തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ സാന്നിധ്യമേയില്ലാത്ത ബജറ്റ് ചർച്ചയിൽ നിറഞ്ഞു നിന്നതു രാഷ്ട്രീയമായിരുന്നു.
പത്തു വർഷത്തെ ഇടതുഭരണത്തിന്റെ നേട്ടങ്ങളും മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃഗുണങ്ങളുമെല്ലാം പറഞ്ഞുള്ള വാഴത്തുപാട്ടു പ്രസംഗങ്ങൾക്കിടയിലും പൊതുശത്രു ആരെന്നു പ്രസംഗങ്ങളിലൂടെ അവർ വ്യക്തമാക്കിക്കൊണ്ടിരുന്നു.
ഭരണപക്ഷത്തിന്റെ ആക്രമണം പ്രതിപക്ഷ നേതാവ് വി.ഡി. സതീശനു നേരെയായിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരുടെ നിരയും ഭരണപക്ഷത്തു നിന്നു പ്രസംഗിച്ച എല്ലാവരും ’സതീശൻ വധ’ത്തിൽ പ്രത്യേകം ശ്രദ്ധിച്ചു. അടുത്ത ബജറ്റ് തങ്ങൾ അവതരിപ്പിക്കുമെന്ന സതീശന്റെ സ്വപ്നം സ്വപ്നമായി തന്നെ അവശേഷിക്കുമെന്ന് മുരളി പെരുനെല്ലി പറഞ്ഞു. പ്രതിപക്ഷത്തിന്റെ മനോനില തകിടം മറിഞ്ഞു എന്ന് ആരെങ്കിലും പറഞ്ഞാൽ അവരെ കുറ്റം പറയാനാകില്ലെന്നും മുരളി പറഞ്ഞു. നിയമസഭയ്ക്കുള്ളിൽ അക്രമത്തിനു സതീശൻ പ്രേരിപ്പിച്ചു എന്നായിരുന്നു ആന്റണി ജോണ് കണ്ടുപിടിച്ച കുറ്റം. അടുത്ത അഞ്ചു വർഷം കൂടി ഇപ്പോഴത്തെ പ്രതിപക്ഷത്തിനു പാരഡി പാട്ടും പാടി തെരുവിലൂടെ നടക്കാമെന്നും അദ്ദേഹം പറഞ്ഞു.
ധനമന്ത്രി കെ.എൻ. ബാലഗോപാലാകട്ടെ സുദീർഘമായ മറുപടി പ്രസംഗത്തിൽ ബജറ്റിനേക്കുറിച്ചു കുറച്ചു മാത്രമേ സംസാരിച്ചുള്ളു. കേരളത്തിലെ ഇടതുപക്ഷത്തിന് ഇടതുസ്വഭാവം നഷ്ടപ്പെട്ടു എന്നു പ്രതിപക്ഷ നേതാവ് നിരന്തരമായി പറഞ്ഞു നടക്കുന്നതിലാണ് ബാലഗോപാലിനു വിഷമം. സമൂഹത്തിലെ ദുർബലരായ എല്ലാ വിഭാഗത്തിന്റെയും ക്ഷേമത്തിനായി ഇത്രയധികം ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച തങ്ങൾ ഇടതുപക്ഷമല്ലെങ്കിൽ പിന്നെ ആരാണ് ഇടതുപക്ഷം എന്നാണു ബാലഗോപാലിന്റെ ചോദ്യം.
മൂന്നു ദിവസത്തെ ബജറ്റ് ചർച്ചയിൽ പ്രതിപക്ഷം ഒരു മിനിറ്റ് പോലും പങ്കെടുത്തില്ല. പ്രതിപക്ഷം വിട്ടു നിന്നതിനേക്കുറിച്ചു ഭരണപക്ഷത്തു തന്നെ പല വ്യാഖ്യാനങ്ങളുണ്ട്. ധനമന്ത്രി പറയുന്നതു ചർച്ചയിൽ പങ്കെടുത്താൽ പ്രതിപക്ഷത്തു കാര്യമാത്രമായി കാര്യങ്ങൾ അവതരിപ്പിക്കുന്ന മുതിർന്ന നേതാക്കളായ രമേശ് ചെന്നിത്തല, എ.പി. അനിൽകുമാർ, തിരുവഞ്ചൂർ രാധാകൃഷ്ണൻ തുടങ്ങിയവരൊക്കെ പ്രസംഗിക്കും. അവർക്ക് അവസരം ലഭിക്കാതിരിക്കാനാണത്രെ സതീശൻ ബഹിഷ്കരണം പ്രഖ്യാപിക്കുന്നത്.
വി.ഡി. സതീശനെതിരായ വിമർശനങ്ങൾക്കു പുറമേ ബിജെപി ബന്ധം എന്ന ആക്ഷേപവും ഊട്ടിയുറപ്പിക്കാൻ ഭരണപക്ഷം ശ്രമിക്കുന്നുണ്ടായിരുന്നു. ചർച്ചയിൽ പങ്കെടുത്താൽ കേന്ദ്ര ബജറ്റിനേക്കുറിച്ചു പറയേണ്ടി വരും. അതു ബിജെപിക്ക് എതിരാകും. അതിൽ താൽപര്യമില്ലാത്തതു കൊണ്ടാണു പ്രതിപക്ഷം ചർച്ച ബഹിഷ്കരിച്ചതെന്ന മറ്റൊരു വ്യാഖ്യാനവും പ്രസംഗങ്ങളിലൂടെ പുറത്തു വരുന്നുണ്ടായിരുന്നു.
കോണ്ഗ്രസ് നേതാക്കൾക്കു പോലും എത്തിപ്പെടാൻ സാധിക്കാത്ത സോണിയാഗാന്ധിയുടെ വസതിയിൽ ശബരിമല കേസിലെ പ്രതികൾ എത്തിയതിൽ എന്തോ പ്രശ്നമുണ്ടെന്ന തോന്നൽ ധനമന്ത്രിക്കുണ്ട്. അതേക്കുറിച്ച് വിശദീകരിക്കേണ്ടി വരും എന്നതിനാലാണു ബഹിഷ്കരണമെന്ന വാദവും ധനമന്ത്രി മുന്നോട്ടു വച്ചു.
സർക്കാർ പറഞ്ഞതെല്ലാം നടപ്പിലാക്കിയെന്നും കടക്കെണിയിലാണെന്ന ആക്ഷേപം അടിസ്ഥാനരഹിതമാണെന്നും ബാലഗോപാൽ തറപ്പിച്ചു പറഞ്ഞു. റബറിന്റെ തറവില വർധിപ്പിക്കണമെന്ന ഭരണപക്ഷാംഗമായ ജോബ് മൈക്കിളിന്റെ ആവശ്യം പക്ഷേ ധനമന്ത്രി കേന്ദ്ര സർക്കാരിന്റെ കോർട്ടിലേക്കു തട്ടിവിട്ടു. കിലോയ്ക്ക് 50 രൂപ വർധിപ്പിക്കാൻ വേണ്ട ധനസഹായം നൽകണമെന്നു കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന ആശ്വാസവാക്കു മാത്രമാണു ജോബ് മൈക്കിളിനു ലഭിച്ചത്.
പ്രതിപക്ഷ നേതാവിനെതിരേ ഇന്നലെ നിയമസഭയിൽ നിരന്നതു മന്ത്രിമാരായ എം.ബി. രാജേഷ്, പി. രാജീവ്, വി. ശിവൻകുട്ടി തുടങ്ങിയവരായിരുന്നു. പ്രതിപക്ഷം നിയമസഭയിൽ നടത്തിയ പ്രതിഷേധത്തിനെതിരേ മന്ത്രി രാജേഷ് പ്രമേയവും അവതരിപ്പിച്ചു. കൂടാതെ കേന്ദ്രാവഗണനയ്ക്കെതിരേയുള്ള പ്രമേയവും ഇന്നലെ സഭയിൽ വന്നു.