ഇരിട്ടി: ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിൽ ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയിലേക്ക് ഭരണ -പ്രതിപക്ഷകക്ഷികൾ ആരേയും നിർദേശിക്കാഞ്ഞതിനാൽ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളെ നിശ്ചയിക്കുന്നത് വരണാധികാരി മറ്റൊരു ദിവസത്തേക്ക് മാറ്റി.
പതിനാലംഗ ഭരണസമിതിയിൽ എൽഡിഎഫിന് എട്ടും യുഡിഎഫിന് ആറും അംഗങ്ങളാണ് ഉള്ളത്. എല്ലാ സ്റ്റാൻഡിംഗ് കമ്മിറ്റികളിലും വനിതാ പ്രതിനിധ്യം ഉറപ്പാക്കണമെന്നതിനാൽ എൽഡിഎഫിലെ മൂന്ന് അംഗങ്ങളും യുഡിഎഫിലെ മൂന്ന് വനിതാ അംഗങ്ങളും ആരോഗ്യ - വിദ്യാഭ്യാസം, ക്ഷേമകാര്യം, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റികളിലേക്ക് തങ്ങളുടെ പ്രതിനിധികളെ നിശ്ചയിച്ചു.
യുഡിഎഫിന്റെ ആറ് അംഗങ്ങളിൽ മൂന്നു പേർ വനിതകളാണ്. എൽഡിഎഫിന്റെഎട്ട് അംഗങ്ങളിൽ പ്രസിഡന്റ് ഉൾപ്പെടെ അഞ്ചുപേർ വനിതകളാണ്. വൈസ് ചെയർമാൻ അധ്യക്ഷനായ ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ എൽഡിഎഫ് ഒരംഗത്തെ നിശ്ചയിച്ചാൽ എൽഡിഎഫിന് ഒരു സ്റ്റാൻഡിംഗ് കമ്മിറ്റി നഷ്ടമാകുന്ന സാഹചര്യം ഉണ്ടാകും. ഈ പ്രതിസന്ധി ഒഴിവാക്കാനാണ് എൽഡിഎഫ് ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയിലേക്ക് ആരേയും നിർദേശിക്കാഞ്ഞത്.
14 അംഗ ഭരണസമിതിയിൽ ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ നാല് അംഗങ്ങൾ വേണം. സിപിഎം ഒരംഗത്തെ ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയിലേക്ക് നിർദേശിച്ചാൽ മറ്റേതെങ്കിലും ഒരു സ്റ്റാൻഡിംഗ് കമ്മിറ്റി യുഡിഎഫിന് ലഭിക്കുന്ന സാഹചര്യം ഉണ്ടാകും. ഇതൊഴിവാക്കുന്നതിന് യുഡിഎഫ് അംഗങ്ങൾക്ക് വോട്ടുചെയ്ത് രണ്ട് യുഡിഎഫ് അംഗങ്ങളെ ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയിലേക്ക് ഉൾപ്പെടുത്തും.
ഇതോടെ മറ്റ് സ്റ്റാൻഡിംഗ് കമ്മിറ്റികളിലും എൽഡിഎഫ് അധ്യക്ഷന്മാർക്ക് ഭീഷണി ഉണ്ടാവില്ല. ഇത് മനസിലാക്കിയാണ് ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയിലേക്ക് ആരേയും എൽഡിഎഫ് നിർദേശിക്കാത്തത്.
തെരഞ്ഞെടുപ്പിലേക്ക് നീങ്ങി എൽഡിഎഫിലെ ഒരംഗത്തിന്റെ വോട്ട് അസാധുവാകുന്ന സാഹചര്യം ഉണ്ടാകുമ്പോൾ ഒരു സ്റ്റാൻഡിംഗ് കമ്മറ്റി പിടിക്കാമെന്ന കണക്കു കൂട്ടലുമായാണ് യുഡിഎഫ് കരുക്കൾ നീക്കുന്നത്. അഞ്ചുദിവസത്തിനുളളിൽ ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി നിലവിൽ വരണം.