവ് നടത്തി. ക്രൂഡ് ഓയിൽ വിലയിലുണ്ടായ കുറവാണ് രൂപയ്ക്കു ഗുണം ചെയ്തത്. തിങ്കളാഴ്ച 92.21ൽ ക്ലോസ് ചെയ്ത രൂപ ഇന്നലെ 36 പൈസ ഉയർന്ന് 91.85ലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഓഹരിവിപണിയിലുണ്ടായ കുതിപ്പും ഡോളർ ദുർബലമായതും രൂപയുടെ മൂല്യത്തിന് കരുത്ത് പകർന്നതായി വിദേശനാണ്യവ്യാപാരികൾ പറഞ്ഞു.