ന്യൂഡൽഹി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾ ലക്ഷ്യമിട്ട് ബിജെപി ദേശീയതലത്തിൽ വൻ അഴിച്ചുപണി നടത്തി. ദേശീയ അധ്യക്ഷൻ നിതിൻ നബിൻ സ്ഥാനമേറ്റെടുത്തതിന് ശേഷമുള്ള ആദ്യത്തെ പുനഃസംഘടനയാണിത്. പരിചയസമ്പന്നരായ നേതാക്കൾക്കൊപ്പം യുവമുഖങ്ങൾക്കും പ്രാദേശിക പ്രാതിനിധ്യത്തിനും മുൻഗണന നൽകിയാണ് പുതിയ ഭാരവാഹി പട്ടിക പ്രഖ്യാപിച്ചിരിക്കുന്നത്.
മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ ദേശീയ ജനറൽ സെക്രട്ടറിയായി നിയമിച്ചു. പാർട്ടി കോർ കമ്മിറ്റിയിൽ വനിതകൾക്ക് കൂടുതൽ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായി 13 ദേശീയ വൈസ് പ്രസിഡന്റുമാരിൽ ആറുപേരും വനിതകളാണ്. കൂടാതെ നാല് സെക്രട്ടറിമാരും ഒരു ജനറൽ സെക്രട്ടറിയും ന്യൂനപക്ഷ സമുദായത്തിൽ നിന്നുള്ള രണ്ടുപേരും പുതിയ നിരയിലുണ്ട്.
സ്മൃതി ഇറാനി ദേശീയ ജനറൽ സെക്രട്ടറിയാകുമ്പോൾ, രാം മാധവ്, താരിഖ് മൻസൂർ എന്നിവർ ദേശീയ ഉപാധ്യക്ഷന്മാരായി ചുമതലയേൽക്കും. ബി.എൽ.സന്തോഷ് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയായും, അനിൽ ആന്റണി ദേശീയ സെക്രട്ടറിയായും തുടരും. കേരളത്തിൽ നിന്ന് കെ. സുരേന്ദ്രൻ ദേശീയ സെക്രട്ടറിയാകും.
ആം ആദ്മി പാർട്ടിയിൽ നിന്ന് വന്ന സന്ദീപ് പഥക്കിനെ ദേശീയ സെക്രട്ടറിയായും, വടക്കുകിഴക്കൻ മേഖലയുടെ കോർഡിനേറ്ററായി സാംബിത് പാത്രയെയും നിയമിച്ചു. അതേസമയം ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് എ.പി. അബ്ദുള്ളക്കുട്ടിയെ ഒഴിവാക്കി. ബിജെപി സാമൂഹിക മാധ്യമ കൺവീനർ സ്ഥാനത്തുനിന്ന് അമിത് മാളവ്യയെ മാറ്റി ദീപക് മസ്കെയെ പുതിയ കൺവീനറായി നിയമിച്ചു. മാധ്യമ വിഭാഗം തലവനായി അനിൽ ബലൂനി തുടരും, പ്രദീപ് ഭണ്ഡാരിക്കാണ് സഹ കൺവീനറുടെ ചുമതല.
തെക്ക്, കിഴക്കൻ സംസ്ഥാനങ്ങൾക്ക് പ്രത്യേക ഊന്നൽ നൽകിക്കൊണ്ടുള്ളതാണ് പുതിയ നിയമനങ്ങൾ. കേരളം, പശ്ചിമ ബംഗാൾ, ഒഡീഷ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള നേതാക്കൾക്ക് നിർണായക സ്ഥാനങ്ങൾ ലഭിച്ചിട്ടുണ്ട്. സംഘടനാപരമായ ഈ മാറ്റങ്ങളിലൂടെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളെ കൂടുതൽ കരുത്തോടെ നേരിടാനാണ് പാർട്ടി ലക്ഷ്യമിടുന്നത്.